Tuesday, December 24, 2013

ക്രിസ്മസ് ആശംസകള്‍

Photo
നൂറ്റാണ്ടിലേറെ പഴക്കമുണ്ട് സെന്റ് തോമസ് ദേവായലത്തിന്. അവിടെ നിന്ന് നോക്കിയാല്‍ മലനിരകളില്‍ താളമിട്ടൊഴുകുന്ന ഇടവാ കായലിന്റെ ശീതളിമ. അതിനുമപ്പുറം വെണ്‍കുളം കുന്നില്‍ കോലം കുത്തിയാടുന്ന ചെറു തെയ്യങ്ങള്‍. തെക്ക് തഖ്ബീര്‍ ധ്വനിമുഴക്കി ജുംആ മസ്ജിന്റെ വൈകാരികത.
എന്നെ സംബന്ധിച്ചിടത്തോളം ഉണ്ണിയേശുവിന്റെ പിറവിയും കുരിശേറ്റവും ഉയര്‍ത്തെണീപ്പും ഒക്കെ സെന്റ് തോമസ് ദേവാലയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെയാണ് യേശുവിന്റെ യഥാര്‍ത്ഥ പാദസ്പര്‍ശമെന്ന് ബാല്യത്തിലെപ്പൊഴോ മനസില്‍ പതിഞ്ഞുകിടക്കുന്നു. ക്രിസ്മസ് രാവുകളില്‍ കളിവഞ്ചികളില്‍ നിന്ന് ജലാശയത്തിന്റെ ഉദരത്തിലൂടെ ഒഴുകി നടക്കുന്ന ദീപങ്ങള്‍ കാണാം. തിരുസ്വരൂപവും പുല്‍ക്കൂടുകളും ഓര്‍മകളിലെ മായാത്ത, മറയാത്ത മനോഹാരിതകള്‍....

ഇന്നും ക്രിസ്മസ് ഇങ്ങനെ ചില നനുനനുത്ത ഓര്‍മകളില്‍ കുടിയേറിയിരിക്കുന്നു..

............... എല്ലാവര്‍ക്കും ഹൃദ്യമായ ആശംസകള്‍............

Monday, December 23, 2013

                                                                              ശിവഗിരി തേടി വരുന്നു

ഓര്‍മയിങ്ങിനില്‍ തല്‍ക്കുന്ന ഒരു ശിവഗിരി തീര്‍ത്ഥാടനമുണ്ട്.
പുലര്‍ച്ചെ അഞ്ചുമണിക്കോ മറ്റോ വര്‍ക്കല തുരപ്പില്‍ കുളിച്ച് ഗുരുസന്നിധിയിലേക്ക് നടന്നുപോയ തണുത്ത ഒരു ഡിസംബര്‍. മഹാസമാധിയിലെത്തിയപ്പോള്‍ അവിടെ കൈതപ്പുറം ദാമോദരന്‍ നമ്പൂതിരിയുടെ കീര്‍ത്തനം. അന്തരീക്ഷത്തില്‍ 'നാരായണമൂര്‍ത്തേ... ഗുരുനാരായണ മൂര്‍ത്തേ....'. ആരോ ഇടക്ക് കുമാരനാശാനെ ഉദ്ധരിച്ചു. ബാല്യത്തിന്റെ അത്ഭുതങ്ങളെ ഓര്‍ക്കുമ്പോള്‍ വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട് ഗുരു കീര്‍ത്തനങ്ങള്‍.
ശിവഗിരി പുണ്യം തേടിവരുന്നവര്‍ക്ക് പലപ്പോഴും നാരായണ ഗുരു ദൈവം തന്നെയായിരുന്നു. പക്ഷേ, വിശ്വമാനവികതക്ക് ഇത്രയധികം വിലകല്‍പിച്ച ഒരു മലയാളി വേറെയില്ല എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ നാരായണ ഗുരുവിനെ വായിക്കുന്നത്. മഹാനായ വക്കം മൗലവിയുടെ ഇസ്‌ലാമിക ദാര്‍ശനികതയില്‍ നിന്ന് അടര്‍ത്തി മാറ്റാനാവാത്ത വിധം ഗുരുസന്ദേശങ്ങളുടെ ആഴവും പരപ്പും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍. അനുകമ്പാ ദശകവും ആത്മോപദേശ ശതകവും വായിക്കുമ്പോള്‍ മഹാനായ ഗുരു... അങ്ങ് ഒരു കാലഘട്ടത്തിന്റെ നവോത്ഥാന ധാരയില്‍ നിന്ന് നമുക്കായി പകുത്തുവെച്ചത് എത്രമാത്രം മൂല്യവത്തായിരുന്നു. അവനവന്‍ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണമെന്നാണ് അങ്ങ് കല്‍പിച്ചത്. ഇതിനപ്പുറം എന്താണ് ആത്മീയാധിഷ്ഠിത ഭൗതികത?. ആരാധനാ സമ്പ്രദായങ്ങളെ മാറ്റിവെച്ച് വിലയിരുത്തിയാല്‍ ഇസ്‌ലാം എന്തായിരിക്കണം എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് നാരായണഗുരു.
ശിവഗിരി കേവല ആത്മീയതയുടെ സംന്യാസ സങ്കേതമായി അധ:പതിക്കാന്‍ പാടില്ല. ആത്മീയതക്ക് അര്‍ത്ഥവത്തായ ചില വ്യാഖ്യാനങ്ങളുണ്ട്. മനുഷ്യ നന്മയുടെ, അതെല്ലാം തമസ്‌കരിക്കപ്പെടുകയും ആത്മീയത പുതിയ സമസ്യകള്‍ തേടുകയും ചെയ്യുന്ന കാലത്താണല്ലോ നമ്മള്‍. ആത്മീയ കച്ചവടങ്ങള്‍ വ്യാപിക്കുന്നു. ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തിയതികളില്‍ മതാതീത ആത്മീയതയുടെ ഈ പുണ്യ സങ്കേതത്തിലേക്ക് ജനപ്രവാഹമാണ്. ''ആഴമേറും നിന്‍ മഹസാമാഴില്‍ ഞങ്ങളാകവെ/ ആഴണം വാഴണം നിത്യം/ വാഴണം വാഴണം സുഖം ''...

 കണ്ണാടി നോക്കാന്‍ പറഞ്ഞുകൊണ്ട് നീ ആദ്യം നിന്നെ അറിയുക, അഥവാ സ്വയം മനസിലാക്കുക എന്ന അര്‍ത്ഥവത്തായ ആശയം പകര്‍ന്ന നാരായണ ഗുരുവിന് നമോവാകം.

Monday, December 16, 2013



നരേന്ദ്രമോഡിയെ ഭയക്കുന്നവര്‍...

കോണ്‍ഗ്രസ് ക്യാമ്പുകളിലെ മോഡിപ്പേടി രൂക്ഷമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മോഡിയുടെ പേര് കേള്‍ക്കുമ്പോള്‍ ഖദര്‍ധാരികള്‍ ഞെട്ടിയുണരുന്നു.
ബി.ജെ.പിക്ക് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് ആരുടെയും അനുമതി വേണ്ട. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി തന്നെയാണ് ബി.ജെ.പിയും. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തു തന്ത്രമാണ് പ്രയോഗിക്കേണ്ടത് എന്നതൊക്കെ ഓരോ പാര്‍ട്ടിയുടെയും അവകാശമാണ്. അനാവശ്യ വിവാദങ്ങളിലൂടെ ബി.ജെ.പിക്ക് മൈലേജ് ഉണ്ടാക്കിക്കൊടുക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ചെയ്തുവരുന്നത്.
ജനാധിപത്യ ക്രമത്തില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ട്. മോഡി അധികാരത്തിലെത്താതിരിക്കാന്‍ കോണ്‍ഗ്രസിന് ശ്രമിക്കാം. എന്നാല്‍ അത്, ജനവിധിയിയെ തങ്ങളിലേക്ക് അടുപ്പിച്ചുകൊണ്ടായിരിക്കണം.
മോഡിയെ ഭയക്കുകയല്ല വേണ്ടത്. എത്രത്തോളം എതിര്‍ക്കപ്പെടുന്നോ അത്രത്തോളം ശക്തിമാകുന്നതാണ് അതികായകന്‍മാരുടെ രീതി. ഏറെക്കുറെ മോഡിയെയും ആ ഗണത്തില്‍ കാണേണ്ടിയിരിക്കുന്നു. മോഡിയെ അദ്ദേഹത്തെ പാട്ടിനുവിടുക. മോഡിയെ പ്രകീര്‍ത്തിച്ചു കൊണ്ട് പി.സി ജോര്‍ജ് പ്രസംഗിച്ചാലോ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയാലോ ഒന്നും ജനവിധി സ്വാധീനിക്കപ്പെടില്ല. പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ ഇത്തരം അല്‍പത്തരങ്ങളിലൊന്നും ശ്രദ്ധിക്കാറില്ല. നരേന്ദ്രമോഡി എന്ന നേതാവിന് അദ്ദേഹത്തിന്റെതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. അതിന് ഇരയാക്കപ്പെടാതെ സൂക്ഷിക എന്നതാണ് മറ്റ് പാര്‍ട്ടികളും നേതാക്കളും ചെയ്യേണ്ടത്. പി.സി ജോര്‍ജ് പങ്കെടുത്ത പരിപാടിയെ കുറിച്ച് ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പേടേണ്ടതുണ്ടെന്ന് കരുതുന്നില്ല. ചര്‍ച്ച കനക്കുന്തോറും അത് ബി.ജെ.പിക്കും മോഡിക്കുമായിരിക്കും ഗുണം ചെയ്യുക.

