Saturday, June 28, 2014





മെസ്സി നൈമര്‍ - പ്രതിഭയുടെ സ്വര്‍ണത്തിളക്കം

  
മെസ്സി, നൈമര്‍... ഇരുവരും മഹാ പ്രതിഭകളാണ്. അതുകൊണ്ടുമാത്രം രണ്ട് വമ്പന്‍ ടീമുകള്‍ അഭിമാനം കാക്കുന്നു. ചിലിയുടെ ചില പിഴവുകളില്ലായിരുന്നെങ്കില്‍ ബ്രസീല്‍ ഇനി ഗ്യാലറിയില്‍ ഇരിക്കേണ്ടിവരുമായിരുന്നു. ചെറിയ ചെറിയ പാസുകളിലൂടെ ഗ്രൗണ്ടില്‍ കവിത രചിക്കുന്ന ബ്രസീലിയന്‍ ശൈലിയെ അംഗീകരിക്കാത്തവരായി ആരുമില്ല. പ്രതിരോധവും ആക്രമണവും കൈവശമുള്ള ഒരു ടീമിന് ഗോള്‍ നേടാന്‍ പ്രയാസമുണ്ടാവില്ല. ഇവിടെ മനസിലാക്കേണ്ട വസ്തുത, ഫുട്‌ബോള്‍ എന്ന കരയുദ്ധത്തില്‍ ആരും ആരെക്കാളും വലുതല്ല എന്നാണ്. നൈമര്‍ അസാമാന്യ പ്രതിഭയാണ്. അറിഞ്ഞുകൊണ്ട് ഒരിക്കലും ഫൗള്‍ ചെയ്യാത്ത, കളിയുടെ ശാസ്ത്രീയതക്ക് പ്രാധാന്യം നല്‍കുന്ന മാന്യനാണ് അദ്ദേഹം. സൂക്ഷ്മതയോടെ പന്ത് എത്തിച്ചുകൊടുത്താല്‍ ഏത് വന്‍മതില്‍ തകര്‍ത്തും ഗോള്‍മുഖം തുറക്കാന്‍ നൈമറിന് കഴിയും.
സമാനമാണ് മെസ്സിയും. അര്‍ജന്റീന കളിക്കുന്നില്ല, മെസ്സി കളിക്കുന്നു. ഇറാനുമായുള്ള മത്സരത്തില്‍ മെസി നേടിയ ഗോള്‍ ഫുട്‌ബോളിലെ അത്യപൂര്‍വ സൗന്ദര്യമായിരുന്നു. നൈജീരിയയുമായി കൊമ്പുകോര്‍ത്തപ്പോഴും മെസി മാജിക് മാത്രമായിരുന്നു കണ്ടത്. മെസ്സിയില്‍ രാജ്യം അമിത പ്രതീക്ഷ നല്‍കുമ്പോഴും സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ ടീമിനെ നയിക്കാന്‍ കഴിയുന്നതാണ് ഫുട്‌ബോളര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ മഹത്വം.

അങ്ങ് ബ്രസീലില്‍ യുദ്ധം നടക്കുമ്പോള്‍ അര്‍ജന്റീന, ബ്രസീര്‍, ജര്‍മനി പേരുകള്‍ക്കപ്പുറം ഹോളണ്ടിന്റെ ചുണക്കുട്ടികള്‍ തൊടുക്കുന്ന ഓരോ ഷൂട്ടും ലോകം ഇമവെട്ടാതെ നോക്കിയിരിക്കുന്നു എന്നതും വിസ്മരിക്കാനാവില്ല.- അവര്‍ ഫുട്‌ബോള്‍ ലോകം കീഴടക്കിയാല്‍ അത്ഭുതപ്പെടാനില്ല.

Thursday, June 5, 2014