Tuesday, November 20, 2012



കസബിലൂടെ ഒരു പുതിയ പാഠം


 അജ്മല്‍ കസബിനെ തൂക്കിലേറ്റിയതോടെ രാജ്യം ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടക്കുന്നുവെന്ന് വിലയിരുത്താം. നമ്മുടെ രാജ്യത്തിന്റെ സമാധാന ജീവിതത്തെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി വരുന്ന ശക്തികള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടുകയെന്നത് ഭരണാധികാരികളുടെയും നിയമ വ്യവസ്ഥയുടെയും കടമയാണ്.
പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം അവര്‍ ഭാരതത്തെ എന്നും നിസാരവല്‍ക്കരിക്കുന്ന സമീപനമാണ് തുടര്‍ന്നുവരുന്നത്. ലോകത്തൊട്ടാകെ ഭീകരവാദത്തിന് ഒരു ഇസ്‌ലാമിക മുഖം ക്രിയേറ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്. ഇസ്‌ലാമിന്റെ പേരില്‍ ഭീകരന്മാരും തീവ്രവാദികളും അഴിഞ്ഞാടുമ്പോള്‍, ഇന്ത്യ സമാധാനാത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ സമ്പത്വ്യവസ്ഥയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ പടച്ചുവിടുന്ന കള്ളനോട്ടുകള്‍ പോലും അത്യന്തം അപകടകരമാണ്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത 10 പേരില്‍ ഒമ്പത് പേരെ നമ്മള്‍ വെടിവെച്ചുകൊന്നു. ഇപ്പോള്‍ ഒരാളെ തൂക്കിക്കൊന്നു- അറിഞ്ഞിടത്തോളം ഇതിലെ പ്രധാന കണ്ണികളെയെല്ലാം നമ്മള്‍ നശിപ്പിച്ചുകഴിഞ്ഞു. പക്ഷേ, പാകിസ്ഥാന്‍- അതെപ്പോഴും നമുക്കുമുന്നില്‍ ഒരു ചോദ്യചിഹ്നം തന്നെയാണ്. കസബിന്റെ പിതൃത്വം പാകിസ്ഥാന്‍ ഏറ്റെടുക്കുന്നില്ല. അതിന് കാരണം ജീവനോടെ പിടികൂടിയ കസബ് ഇക്കാര്യത്തിലുള്ള പാകിസ്ഥാന്റെ പങ്ക് വ്യക്തമായി ഇന്ത്യന്‍ പൊലീസിനോട് വിശദീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ സ്ഥിതിക്ക് കസബ് പാകിസ്ഥാന് വേണ്ടപ്പെട്ടവനായി കരുതാന്‍ അവര്‍ക്ക് കഴിയില്ല. ഏതായാലും അജ്മല്‍ കസബിലൂടെ നാം ലോകത്തോട് പറയുന്ന ഒരു മുന്നറിയിപ്പുണ്ട്. നമുക്ക് സുരക്ഷിതത്വം വേണം. നമ്മുടെ രാജ്യത്തെ മഹാനഗരങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കണം.










Sunday, November 4, 2012

എന്റെ വോട്ട് ഷിബു ബേബിജോണിന് 

സംസ്ഥാനത്തെ മികച്ച മന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. നമ്മുടെ മന്ത്രിമാര്‍ ആരും തീരെ മോശക്കാരല്ല. എല്ലാവരും അവരവരുടെ മേഖലകളില്‍ മികവു പുലര്‍ത്തുന്നുണ്ട്. വിവാദങ്ങള്‍ കുന്നുകൂടുമ്പോഴും ഐക്യത്തിന്റെ അഭാവമുള്ളപ്പോഴും ഈ സര്‍ക്കാര്‍ ഇഴഞ്ഞുനീങ്ങുന്നു- വലിയ പരിക്കുകളില്ലാതെ.
നയപരമായും അവസരോചിതമായും ശക്തമായ ഇടപെടലുകള്‍ നടത്തി വിവാദങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കലാകണം പുതിയ കാലത്ത് മികച്ച ഭരണാധികാരിയുടെ ലക്ഷണം. നെഴ്‌സുമാരുടെ സമരം, അവരുടെ വേതനം സംബന്ധിച്ച പ്രശ്‌നങ്ങള്‍, സംസ്ഥാനത്തൊട്ടാകെ ഗുണ്ടായിസത്തിന് സമാനമായി രൂപപ്പെട്ട നോക്കുകൂലി, അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷ, അവരെ ചൂഷണം ചെയ്യുന്നത്, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, തൊഴില്‍ സുരക്ഷിതത്വവും പുതിയ തൊഴില്‍ മേഖലകള്‍ തുറക്കലും, ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലെ കോഴ്‌സുകളുടെ സുതാര്യത തുടങ്ങി തന്റെ വകുപ്പിലെ ഓരോ ചലനങ്ങളിലും നേരിട്ട് ഇടപെട്ട ഒരു മന്ത്രിയെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ പറയപ്പെട്ട വിഷയങ്ങളെല്ലാം പരിഹരിക്കപ്പെടാതെ വളര്‍ന്നുപോയാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമായിരുന്നു. എന്നും വിവാദത്തിന്റെ തിരതല്ലുന്ന കരിമണല്‍ വിഷയം പോലും അവസരോചിതമായ ഇടപെടലിലൂടെ വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷമാക്കിയ ഭരണപാടവം ഈ മന്ത്രിക്കുണ്ട്. ദേശിംഗനാടിന്റെ പ്രിയപുത്രനാണ് ഞാന്‍ നൂറ് മാര്‍ക്കിടുന്നത്. അതെ, എന്റെ വോട്ട് മന്ത്രി ഷിബു ബേബിജോണിന്