Friday, December 13, 2013

ഡുക്കും പ്രിയനും വിവാദക്കാഴ്ചകളും

ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി. പതിവുപോലെ സിനിമക്കുള്ളിലും പുറത്തും വിവാദങ്ങളുടെ ദൃശ്യങ്ങള്‍ ധാരാളമുണ്ടായിരുന്നു. പ്രിയദര്‍ശന്‍ എന്ന മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ മുഖത്ത് തളംകെട്ടിയ നിരാശയും കനത്ത മൗനവുമായിരുന്നു സമാപന വേദിയില്‍ ഞാന്‍ ശ്രദ്ധിച്ചത്.
കിം കി ഡുക്കിന്റെ മൊബിയസ്, ബ്ലൂ ഈസ് ദി വാമെസ്റ്റ് കളര്‍, ഡെവിള്‍ ഓണ്‍ ദി ഫ്‌ളഷ് എന്നീ സിനിമകള്‍ ''വിവാദക്കച്ചവടത്തില്‍ '' മുന്നിലെത്തി. ലൈംഗികതയുടെ അതിപ്രസരം എന്ന് ആക്ഷേപിക്കപ്പെട്ടു. മൊബിയസില്‍ ലിംഗം മുറിക്കുന്നതും അമ്മക്ക് മകനോട് ലൈംഗിക ചിന്തയും ഒരുതരം അപൂര്‍വ വര്‍ത്തമാനമായി തന്നെ കാണണം. പുരുഷന്റെ ലിംഗ് മുറിച്ചെടുത്ത് റോഡിലൂടെ ഓടുന്ന സീന്‍ ചിത്രീകരിച്ചത് പ്രേക്ഷകനെ ഞെട്ടിക്കാനാണെന്ന് ഞാന്‍ കരുതുന്നില്ല. ഡുക്കിന്റെ ലക്ഷ്യം സെക്‌സ് അല്ല. വയലന്‍സ് ആണ്. വയലന്‍സ് തീവ്രമായി ആവിഷ്‌കരിക്കാന്‍ കഴിയുന്നത് സെക്‌സിലൂടെയാണെന്ന് ഈ സംവിധായകന്‍ കരുതുന്നു. ഡെവിള്‍ ഫ്‌ളഷ് കണ്ടവരില്‍ കാമം തോന്നിയിട്ടുണ്ടാകും. എന്നാല്‍ മൊബീയസ് കണ്ടവരില്‍ ചിലര്‍ക്ക് ബോധക്ഷയമുണ്ടായി.
ലൈംഗികതയുടെ പുതിയകാല വിവക്ഷകളിലേക്ക് കാര്യമായ ഒരു പഠനം ഉണ്ടാകേണ്ടിയിരിക്കുന്നു.
സ്വവര്‍ഗാനുരാഗികളുടെ വൈകാരികത പറഞ്ഞ ബ്ലൂ പെണ്‍ ശരീരത്തിന്റെ സാധ്യകള്‍ പരിശോധിക്കുന്നതിന് പകരം ലൈംഗികതയുടെ പുതിയ സങ്കേതങ്ങള്‍ തുറന്നുകാട്ടുകയാണ്. സ്വവര്‍ഗാനുരാഗികള്‍ ധാരാളമുള്ള നാടുകളില്‍, ഇത് ചിന്തക്ക് തിരി കൊളുത്തും. സിനിമ എപ്പോഴും അത് പങ്കുവെക്കുന്ന സന്ദേശത്തിലൂടെ വായിക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായം.

............ പ്രിയപ്പെട്ട പ്രിയദര്‍ശന്‍ ചേട്ടന്, അങ്ങ് വര്‍ഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ചയാളാണ്, ധാരാളം കയ്യടി നേടിയിട്ടുണ്ട്. ഇനി അല്‍പ്പം കൂക്കുവിളിയും പരിഹാസവുമായാല്‍ അങ്ങ് ക്ഷമിക്കുക- കാരണം ഈ പണി താങ്കള്‍ക്ക് പറ്റിയതല്ല.

Saturday, December 7, 2013

 കാഴചയുടെ വിസ്മയം തീര്‍ക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് അനന്തപുരി. ആഗോളതലത്തില്‍ മാറുന്ന ചലച്ചിത്ര സങ്കല്‍പങ്ങളെ കാലോചിതമായി പുനരാവിഷ്‌കരിക്കുക എന്നതിലുപരി, കലയുടെയും സംസ്‌കാരത്തിന്റെയും തനത് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെയും ഈ തിരഭാഷ അടയാളപ്പെടുത്തുന്നു. ലോകത്ത് എവിടെയായാലും മനുഷ്യന്റെ നിത്യജീവിതം സംഘര്‍ഷഭരിതമെന്ന് ഓര്‍മപ്പെടുത്തുന്നു. വ്യവസ്ഥകളോടുള്ള കലഹവും കലയിലൂടെ ജീവിതത്തിന് നേരും നൈര്‍മല്യവും തേടുന്ന ചില ശൈലികളും മേളയില്‍ കാണാം. എല്ലാ കലകളും അടിസ്ഥാനപരമായി പച്ചയായ ജീവിതത്തിന്റെ പകര്‍ത്തുകളാണ്. അതുകൊണ്ടാണ് ഈ പൊരിവെയിലിലും ഞങ്ങള്‍- അനന്തന്റെ നാട്ടുകാര്‍ ഐ.എഫ്.എഫ്.കെയുടെ സഹയാത്രകരാകുന്നത്. അതിജീവനം തേടുന്ന മനുഷ്യാവസ്ഥകളാണല്ലോ തിര നിറയെ..........
പല പഴയ സുഹൃത്തുക്കളെയും കാണാനായില്ല, ഈ ആഴ്ചയില്‍ എപ്പോഴെങ്കിലും അവരുടെ സ്‌നേഹത്തണലില്‍ കൂടാനാകുമെന്ന പ്രതീക്ഷിക്കട്ടെ....

Saturday, August 24, 2013

 


 ഭാര്യ

ഭാര്യ ഒരു മഴക്കാലമാണ്
ഇണങ്ങിയും ചിണുങ്ങിയും
ചറ പറെ പിറുപിറുത്തും
ചിലപ്പോള്‍
പെരുമഴക്കാലവും.

വംശബോധത്തിന്റെ
അടരുകളില്‍ 
അടയിരിക്കുന്നവള്‍,
വിണ്ടുകീറിയ
ഹൃദയത്തുണ്ടുകള്‍
ചേര്‍ത്തുവെച്ച്്
'എല്ലാം ശരിയാകു'മെന്ന
സാന്ത്വനം.

വിരുന്നുകാര്‍ക്ക്
ചിരി വിളമ്പി
നനഞ്ഞ കണ്ണുകളില്‍
അഭിമാനം കാക്കുന്നവള്‍.

ഭാര്യ
ഋതുഭേദങ്ങളുടെ
കലണ്ടര്‍ വരകളില്‍
വഴിത്താരകളില്‍
എന്റെ മറവിയെ
ചിരിച്ചുണര്‍ത്തുന്നു.

അതുകൊണ്ടാകാം
ചന്തമുള്ള
ഓര്‍മപ്പെടുത്തലുകള്‍
ഇടക്കിടെ
റിംഗ്‌ടോണുകളായി
എന്റെ പോക്കറ്റില്‍ മുഴങ്ങുന്നത്.

Tuesday, August 6, 2013

       പെരുന്നാള്‍ പിറ കാണാന്‍ സമയമായി......


റമസാന്‍ ഓര്‍മകളായി പറയാന്‍ ഒരുപാടുണ്ട്; നിലാവ് തട്ടിച്ചിതറുന്ന ഇടവാ കായലിന്റെ കരയില്‍, ബാല്യവും കൗമാരവും പകര്‍ന്ന എല്ലാ തഖ്ബീര്‍ ധ്വനികളിലും വാല്‍സല്യത്തിന്റെ ഈണമായിരുന്നു. എല്ലാ സ്‌നേഹ സന്ദേശങ്ങളിലും അഭയം തന്നവരുടെ പുഞ്ചിരിക്കുന്ന മുഖം. വസന്തം വന്നപ്പോഴും പോയപ്പോഴും എന്തുകൊണ്ടോ ആത്മീയതയെ അത്രക്കങ്ങ് വാരിപ്പുണരാന്‍ എനിക്ക് തോന്നിയിട്ടില്ല- ഇന്നും. അതൊരു പോരായ്മയായി പറയുന്നവരോട് പ്രതികരിക്കാറുമില്ല. പ്രാര്‍ത്ഥന മനസിന്റെ അടിത്തട്ടില്‍ മാത്രം നടക്കുന്ന ഒരു ഉപാസനാ കര്‍മമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
എന്നാലും എല്ലാ ആഘോഷങ്ങളും മനുഷ്യനന്മയുടെയും സൗഹൃദത്തിന്റെയും തുല്യമായ വ്യാപാരങ്ങളുടെ ആകെത്തുകയാണല്ലോ... അതുകൊണ്ടുതന്നെ ആഘോഷങ്ങള്‍ ഒരു തിരിഞ്ഞുനോട്ടത്തിന്റെ അവസരമായാണ് ഞാന്‍ കാണുന്നത്. എങ്കിലും എനിക്ക് സ്‌നേഹം തന്നവരെയും പരിഹസിച്ചവരെയും കൈപിടിച്ച് നടത്തിയവരെയും വാക്കുകള്‍ക്ക് ഇടം നല്‍കിയവരെയും തണുപ്പില്‍, മഞ്ഞില്‍, നിലാവില്‍ ഒക്കെ ഓര്‍മകളില്‍ കയറിക്കൂടി ആഹ്ലാദവും അസ്വസ്ഥതയും വിതച്ചവരെയും എനിക്കെങ്ങനെ ഈ നല്ലനാളുകളില്‍ വിസ്മരിക്കാനാവും...!!!!!.

(എത്ര റമസാനുകളില്‍ ഇത്തരമൊരു കുറിപ്പെഴുതാനാകുമെന്ന് തീര്‍ച്ചിയില്ലാത്തതാണ് എന്റെ ദൈവബോധം.)

Saturday, August 3, 2013

Firdous Kayalpuram   മഴനാളുകളെക്കുറിച്ച്...


ഉച്ചവെയില്‍ പരന്നുകിടന്ന
പുരപ്പുറത്ത്
ഇളകിയ കൊച്ചരി
പല്ലെറിയുമ്പോള്‍
പിന്നില്‍ മുത്തശ്ശി ചൊല്ലി
നല്ല പല്ലേ വാ...

നാലെണ്ണി അളന്നിട്ട
നെല്ല്,
ഇടങ്ങഴി പറയോടു ചൊല്ലി
പത്തിലെത്തുമ്പോള്‍
ചിങ്ങക്കൊയ്ത്തായി.

ഓല മെടയുന്നുവര്‍
ഓര്‍ക്കുക
പുര തുരക്കാന്‍ വരുന്നുണ്ട്
ഒരു തുലാമഴയും കാറ്റും.

മഴമുറ്റത്ത് വിലയില്ലാതെ
കിട്ടുന്ന കളിപ്പാട്ടങ്ങള്‍
അതാണ് ഇന്നും
കുളിര്...
നനുനനുത്ത ഓര്‍മ്മയും.....

Wednesday, July 31, 2013

വീട്ടമ്മമാര്‍ക്ക് ആശങ്കകളുടെ നിതാഖാത്

പ്രവാസിയുടെ ജീവിതാവസ്ഥകളില്‍ നിരാശയുടെ നിഴല്‍ വീഴ്ത്തി 'നിതാഖാത്' വാര്‍ത്തകളില്‍ നിറയുമ്പോള്‍ കേരളത്തിലെ കുടുംബ ബജറ്റുകളുടെ ഗ്രാഫും താഴേക്കു പോകുന്നു. അത്യന്തം അപകടകരമായ ഈ സ്ഥിതിവിശേഷം മലയാളി മധ്യവര്‍ഗത്തെയാണ് കൂടുതല്‍ ബാധിച്ചിട്ടുള്ളതെന്ന് വ്യക്തം. കേവലം 'തൊഴിലാളികള്‍' ആയി ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്നവരുടെ വീടുകളില്‍ നിന്നുള്ള കാഴ്ച ദയനീയമാകുകയാണ്. വരവും ചെലവും കൂട്ടിക്കിഴിച്ച് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതില്‍ വീട്ടമ്മമാരുടെ പങ്ക് വളരെ വലുതാണ്. നിതാഖാതിന്റെ കാലത്ത് അവരുടെ ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.
വിദേശ വരുമാനമാണ് കേളത്തിലെ നല്ലൊരു ശതമാനം കുടുംബങ്ങളുടെയും നിലനില്‍പ്പ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്ന പണം കൊണ്ട് നിത്യചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസവും സാമാന്യം നല്ല രീതിയില്‍ നടത്തിവന്ന കുടുംബിനികളില്‍ ആശങ്ക വിതറിയാണ് സഊദിയും കുവൈറ്റും നിതാഖാതിന് ഉത്തരവിട്ടത്. സഊദി ഭരണകൂടം ഒരു പരിധിവരെ ഈ ആശങ്കകള്‍ ദുരീകരിച്ചെങ്കിലും കുവൈത്തില്‍ നിന്നും ഇപ്പോഴും മടങ്ങിവരവ് വര്‍ധിക്കുന്നത് മലയാളി വീട്ടമ്മമാരുടെ ദൈനംദിന ജീവിതം താളം തെറ്റിക്കുന്നു. ചിലര്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്, മറ്റുചിലര്‍ അത്തര്‍ മണക്കുന്ന പോയ കാലത്തെ വിസ്മരിക്കാനാണ് ഇഷ്ടപ്പെടുന്നത്.


വീട് എന്ന സ്വപ്നം മറക്കുന്ന വീട്ടമ്മ
എല്ലാ മാസവും ആദ്യ ദിവസങ്ങളില്‍ എത്തുന്ന പണമാണ് ഒരു മാസത്തെ ചെലവുകള്‍ക്കും കുട്ടികളുടെ ഫീസും അടക്കമുള്ളവക്ക് ഉപയോഗിക്കുന്നത്. സഊദിയില്‍ സ്വദേശിവല്‍കരണം പ്രഖ്യാപിച്ചതോടെ ഒരു വീട് എന്ന ഞങ്ങളുടെ സ്വപ്നമാണ് പൊലിഞ്ഞു പോയത്. ഭര്‍ത്താവ് തിരിച്ചെത്തിയിട്ടില്ല. പക്ഷേ, മൂന്നുമാസത്തിനകം നല്ലൊരു സ്‌പോണ്‍സറെ കണ്ടെത്താനായില്ലെങ്കില്‍ എല്ലാ പ്രതീക്ഷകളും തകരും. മൂന്ന് മക്കളാണ്. ആദ്യത്തെയാള്‍ പ്ലസ്‌വണ്‍ പഠിക്കുന്നു. മറ്റ് രണ്ടുപോര്‍ ഒമ്പതിനും ഏഴിലും. കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടു ചെലവും നടത്തി മുന്നോട്ടുപോയതല്ലാതെ ഇതേവരെ ഞങ്ങള്‍ക്കൊരു സമ്പാദ്യമുണ്ടായിട്ടില്ല. നേരത്തെ അദ്ദേഹം ദുബൈയില്‍ ആയിരുന്നു- ആറുവര്‍ഷം. ഇപ്പോള്‍ സഊദിയില്‍ പോയിട്ട് നാല് വര്‍ഷത്തോളമാകുന്നു. പഴയ വീട് പുതുക്കിപ്പണിയുകയായിരുന്നു അടുത്ത മാസം മുതല്‍ ഞങ്ങള്‍ പദ്ധതിയിട്ടത്. ഇപ്പോഴത്തെ സ്ഥിതിയില്‍ അത് നടക്കുമെന്ന് തോന്നുന്നില്ല- തിരുവനന്തപുരം ഇടവ സ്വദേശിയായ ജസീലയുടെ വാക്കുകളില്‍ നിരാശ.
കഴിഞ്ഞ നാല് മാസമായി അദ്ദേഹം സാധാരണ അയക്കുന്നതിന്റെ പകുതി പണമാണ് എത്തിക്കുന്നത്. ജോലി ഇല്ലാതെ നില്‍ക്കുന്നതു കൊണ്ട് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി അയക്കുന്നെന്നാണ് മനസിലാക്കുന്നത്. ഇതൊന്നും പറഞ്ഞാല്‍ കുട്ടികളുടെ സ്‌കൂളില്‍ ഫീസ് അടക്കുന്നതില്‍ കുറവ് വരുത്തുകയോ മറ്റ് ചെലവുകള്‍ പരിമിതപ്പെടുത്താനോ കഴിയില്ല. ഏതായാലും ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് നല്ലൊരു സ്‌പോണ്‍സറുടെ കീഴില്‍ മികച്ചൊരു ജോലി ലഭിക്കാന്‍...

കടക്കെടിയിലാണ് ഞങ്ങള്‍
20 സെന്റ് ഭൂമി അദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്നു. അത് പണയപ്പെടുത്തി വീട് വെക്കാന്‍ ലോണെടുത്തു. വീടിന്റെ പണി പകുതിയായപ്പോഴേക്കും ആ പണം തീര്‍ന്നു. മാസാമാസം ലോണ്‍ തിരികെ അടക്കേണ്ടതുണ്ട്. രണ്ടുമാസമായി ലോണ്‍ മുടങ്ങിയിരിക്കുകയാണ്. വീട് വാര്‍പ്പ് കഴിഞ്ഞു. മറ്റ് പണികള്‍ നടത്തിയിട്ടില്ല. പണി തുടരാനോ ലോണ്‍ അടക്കാനോ നിവര്‍ത്തിയില്ലാത്ത സ്ഥിതിയാണ് നിതാഖാത് ഞങ്ങള്‍ക്ക് സമ്മാനിച്ചത്- രത്‌നമ്മയുടെ വാക്കുകളില്‍ കടുത്ത വേദന.
കുട്ടികളുടെ വിദ്യാഭ്യാസവും മാതാപിതാക്കളുടെ ചികിത്സയും ഞങ്ങളുടെ നിത്യചെലവുകളുമാണ് പത്ത് വര്‍ഷത്തോളമായ അദ്ദേഹത്തിന്റെ അധ്വാനം നല്‍കിയത്. പഴയ കടങ്ങളൊക്കെ ഒരു വിധം തീര്‍ത്ത് പുതിയൊരു ജീവിതത്തിന് തയാറെടുക്കുമ്പോഴാണ് സഊദിയില്‍ കുഴപ്പമുണ്ടായത്. ഇപ്പോള്‍ അദ്ദേഹം എത്രയും വേഗം തിരികെ വരണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. വസ്തു വിറ്റ് കടം തീര്‍ക്കുകയേ വഴിയുള്ളൂ.
പ്രതിസന്ധി തീരുമോ....
മകന്‍ സഊദിയില്‍ പോയിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. ഇതുവരെ അവന് വാഗ്ദാനം ചെയ്ത ജോലി കിട്ടിയിട്ടില്ല. റിയാദില്‍ നിന്ന് വളരെ ഉള്ളിലുള്ള ബിഷ എന്ന സ്ഥലത്താണവന്‍. സഊദിയിലെ സ്വദേശിവല്‍കരണം തുടക്കത്തിലെ വിനയായ ഒരു പ്രവാസിയുടെ മാതാവായ നബീസ പറയുന്നു.
അവന് നാട്ടില്‍ ഒരു ചെറിയ ജോലിയുണ്ടായിരുന്നു. നല്ല വിസയിലേ പോകൂവെന്ന് വാശിപിടിച്ച് നിന്നിട്ട് പോയപ്പോള്‍ ഇങ്ങനെയായി. അവന്റെ പ്രതീക്ഷയാണ് ഞങ്ങള്‍ക്ക് ആകെയുള്ളത്. അവന്റെ അമ്മാവന്‍ സഊദിയിലുണ്ട്. പക്ഷേ, വര്‍ഷങ്ങളായി അവിടെ സ്ഥിരജോലി ചെയ്യുന്നവര്‍ പോലും പ്രതിസന്ധിയിലാണ്. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരിക്കുകയും കഷ്ടപാട് സഹിക്കുകയും ചെയ്യുന്നതിനേക്കാള്‍ നല്ലത് മടങ്ങിവരികയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അവന്‍ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞത് ഇപ്പോള്‍ കടുത്ത നടപടികള്‍ അവിടത്തെ ഭരണക്കാര്‍ സ്വീകരിക്കുന്നില്ലെന്നാണ്. ഒരു മാസത്തിനകം നല്ല രീതിയില്‍ ജോലി ചെയ്യാനാകുമെന്നും അവന്‍ പറയുന്നു. ഒരുപാട് പ്രാരാബ്ധമുണ്ട് ഞങ്ങള്‍ക്ക്. കുടുംബം പട്ടിണിയാകും മുമ്പ് അവന് നല്ല തൊഴില്‍ ആകണമെന്നുമാത്രമാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.


പ്രതീക്ഷയുണ്ട്; മിസ്‌കിന്‍
കുവൈത്തില്‍ അത്യാവശ്യം നല്ല വരുമാനമുള്ള തൊഴിലായിരുന്നു ജാഫറിന്. ഇപ്പോള്‍ അദ്ദേഹം നാട്ടിലുണ്ട്. എല്ലാ രേഖകളും ശരിയായിരുന്നു. ലീവിന് എത്തിയതാണ്, എന്നാല്‍ ഉടനെ മടങ്ങി ചെല്ലേണ്ടന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രണ്ട് മാസം കഴിഞ്ഞ് അറിയിക്കാമെന്ന് സ്‌പോണ്‍സറുടെ ഫാണ്‍ വന്നു. കുവൈത്തിലെ ഓയില്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. തന്റെ പല സുഹൃത്തുക്കളും മടങ്ങിവന്നിട്ടുണ്ട്. അവിടെ നിയമവിധേയമായി തൊഴിലെടുക്കുന്നവരെ പോലും മടക്കി അയക്കുന്നു. ചെറിയ ട്രാഫിക്ക് ലംഘന കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെ അനധികൃരായി കണ്ട് നാട്ടിലേക്ക് കയറ്റിവിടുന്ന നടപടിയാണ് ആദ്യം ആരംഭിച്ചത്. ഇത്തരം നടപടികള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും കുവൈത്തിലെ ജലീബല്‍ ഷെയൂക്കില്‍ നിന്ന് 650 പേരാണ് റെയ്ഡുകളില്‍ പിടിയിലായതെന്ന് ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം പറഞ്ഞു. സ്ത്രീകള്‍ ഉള്‍പെടെയുള്ളവരെയാണ് രേഖകള്‍ ചോദിച്ചുവാങ്ങി ചെറിയ ക്രമക്കേടുകള്‍ക്ക് നാട്ടിലേക്ക് എക്‌സിറ്റ് നല്‍കുന്നത്. യാതൊരു ഔദ്യോഗിക മുന്നറിയിപ്പുകളും ഇല്ലാതെയാണ് കുവൈത്ത് അധികൃതര്‍ ഇത്തരം നടപടികള്‍ നടപ്പാക്കുന്നത്.
റെയ്ഡുകള്‍ റൂമുകളിലേക്കും ഷോപ്പിംഗ് മാളുകളിലേക്കും വ്യാപിച്ചതോടെ പ്രവാസികള്‍ പുറത്തിറങ്ങാതെയിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ലേബര്‍ ക്യാമ്പുകളിലും വ്യാപകമായ റെയ്ഡ് നടക്കുന്നു.
നാലഞ്ച് വര്‍ഷം കൂടി പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടില്‍ ഒരു ബിസിനസ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ 'മിസ്‌കിന്‍' ആണെന്ന് ജാഫര്‍ പറയുന്നു.
ഇത് കേരളത്തില്‍ അങ്ങോളമിങ്ങോളം ചെറിയ തോതിലെങ്കിലും ഉയരുന്ന ആത്മഗതങ്ങളാണ്. മലയാളിയുടെ വീടകങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന കാര്‍മേഘം പോലെയാണ് നിതാഖാത് വന്നുനില്‍ക്കുന്നത്.


(ഈ ലക്കം- ഓഗസ്റ്റ് 2013 മഹിളാ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്)

Wednesday, June 19, 2013

                               അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്...



തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും രുചികരമായ ഭക്ഷണം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വരുന്നതാണ്. ജയില്‍ ചപ്പാത്തി, ചിക്കന്‍.... എത്ര നല്ല ഭക്ഷണമാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്.......... ഇത് സാധാരണക്കാര്‍ക്ക് ഒരാശ്വാസമാണ്.. വിലക്കയറ്റത്തിന്റെ ഈ കാലത്ത്.

എന്താണ് ഇതിന്റെ രഹസ്യമെന്നല്ലേ... വളരെ ശുചിത്വത്തോടെ തയാറാക്കുന്നതും,  ജയില്‍ മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യമായി നിരീക്ഷിക്കുന്നതുമാണ് പ്രത്യേകത. ഇതിന് നേതൃത്വം നല്‍കുന്നത് ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് ആണ്.

അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ ഓര്‍മവരുന്നത് പഴയൊരു കഥയാണ്. കുറെയേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്, കേരളത്തിലെ പ്രബലനായ ഒരു നേതാവ് ഗതാഗത വകുപ്പ് ഭരിച്ചിരുന്ന കാലം.. കെ.എസ്.ആര്‍.ടി.സിയാകട്ടെ കടുത്ത നഷ്ടത്തിലും (ഇന്നത്തേതു പോലെ തന്നെ, ആരു ഭരിച്ചാലും രക്ഷപ്പെടാത്ത വകുപ്പ്). അങ്ങനെ ആ മന്ത്രി, അലക്‌സാണ്ടര്‍ ജേക്കബിനെ വിളിച്ചുവരുത്തി കെ.എസ്.ആര്‍.ടി.സിയുടെ എം.ഡിയാകണമെന്ന് ആവശ്യപ്പെട്ടു. അലക്‌സാണ്ടര്‍ ജേക്കബ് എന്ന ഉദ്യോഗസ്ഥന്റെ ചെറുപ്പകാലം. മിടുക്കരില്‍ മിടുക്കമെന്ന് വാഴ്ത്തപ്പെടുന്ന സമയം. മാത്രമല്ല, അന്നദ്ദേഹം, മറ്റൊരു പ്രമുഖ സ്ഥാനത്ത് കത്തിക്കയറുന്ന സന്ദര്‍ഭവും. മന്ത്രിയുടെ ക്ഷണം സ്വീകരിക്കാന്‍ തയാറായ അദ്ദേഹം കുറേ ഡിമാന്റുകള്‍ മുന്നില്‍ വെച്ചു.

1, ഞാന്‍ ചുമതലയേല്‍ക്കുന്ന അന്നുമുതല്‍ എല്ലാ കേരളീയര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര നല്‍കണം. (ആര്‍ക്കും കയറാം, ഇഷ്ടമുള്ള സ്ഥലത്ത് ഇറങ്ങാം, ടിക്കറ്റ് വേണ്ട)
2, എല്ലാ കണ്ടക്ടര്‍മാരെയും മറ്റേതെങ്കിലും ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് മാറ്റണം (അതായത് കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ബസ് കണ്ടക്ടര്‍ എന്ന തസ്തിക വേണ്ട).
3, ഓഫീസ് നിര്‍വഹണത്തിനും ബസുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനും ഏതാനും ഉദ്യോഗസ്ഥര്‍ മാത്രം ഡിപ്പോകളില്‍ മതി. മറ്റുള്ളവര്‍ക്കും മറ്റ് വകുപ്പുകളില്‍ നിയമനം നല്‍കണം. (ഓഫീസ് വര്‍ക്കുകള്‍ക്ക് മാത്രം ഉദ്യോഗസ്ഥര്‍)

ഇതെല്ലാം കേട്ട മന്ത്രി ഒരു നിമിഷം പകച്ചു നിന്നു....... ഇയാള്‍ക്ക് ഭ്രാന്തുണ്ടോ എന്ന മട്ടില്‍.
എന്നാല്‍ അടുത്ത നിമിഷം തന്നെ അലക്‌സാണ്ടര്‍ ജേക്കബ് തന്റെ കണക്കുകൂട്ടല്‍ പകര്‍ത്തിയ പേപ്പര്‍ മന്ത്രിക്കു മുന്നില്‍ വെച്ചു. വളരെ കൃത്യമായ രേഖ സഹിതം.
അതിങ്ങനെ: കണ്ടക്ടര്‍മാരുടെ ശമ്പളം ......................... ലക്ഷം
ടിക്കറ്റ് അച്ചടിക്കാനുള്ള ചെലവ് ......................... ലക്ഷം.
പ്രതിദിന വരുമാനം .................................
പ്രതിമാസ വരുമാനം..........................
ഇതോടെ മന്ത്രി ഞെട്ടി.
കണ്ടക്ടര്‍മാരുടെ ശമ്പളവും ടിക്കറ്റ് പ്രിന്റിംഗ് ചാര്‍ജും വെച്ചു നോക്കുമ്പോള്‍ വരുമാനത്തേക്കാള്‍ ഇരട്ടിയാണ് ചെലവ് (ഇന്ന് ടിക്കറ്റ് പ്രിന്റിംഗ് ഇല്ല) ഇതെല്ലാം ഒഴിവാക്കിയാല്‍ കെ.എസ്.ആര്‍.ടിക്ക് നഷ്ടം ഇത്രമാത്രം ഉണ്ടാകില്ല. നമുക്കും സന്തോഷം ജനങ്ങള്‍ക്കും സന്തോഷം. ജനം സൗജന്യ യാത്ര ചെയ്യട്ടെ..... ലോകത്ത് ആദ്യമായി സൗജന്യ യാത്ര അനുവദിച്ച മന്ത്രിയെന്ന നിലയില്‍ അങ്ങക്ക് അഭിമാനിക്കാം.......
ഇതാണ് ഈ മനുഷ്യന്റെ ദീര്‍ഘവീക്ഷണം. പക്ഷേ, മന്ത്രി പറഞ്ഞു.. 'പറ്റില്ല'
അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ 'കെ.എസ്.ആര്‍.ടി.സി എം.ഡി' എന്ന വരി ഇതുവരെയുണ്ടായില്ല. ഇനിയൊട്ടു ഉണ്ടാകുകയുമില്ല. ഏതായാലും ജയില്‍ വകുപ്പില്‍ ഇദ്ദേഹം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

(വര്‍ഷങ്ങള്‍ക്കു മുമ്പ് ചരല്‍ക്കുന്നില്‍ വെച്ചാണ് ആദ്യമായി അലക്‌സാണ്ടര്‍ ജേക്കബിനെ കാണുന്നത്.... ഇപ്പോള്‍ എന്റെ ജോലിയുടെ ഭാഗമായി മിക്കവാറും കാണാറുണ്ട്.)

Saturday, April 6, 2013


കല്യാണത്തിന്റെ തെക്കന്‍ മൊഞ്ച്

ഫിര്‍ദൗസ് കായല്‍പ്പുറം

നാണത്തോടെ മുഖം കുനിച്ചും നഖം കടിച്ചും മണിയറയിലേക്ക് കടന്നുവരുന്ന നവവധു. ആദ്യ സ്പര്‍ശനത്തിന്റെ ആനന്ദത്തിനായി കാത്തിരിക്കുന്ന വരന്‍. ജീവിതം തുടങ്ങുന്ന രാത്രിയെക്കുറിച്ചുള്ള ആകാംക്ഷകളോടെ, തെല്ല് ഭയത്തോടെയാകും ഇരുവരും കടന്നുവരുന്നത്. എന്നാലിത് പല ദേശങ്ങളിലും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പ്രധാനമായും മൂന്ന് സംസ്‌കാരങ്ങളുടെ സംയക്താനുഭവമാണിത്. തമിഴ് ബ്രാഹ്മണരുടെ ജീവിതചര്യകള്‍ ഈ നാടിന്റെ ഒരു പ്രവിശ്യയുടെ വിവാഹങ്ങളെയും സ്വാധീനിച്ചു. തിരുവിതാംകൂര്‍ മുസ്‌ലിമിന് മറ്റൊരു കല്യാണ രീതിയാണ്. ഹൈന്ദവ സമൂഹമാകട്ടെ ആചാരങ്ങളുടെ കാര്യത്തില്‍ ഒട്ടുംപിന്നിലല്ല. കല്യാണത്തിന്റെ ആചാരങ്ങള്‍ ഏതാണ്ട് അതേപടി ആദ്യരാത്രികളിലേക്കും ചേക്കേറുന്നു.
പവിത്രമായ ആദ്യ രാത്രിയുടെ ചടങ്ങുകളെ തിരുവിതാംകൂറില്‍ ഇപ്പോഴും പിന്തുടരുന്നത് പഴമയുടെ പെരുമയോടെ തന്നെയാണ്. നവവധുവിന്റെ ആശങ്കകളും പുതുമണവാളന്റെ ആശകളും എല്ലാ ദേശത്തും കാലത്തും ഏറെക്കുറെ ഒരുപോലെ തന്നെയാണ്. എന്നാല്‍ തിരുവിതാംകൂറിലെ യുവത്വത്തിന് ആദ്യരാത്രി പ്രതീക്ഷകളുടേത് തന്നെയാണ്. നാളെയിലേക്കുള്ള അഭിവൃദ്ധിക്ക് ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇവര്‍ കൂട്ടുപിടിക്കുന്നു. അപരിചിതരായ രണ്ടുപേര്‍, അല്ലെങ്കില്‍ കുറച്ചുകാലത്തെ പരിചയം മാത്രമുള്ള രണ്ടുപേര്‍ ഏറ്റവും അടുത്തിടപഴകുന്ന ആദ്യമണിക്കൂറുകളില്‍ ജാതിയുടെയും മതത്തിന്റെയും ചടങ്ങളുകള്‍ കിടക്കറ കയ്യടക്കുന്നത് അപൂര്‍വമല്ല.

മഞ്ഞള്‍ മണക്കുന്ന മണിയറ

കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കന്യാകുമാരി മുതല്‍ കളിയിക്കാവിള വരെ ഇപ്പോഴും തമിഴ് ദ്രാവിഡ സംസ്‌കാരത്തിന്റെ അനുഷ്ഠാനങ്ങളുണ്ട്. മഞ്ഞള്‍, പൂക്കള്‍, പഴങ്ങള്‍ തുടങ്ങിയവ കിടക്കറയില്‍ വെച്ച് പ്രാര്‍ത്ഥനാ സമാനമായ അന്തരീക്ഷത്തിലേക്കാണ് നവവധു കടന്നുചെല്ലുന്നത്. നാണത്തില്‍ മുങ്ങി അവള്‍ നില്‍ക്കുമ്പോള്‍ ശുഭ്രവസ്ത്രധാരിയായ വരന്‍ അവളെ അരുമയോടെ കിടക്കറയിലേക്ക് നയിക്കുന്നു. ആദ്യരാത്രിയില്‍ സെക്‌സിനേക്കാളേറെ മാനസിക വൈകാരികതയെ അടയാളപ്പെടുത്തലാണ് ഈ തമിഴ് കള്‍ച്ചള്‍. ഏതാണ്ട് തിരുവനന്തപുരം ജില്ലയുടെ ഒരു ഭാഗം ഇപ്പോഴും മലയാളം സംസാരിച്ചുകൊണ്ട് തമിഴ് കല്യാണങ്ങളെ സ്വീകരിക്കുന്നു. വലിയ ആഘോഷമാകണം കല്യാണം എന്ന ചിന്തയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ കൂടുതലായി ഉപയോഗിക്കാറില്ലാത്ത ഇവര്‍, കല്യാണം കഴിഞ്ഞാലുടന്‍ സ്വര്‍ണം ഊരിവെച്ച് കുപ്പിവഴകളും മുത്തുമാലകളും അണിയുന്നു. അവള്‍ കൂടുതല്‍ സുന്ദരിയായാണ് മണിയറയിലേക്ക് കടക്കുന്നത്.

അന്യവീട്ടിലെ പൊട്ടിച്ചിരി

തിരുവിതാംകൂറിലെ ഹൈന്ദവ വിവാഹങ്ങള്‍ ഇപ്പോഴും ഒരുക്കങ്ങളുടെ പരമകോടിയിലാണ്. മംഗല്യ ദിനത്തില്‍ വധുവിന്റെ വസ്ത്രങ്ങള്‍ക്കും ചമയങ്ങള്‍ക്കും വളരെ പ്രത്യേകതകളുണ്ട്. ആദ്യരാത്രിയോളം പുടവ മാറ്റിയും ചമയങ്ങളും വീണ്ടും വീണ്ടും അണിയിക്കുന്നു. വരന്റെ വീട്ടിലാണ് ആദ്യരാത്രി.
ഒരു പരിചയവുമില്ലാത്ത ഒരു വീട്ടില്‍, അന്യപുരുഷനൊപ്പം കഴിയേണ്ടി വരുന്ന പരിഭ്രമത്തിലാകും നവവധു. പക്ഷേ, വരന്റെ വീട്ടുകാര്‍ ഈ കുറവ് നിസാരമായി പരിഹരിക്കുമെന്നതാണ് കല്യാണ ദിവസം വൈകിട്ട് വരന്റെ വീട്ടില്‍ കാണാനാവുന്നത്. വധുവിനെ അവര്‍ ആദ്യദിനം തന്നെ കളിതമാശകള്‍ കൊണ്ട് പൊതിയും. അവളെ അടുക്കളയില്‍ ഇരുത്തി വരന്റെ ബന്ധുക്കള്‍ ചുറ്റുമിരുന്നത് റാഗിംഗിന് സമാനമായ ചില പൊടിക്കൈകള്‍ പരീക്ഷിക്കും. ചിലര്‍ ഈ റാഗിംഗിലെ തമാശകള്‍ ഉള്‍ക്കൊള്ളാനാകാതെ ഒച്ച വെക്കാറുമുണ്ട്. വരന്റെ വീട്ടിലെ അടുക്കളയില്‍ നിന്നും ആദ്യരാത്രിക്കുള്ള പാലുമായി കിടക്കറയിലേക്ക് നടക്കാന്‍ പെണ്ണിനെ പ്രാപ്തമാക്കുകയാണ് ഈ തമാശക്കൂട്ടിന്റെ ലക്ഷ്യം. കിടക്കറയിലേക്ക് കടമ്പോഴേക്കും വരന്റെ വീടും അവിടത്തെ അന്തരീക്ഷവും പെണ്ണ് അത്യാവശ്യം പൊരുത്തപ്പെട്ടിരിക്കുമെന്നതാണ് പ്രത്യേകത. പൂക്കള്‍ കൊണ്ട് അലങ്കരിച്ച കിടക്കയിലേക്ക് അടക്കിപ്പിടിച്ച ശ്വാസത്തോടെ ചായുമ്പോഴും അവളുടെ ഉള്ളില്‍ അല്‍പം മുമ്പ് അവിടത്തെ പെണ്ണുങ്ങള്‍ കാട്ടിക്കൂട്ടിയ കുസൃതിയാകും തെളിഞ്ഞുവരിക.  

കല്യാണ രാത്രിയിലെ സംഗീതം

തെക്കന്‍ കേരളത്തിലെ മുസ്‌ലിം ഭവനങ്ങളില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ വിവാഹം തന്നെ രാത്രിയിലായിരുന്നു. അപ്പോള്‍ പിന്നെ ആദ്യ രാത്രിയുടെ പ്രസക്തി എന്താണെന്നാകും സാധാരണ ഉയര്‍ന്നുവരാറുള്ള ചോദ്യം. രാത്രികല്യാണങ്ങള്‍ കൂടുതല്‍ ആവേശകരമായിരുന്നെന്നാണ് പഴമക്കാര്‍ പറയാറ്. അന്ന് ഒപ്പയുടെ ചുവടുകള്‍ യുവതയെ വല്ലാതെ കോരിത്തരിപ്പിച്ചിരുന്നു. സംഗീതമയമായിരുന്നു ആ രാത്രികള്‍. ദൂരെയെവിടെയോ വൈദ്യുതിയുള്ള ഒരു വീടുണ്ടാകും അവിടെ നിന്ന് കേബിള്‍ പിടിച്ച് ലൈറ്റുകള്‍ തെളിച്ച്, പാട്ടുപെട്ടിവെച്ച് പുലരുവോളം സംഗീതം. അതിനിടയില്‍ വരനും വധുവും ജീവിതത്തിലേക്ക് ചുവടുവെക്കുന്നു. ഇത് തിരുവിതാംകൂറിന്റെ മാത്രം കാര്യമല്ല. ആദ്യരാത്രിയിലെ പെണ്ണിന്റെയും പുരുഷന്റെയും മാനസികാവസ്ഥ തീര്‍ച്ചയായും ആഘോഷമാണ്. എന്നാല്‍ തെക്കന്‍ കേരളത്തിലെ മുസ്‌ലിം ഭവനങ്ങളില്‍ ആര്‍ഭാടം പലപ്പോഴും അതിരുകടക്കുന്നു. ഇത് ആദ്യരാത്രിയിലും പ്രതിഫലിക്കുന്നുണ്ട്. വിലകൂടിയ വസ്തുക്കള്‍ കൊണ്ട് അലങ്കരിക്കുക, ഏറ്റവും മികച്ചതും ചെലവേറിയതുമായ ഉല്‍പന്നങ്ങള്‍ കൊണ്ട് കിടപ്പുമുറി നിറയ്ക്കുക തുടങ്ങിയ കാര്യങ്ങളിലെ അമിത പ്രാധാന്യം പലപ്പോഴും നവവധുവിന് അലോസരമുണ്ടാക്കുന്നു.
മുസ്‌ലിംകള്‍ക്ക് വിവാഹ വേളയില്‍ നിര്‍ബന്ധമായും ഒത്തുകൂടേണ്ടത് വരനും വധുവിന്റെ രക്ഷിതാവും രണ്ടു സാക്ഷികളും മാത്രമാണ്. വളരെ അടുത്ത ബന്ധുക്കളും അയല്‍ക്കാരും ഇത്തരം സന്തോഷാവസരങ്ങളില്‍ സംബന്ധിക്കുക സ്വാഭാവികം. എന്നാല്‍ എന്തിനാണ് വിവാഹാഘോഷങ്ങളിലേക്ക് ആയിരങ്ങളെ ക്ഷണിച്ച് വരുത്തുന്നത് എന്നൊരു കാഴ്ചപ്പാട് ഇപ്പോഴുമുണ്ട്.

ആഘോഷങ്ങളുടെ രാത്രി

വരനും വധുവിനും മണിയറയൊരുക്കുന്നതിന്റെ ചുമതല കൂട്ടുകാര്‍ ഏറ്റെടുക്കലാണ് പതിവ്. കിടപ്പുമുറിയുടെ വാതിലും പൂട്ടുമൊക്കെ ഇളക്കിവെക്കുക, ജനലിന്റെ കൊളുത്ത് അഴിച്ചുമാറ്റുക, കട്ടിലിന്റെ ആണികള്‍ ഇളക്കിവെക്കുക തുടങ്ങിയവയാണ് ആദ്യ പ്രയോഗങ്ങള്‍. കട്ടിലിന്റെ ആണി ഇളകിയതറിയാതെ കിടന്ന് നടുവൊടിഞ്ഞവര്‍ പോലുമുണ്ട്. ഇതൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. പരസ്പരം പരിചയപ്പെടേണ്ട ദിവസമാണ് ആദ്യരാത്രിയെന്ന പഴയകാല സങ്കല്‍പങ്ങളെ മായ്ച്ചുകളഞ്ഞത് സാങ്കേതിക വിദ്യ കൊണ്ടുവന്ന മാറ്റമാണ്. കല്യാണമുറപ്പിച്ചു കഴിഞ്ഞ ശേഷം ഫോണിലൂടെയും മറ്റും പരിചയം വളര്‍ത്താന്‍ സാഹചര്യമുണ്ട്. പ്രണയവിവാഹമാണെങ്കില്‍ കൂടുതല്‍ അടുത്തറിഞ്ഞിട്ടുണ്ടാകും. എന്നാല്‍ ആദ്യരാത്രിയിലെ പരിചയപ്പെടലിന് അതിനുമപ്പുറത്തെ പ്രാധാന്യമുണ്ട്. പങ്കാളിയുടെ അഭിരുചികളെക്കുറിച്ച് സംസാരിക്കുക പലപ്പോഴും ആദ്യരാത്രിയില്‍ തന്നെയാണ്. ആഹാരകാര്യത്തിലും വസ്ത്രധാരണത്തിലും മറ്റു പൊതുകാര്യങ്ങളിലും മാത്രമല്ല, സെക്‌സിന്റെ കാര്യത്തിലുള്ള അഭിരുചികളെപ്പറ്റിയും തുറന്ന് സംസാരിക്കുന്നതാണ് പുതിയ തലമുറ.


(ഈ ലക്കം (ഏപ്രില്‍) മഹിളാ ചന്ദ്രികയിലെ 'ആറു നാട്ടില്‍ നൂറു കല്യാണ'ത്തില്‍ നിന്ന്..)





മനസിന് ഒരു തീരഭൂമിയുണ്ട്. അവിടെയാണ് സങ്കടങ്ങളുടെ കടല്‍ ഒഴുകിയടുക്കുന്നത്. സ്‌നേഹത്തിന്റെ നിര്‍മലമായ തണുപ്പും അവിടെയാണ് അനുഭവപ്പെടാറ്. ഒട്ടും സന്തോഷിക്കാതെ, വല്ലാതെ ഭയപ്പെടുത്തുന്ന നാളെകളെക്കുറിച്ച് ചിന്തിച്ച് നാം അലസരും അസ്വസ്ഥരുമാണല്ലേ...
ശരിയാണ്, എനിക്കുമാത്രമല്ല നിങ്ങള്‍ക്കും അങ്ങനെയായിരിക്കും. അതാണെന്റെ ആശ്വാസം. പിന്നെ, ജീവിതം വളരെ ചെറുതാണെന്ന് അറിയാം. അതുകൊണ്ട് ആരെയും വേദനിപ്പിക്കാതെ, എല്ലാവര്‍ക്കും സ്‌നേഹം സമ്മാനിച്ച്... ഒരു പുഞ്ചിരിയോടെ നടന്നുമറയാനാണ് എനിക്കിഷ്ടം. പക്ഷേ... ആരും ആരെയും കാണുന്നില്ലല്ലോ..., എവിടെയാണ് നമുക്ക് നമ്മുടെ ഹൃദയങ്ങള്‍ നഷ്ടപ്പെട്ടത്... എങ്ങനെയാണ് ചുറ്റുപാടുകള്‍ക്ക് പുറത്ത് നമുക്കൊരു സ്വകാര്യ അജണ്ടയുണ്ടായത്.......

Sunday, March 31, 2013

        പി.കെ കൃഷ്ണദാസിന് ആശംസകള്‍

കേരളത്തെ സംബന്ധിച്ചിടത്തോളം ബി.ജെ.പി രാഷ്ട്രീയ പ്രസക്തമല്ല. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഈ പാര്‍ട്ടിയുടെ ഭാവി പ്രവചനാതീതവുമാണ്. പ്രത്യേകിച്ച് യു.പി.എ ഗുരുതരമായ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍.
ഏതായാലും രാജേട്ടന് ശേഷം കേരളത്തില്‍ നിന്ന് ഒരു നേതാവ് ദേശീയ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നത് അഭിമാനകരം തന്നെ. മികച്ച സംഘാടകനായ പി.കെ കൃഷ്ണദാസിന് ബി.ജെ.പി ദേശീയ സെക്രട്ടറി സ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനാകട്ടെ എന്ന് ആശംസിക്കുന്നു.

Sunday, March 17, 2013

 അമ്മമാരെ തെരുവില്‍ വലിച്ചെറിയുന്ന നിരവധി വാര്‍ത്തകളും ചിത്രങ്ങളും  മാധ്യമങ്ങളില്‍ തുടര്‍ച്ചയായി ഇടംപിടിക്കുന്നു. മൂല്യച്യുതിയുടെ ഏറ്റവും മൂര്‍ദ്ധന്യരൂപം. അമ്മ എന്ന വികാരത്തിന്, ആ നനുത്ത യാഥാര്‍ത്ഥ്യത്തിന് മറ്റെന്താ പകരം വെക്കാനുള്ളത്. 

അമ്മ- ഓര്‍മകളില്‍ വന്ന് മുത്തംവെച്ച് മടങ്ങുന്ന 
പഴയ മുഖമുള്ള ഒരു പക്ഷിയാണെനിക്ക്...
അമ്മ- എന്റെ ഹൃദയമിടിപ്പില്‍
ഇഴചേര്‍ന്നൊഴുകുന്ന നോവും നിഴലുമാണെനിക്ക്...
അമ്മ- ഉച്ചസൂര്യനെ തോല്‍പ്പിച്ച്
കഷ്ടതകളുടെ ഭൂമിയില്‍
എന്റെ മുറിവില്‍ ഊതിയാറ്റി ഉറക്കിയ
മൃദുലതയാണെനിക്ക്....
അമ്മ- ഒരിക്കലും വറ്റാത്ത പുഴപോലെ,
ആയുസിന്റെ അകലങ്ങള്‍ക്കപ്പുറം
കണ്ണീരുവീണ ചോറാണെനിക്ക്....

Monday, February 11, 2013


               ദ്രാവിഡ താളത്തില്‍ ലയിച്ച സര്‍ഗാത്മക ജാഗ്രത

                                                                                      ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: ഇരുള്‍ പടര്‍ന്ന കാനത്തിന്റെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ കവി ഉച്ചത്തില്‍ ചൊല്ലും-  ''ഒരു ഗീതമെന്റെ മനസില്‍ വരുന്നുണ്ട്/ നീവരാതെങ്ങനെ മുഴുവനാകും/ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ/ പകരുന്നതെങ്ങനെ ചിത്രമായി''- മനുഷ്യമനസിന്റെ അഗാധതകളിലേക്ക് പടര്‍ന്നുകയറുന്ന സംവേദനക്ഷമമായ കരുത്താണ് ഡി. വിനയചന്ദ്രനെ മലയാളി മനസിന് പ്രിയങ്കരനാക്കിയത്.
''വീട്ടിലേക്കുളള വഴിതേടിക്കൊണ്ടിരിക്കുന്നു/ വീട്ടിലേക്കെന്നുപോകുന്നു ചോദിക്കുന്നുകൂട്ടുകാര്‍/ കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍/ പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്/ കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍''- വിനയചന്ദ്രന്‍ മാഷിന്റെ സഞ്ചാര ഇടവേളകളില്‍ 'വീട്ടിലേക്കുള്ള വഴി'യും  ഏകാന്തവാസത്തില്‍ മനസിനെ മഥിക്കുന്ന ഒട്ടേറെ വരികളും ഇങ്ങനെ പിറവിയെടുത്തിട്ടുണ്ട്.
വനാന്തരങ്ങളിലൂടെയും നദിക്കരകളിലൂടെയും യാത്ര ചെയ്ത് പ്രകൃതിയുടെ തനത് സംഗീതത്തെ കവിതകളില്‍ അടയാളപ്പെടുത്തിയപ്പോള്‍ അതിന് ദ്രാവിഡ താളത്തിന്റെ അകമ്പടിയുണ്ടായി. 'വീട്ടിലേക്കുള്ള വഴി'യെക്കുറിച്ച് വാചാലനാകുന്ന കവി, നിരന്തരമായ യാത്രകളിലൂടെ 'വഴി'കളെ നേരിന്റെയും നന്മയുടെയും പക്ഷത്തേക്ക് തെളിക്കുകയായിരുന്നു. നഗരത്തില്‍ ജീവിച്ച്, ഗ്രാമയാത്രകളിലൂടെ മനസിലെ കാല്‍പനിക ഭാവങ്ങളെ നിലനിര്‍ത്തി. യാത്രകളില്‍ ഇതള്‍വിരിയുന്ന ബിംബങ്ങളെ സാമൂഹ്യബോധത്തിന്റെ പ്രതീകങ്ങളാക്കി വരികളില്‍ വിന്യസിച്ചു. ഗദ്യവും പദ്യവുമല്ല കവിത; ഹൃദ്യമായതാണ് കവിതയെന്ന് തെളിയിച്ചതാണ് വിനയചന്ദ്രന്റെ കാവ്യജീവിതത്തിന്റെ സാക്ഷ്യം.
കവിതയുടെ പാരമ്പര്യ രചനാ സമ്പ്രദായങ്ങളിലുണ്ടായ ശൈലീ വ്യതിയാനങ്ങളെ ഉത്തരാധുനികതക്ക് ഒപ്പം നിന്ന് സ്വീകരിച്ചുകൊണ്ട് എന്താണ് കവിതയെന്ന് പറയാനും പാടാനും കഴിഞ്ഞതാണ് കവിയുടെ പ്രത്യേകത. കവിതക്കും സാഹിത്യത്തിനും ഇടതു സൈദ്ധാന്തിക അടിത്തറയെ ആശ്രയിച്ച എഴുപതുകളില്‍ വ്യത്യസ്്തമായ ജീവിതാനുഭവങ്ങളുടെ തീച്ചുളയില്‍ നിന്നാണ്് വിനയചന്ദ്രന്‍ എന്ന കവിയുടെ വരവ്. പച്ച ജീവിതത്തിന്റെ നേരടയാളങ്ങളിലെ സര്‍ഗാത്മക ജാഗ്രതയാണ് വിനയചന്ദ്രനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചതാകട്ടെ ഭാഷാ സംസ്‌കാരത്തിന്റെ മൗലികതയും.
ഒറ്റക്കു നടക്കുമ്പോഴുണ്ടാകുന്ന കരുത്താണ് അദ്ദേഹത്തിന്റെ കവിതകളെ വേറിട്ട സഞ്ചാരപഥങ്ങളിലേക്ക് ആനയിച്ചത്. യാത്രകളിലൂടെ ആര്‍ജിച്ചെടുത്ത നാട്ടറിവുകളെ കവിതയില്‍ സന്നിവേശിപ്പിക്കുന്നതില്‍ ഇത്രയധികം പ്രാഗത്ഭ്യം പുലര്‍ത്തിയിട്ടുളള കവികള്‍ മലയാളത്തില്‍ അധികമില്ല. ഭാഷാ പ്രയോഗത്തിന്റെ രാഷ്ട്രീയം, അതെപ്പോഴും പ്രകൃതിസ്‌നേഹത്തില്‍ അധിഷ്ഠിതമായിരുന്നു. ജീവിതാവബോധത്തിന്റെ കരകളില്‍ തട്ടിയായിരുന്നു ഓരോ ബിംബങ്ങളും പിറന്നുവീണത്. വരികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ അതില്‍ പുഴയും കുന്നും കുയിലും മയിലും കടന്നുവരുന്നത് യാദൃശ്ചികം. നാലാമത്തെ വയസില്‍ എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം കൂട്ടിവായിച്ചാണ് വിനയചന്ദ്രന്‍ സാഹിത്യലോകത്തേക്ക് എത്തിനോക്കിയത്. വീടിനെക്കുറിച്ചും അപ്പൂപ്പനെക്കുറിച്ചുമൊക്കെയായിരുന്നു ആദ്യകാല എഴുത്തുകള്‍.
ആറു വയസുമുതല്‍ മനസില്‍ കടന്നുകൂടിയ കവിത, മലയാളത്തിലെ മുഖ്യധാരാ സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നിടത്തോളം നീണ്ടു. അനാദൃശമായ വഴക്കവും പടര്‍ച്ചയും സര്‍ഗാത്മക സഞ്ചാരങ്ങളുടെ ഉല്‍പ്പന്നങ്ങളുമാണ് ഈ കവി നമുക്കുതന്ന സമ്മാനം. 'സമീക്ഷ' പോലുള്ള സമാന്തര പ്രസിദ്ധീകരണങ്ങളാണ് ആദ്യകാലത്ത് വിനയചന്ദ്രന് പ്രോത്സാഹനം നല്‍കിയിരുന്നത്. അയ്യപ്പപ്പണിക്കര്‍, എന്‍.എന്‍. കക്കാട്, ആര്‍. രാമചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകളെ സഗൗരവം വീക്ഷിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു അദ്ദേഹം. വിനയചന്ദ്രന്റെ പതിനൊന്നാം വയസിലാണ് അമ്മയുടെ മരണം. വീട്ടില്‍ നിന്നും പഠനത്തിനായി മാറി നിന്ന അദ്ദേഹം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നു. താമസക്കൂലി, ഫീസ്, ഭക്ഷണത്തിനുള്ള പണം തുടങ്ങിയവക്ക് യാതൊരു വഴിയുമുണ്ടായില്ല. കടുത്ത ദാരിദ്ര്യത്തിന്റെ ജീവിതാനുഭവങ്ങളില്‍ നിന്നായിരുന്നു തുടക്കം. പഠനവും ഔദ്യോഗിക ജീവിതവും കഴിഞ്ഞ് പിന്നീടെപ്പൊഴൊ വീടുവിട്ടു. അന്നുതുടക്കമിട്ട യാത്രക്ക് ഇടവേളകളില്ലായിരുന്നു. തിരുവനന്തപുരം നഗരത്തിലെ സാഹിത്യ സായാഹ്നങ്ങളില്‍ കഴിഞ്ഞ ദിവസംവരെ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. വാക്കുകള്‍ കൊണ്ട് തീര്‍ക്കുന്ന മായാജാലങ്ങള്‍ക്കപ്പുറം കവിതയുടെ തുരുത്തുകളിലുള്ളത് പച്ചയായ മനുഷ്യജീവിതമാണെന്ന് കവി ഓര്‍മിപ്പിച്ചു. ആവാസ പരിസരങ്ങളില്‍ നാട്ടുജീവിതത്തിന്റെ താളവും കാല്‍പനികതയുടെ ഭാവഭദ്രതയും ഇഴചേര്‍ത്തായിരുന്നു ഈ ഒറ്റയാന്റെ ജീവിതം.

(12.02.2013ല്‍ ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

Friday, February 8, 2013


അബ്ബാസ് സേട്ട് സംവരണത്തിന്റെ രീതിശാസ്ത്രം പഠിപ്പിച്ച നേതാവ്
                                                     
                                                                          ഫിര്‍ദൗസ് കായല്‍പ്പുറം

പൊതുസമൂഹത്തിന്റെ ദൈനംദിന വ്യാപാരങ്ങളില്‍ 'സംവരണം' എന്ന അനിവാര്യമായ ആവശ്യത്തെ അടയാളപ്പെടുത്തിയാണ് അബ്ബാസ് സേട്ട് വിടവാങ്ങിയത്. എഴുത്തുകാരന്‍, രാഷ്ട്രീയ നേതാവ്, പ്രാസംഗികന്‍ എന്നീ നിലകളില്‍ നാലു പതിറ്റാണ്ടിലേറെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അബ്ബാസ് സേട്ട് സംവരണത്തിന്റെ രാഷ്ട്രീയത്തെ കാലിക പ്രസക്തിയോടെ പഠിപ്പിച്ചുതന്നു. സംവരണം ഔദാര്യമല്ല, അവകാശമാണെന്ന് നിരന്തരം പ്രസംഗിച്ചും എഴുതിയും ഒരു തലമുറയുടെ രാഷ്ട്രീയ ചിന്തകളോട് നിരന്തരം സംവദിച്ചുകൊണ്ടേയിരുന്നു.
ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ എക്കാലവും സജീവ ചര്‍ച്ചയാകുന്ന സംവരണ വിഷയങ്ങളെ കലര്‍പ്പില്ലാത്ത യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ത്തുവെച്ച് കാലാകാലങ്ങളിലെ സര്‍ക്കാറുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച നേതാവെന്ന നിലയിലാണ് അബ്ബാസ് സേട്ട് പ്രശസ്തനായത്. ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളിലെല്ലാം പിന്നോക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ ബോധത്തിന്റെ അനിവാര്യതക്ക് മുന്‍തൂക്കം നല്‍കി. സംവരണ വിഷയത്തെ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിലൂടെ വീക്ഷിക്കുകയാണ് ഇക്കാര്യത്തിലെ മുഴുത്ത ശരിയെന്ന് പലപ്പോഴും ആവര്‍ത്തിക്കുമായിരുന്നു സേട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം പുറത്തിറങ്ങിയ 'സംവരണം: ചരിത്രവും പോരാട്ടവും' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം പിന്നോക്കക്കാരന്റെയും ദലിതന്റെയും അവകാശപ്പോരാട്ടങ്ങളുടെ ചരിത്രവും വര്‍ത്തമാനവും വ്യക്തമായി പ്രതിപാദിക്കുന്നതായിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ഈ പുസ്തകം ഗൗരവമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
സാധാരണക്കാരന് മനസ്സിലാകാത്ത 'ക്രീമിെലയര്‍' എന്ന സംവിധാനത്തിന്റെ ശരിയും തെറ്റും നേട്ടവും കോട്ടവും തിരിച്ചറിയാന്‍ സംവരണത്തിന്റെ ഗുണഭോക്താക്കള്‍ തയാറാകണമെന്ന് സേട്ട് ശഠിച്ചു. ഗ്രാമീണ മേഖലകളിലെ ന്യൂനപക്ഷക്കാരനെയും ദലിതനെയും ബോധ്യപ്പെടുത്തുന്ന പ്രസംഗ പരമ്പരകള്‍ നടത്തിയാണ് തെക്കന്‍ കേരളത്തില്‍ അബ്ബാസ് സേട്ട് സംവരണ വിഷയത്തിന്റെ നിഘണ്ടുവായത്. സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായി ഒരു 'സംവരണ വിദ്യാഭ്യാസ പദ്ധതി' തന്നെയായിരുന്നു അദ്ദേഹം ആസൂത്രണം ചെയ്തത്.
'ബ്രിട്ടീഷ് ഭരണകാലത്ത് തുടക്കം കുറിച്ച സംവരണ വ്യവസ്ഥാ നയമാണ് നമുക്ക്' എന്നു തുടങ്ങുന്ന പ്രസംഗം 'കേരളത്തില്‍ ആദ്യമായി മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടന്നത് 1961ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്' എന്ന് അഭിമാനത്തോടെ പരാമര്‍ശിച്ച് പി.എസ്.സിയിലെയും കേരള സര്‍വകലാശാലയിലെയും സംവരണ വിഷയത്തില്‍ എത്തിക്കുമ്പോള്‍ കേരളത്തിന്റെ ചരിത്രം അതില്‍ സ്വാഭാവികമായി കടന്നുവരും. രാഷ്ട്രീയക്കാരന്റെ പരിമിതികള്‍ക്കപ്പുറത്ത് പൊതുസമൂഹത്തിന്റെ സാമൂഹ്യ നിലവാരം പരിശോധിക്കുന്ന പഠനങ്ങളില്‍ തല്‍പരനായിരുന്നു അദ്ദേഹം. അതിന് അദ്ദേഹം തെരഞ്ഞെടുത്ത വിഷയം സംവരണം ആയിരുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍, പിന്നോക്കക്കാരിലെ മുന്നോക്കക്കാര്‍ എന്നിങ്ങനെ സംവരണ രീതിയിലെ ഈ പൊരുത്തക്കേടുകള്‍ ഇന്നും ചര്‍ച്ചയാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്തേണ്ടത് ധാര്‍മികമായ ബാധ്യതയെന്നാണ് അബ്ബാസ് സേട്ട് പറഞ്ഞുവെച്ചത്. ഇതിനപ്പുറം സംവരണത്തെ എങ്ങനെയാണ് നിര്‍വചിക്കേണ്ടതെന്ന് പലപ്പോഴും സന്ദേഹപ്പെടുന്ന മാനസികാവസ്ഥയും അദ്ദേഹത്തില്‍ പ്രകടമായിരുന്നു.  
മുസ്‌ലിം ലീഗിന്റെ കര്‍മമണ്ഡലങ്ങളില്‍ നേതൃപാടവത്തിന്റെ കരുത്തുമായി നിലയുറപ്പിക്കുമ്പോഴും ധൈഷണിക ബോധമുള്ള നേതൃനിരയുണ്ടാകണമെന്ന് അദ്ദേഹം ആശിച്ചു. അതുകൊണ്ടാണ് യുവതലമുറ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളിലെല്ലാം അബ്ബാസ് സേട്ടിന്റെ സാന്നിധ്യമുണ്ടായത്. കാലിക പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും ഭാരവാഹികളോട് നിരന്തരം ഉപദേശിച്ചിരുന്നു അദ്ദേഹം. ചെറുപ്പക്കാരാണ് നാളെയുടെ സമ്പത്തെന്നും അവരുടെ ആശയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വാദിക്കാന്‍ പ്രാപ്തമായ രാഷ്ട്രീയബോധം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പഴകിയ വ്യവസ്ഥകളുടെ ചുവടുപിടിച്ച് രൂപപ്പെടുത്തുന്ന നയപരിപാടികളെ അംഗീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. പുതിയ തലമുറ ആവശ്യപ്പെടുന്ന വികസനമാണ് നടപ്പിലാക്കേണ്ടതെന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുമ്പോഴും അതില്‍ ന്യൂനപക്ഷ, പിന്നോക്ക, ദലിത് വിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനം ഉറപ്പുവരുത്തണമെന്ന് നിര്‍ബന്ധം പിടിച്ചു.
ഭരണസിരാകേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരം കര്‍മ മണ്ഡലമാക്കുന്ന ഒരു നേതാവിന് ആശയങ്ങളെ പ്രായോഗിക തലത്തിലെത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഭരണത്തോട് ചേര്‍ന്നു നില്‍ക്കുമ്പോഴും അല്ലാത്തപ്പോഴും ഇക്കാര്യത്തില്‍ അബ്ബാസ് സേട്ടിന്റെ സംഘാടന മികവും പ്രതിഭയും വ്യക്തമായിട്ടുണ്ട്. കേരള ചരിത്രത്തില്‍ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ച രണ്ട് പരിപാടികളായിരുന്നു ജിമ്മും എമര്‍ജിംഗ് കേരള നിക്ഷേപ സംഗമവും. വ്യവസായ, ഐ.ടി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ ഈ രണ്ട് സംഗമങ്ങളുടെയും നേരിട്ടുള്ള നിയന്ത്രണവും സംഘാടനവും അബ്ബാസ് സേട്ടാണ് നിര്‍വഹിച്ചത്. കേരളത്തിന്റെ നല്ല നാളെകള്‍ സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ ഈ പരിപാടികളിലൂടെ അഭിമാനത്തോടെയാണ് താന്‍ നിലയുറപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Tuesday, January 29, 2013


സുകുമാരന്‍ നായരുടെ തോണി എങ്ങോട്ട്...??


കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ എല്ലാക്കാലത്തും പ്രസക്തമായ ഒരു പ്രസ്ഥാനമാണ് നായര്‍ സര്‍വീസ് സൊസൈറ്റി. ഇന്നും എന്‍.എസ്.എസ് ഉയര്‍ത്തുന്ന വിഷയങ്ങള്‍ പൊതുസമൂഹം സഗൗരവം ചര്‍ച്ചക്കെടുക്കുന്നുണ്ട്. പിന്നിട്ട കാലങ്ങളില്‍ ഈ സമുദായത്തിന്റെ പ്രഗത്ഭരായ ആചാര്യന്മാരിലൂടെ സാധ്യമായ സാമൂഹ്യ നവോത്ഥാന സംരംഭങ്ങളും വിസ്മരിക്കാനാവില്ല. ഞാനടക്കുള്ള പുതിയ തലമുറ ചട്ടമ്പിസ്വാമി മുതല്‍ നാരായണ പണിക്കര്‍ വരെയുള്ള ആചാര്യന്മാരെ വായിക്കുന്നത് അത്യന്തം ആദരവോടെയാണ്.
മന്നത്തു പത്മനാഭന്‍ എന്ന പ്രതിഭ ഇരുന്ന കസേരയില്‍ പില്‍ക്കാലത്ത് അവരോധിതനായ സുകുമാരന്‍ നായരോടും ആര്‍ക്കും അനാദരവുണ്ടാകാന്‍ ഇടയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മിതത്വം അദ്ദേഹത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു. അത് എത്രത്തോളം വൈകുന്നുവോ അത്രത്തോളം ആ പ്രസ്ഥാനത്തിന്റെ ധാര്‍മികത ചോദ്യം ചെയ്യപ്പെടും.
രമേശ് ചെന്നിത്തല വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് കോണ്‍ഗ്രസിന്റെ ദേശീയനയ രൂപീകരണ സംവിധാനങ്ങളില്‍ കയ്യൊപ്പു ചാര്‍ത്തിയ വ്യക്തിയാണ്. ഉമ്മന്‍ചാണ്ടിയെ തിരുത്താനുള്ള രാഷ്ട്രീയ ബോധമോ സാമൂഹ്യ ജ്ഞാനമോ സുകുമാരന്‍ നായര്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. (സുകുമാരന്‍ നായരില്‍ പാരമ്പര്യത്തിന്റെ അഭാവം ആരോപിക്കുന്നവരോട് കൂട്ടുചേരുന്നില്ല) എങ്കിലും സാമൂഹ്യാന്തരീക്ഷം മലിനമാക്കാതെ നിലനില്‍ക്കാനാവുന്ന നേതാവ് എല്ലാക്കാലത്തും ആദരിക്കപ്പെടും.