Monday, February 11, 2013


               ദ്രാവിഡ താളത്തില്‍ ലയിച്ച സര്‍ഗാത്മക ജാഗ്രത

                                                                                      ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: ഇരുള്‍ പടര്‍ന്ന കാനത്തിന്റെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ കവി ഉച്ചത്തില്‍ ചൊല്ലും-  ''ഒരു ഗീതമെന്റെ മനസില്‍ വരുന്നുണ്ട്/ നീവരാതെങ്ങനെ മുഴുവനാകും/ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ/ പകരുന്നതെങ്ങനെ ചിത്രമായി''- മനുഷ്യമനസിന്റെ അഗാധതകളിലേക്ക് പടര്‍ന്നുകയറുന്ന സംവേദനക്ഷമമായ കരുത്താണ് ഡി. വിനയചന്ദ്രനെ മലയാളി മനസിന് പ്രിയങ്കരനാക്കിയത്.
''വീട്ടിലേക്കുളള വഴിതേടിക്കൊണ്ടിരിക്കുന്നു/ വീട്ടിലേക്കെന്നുപോകുന്നു ചോദിക്കുന്നുകൂട്ടുകാര്‍/ കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍/ പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്/ കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍''- വിനയചന്ദ്രന്‍ മാഷിന്റെ സഞ്ചാര ഇടവേളകളില്‍ 'വീട്ടിലേക്കുള്ള വഴി'യും  ഏകാന്തവാസത്തില്‍ മനസിനെ മഥിക്കുന്ന ഒട്ടേറെ വരികളും ഇങ്ങനെ പിറവിയെടുത്തിട്ടുണ്ട്.
വനാന്തരങ്ങളിലൂടെയും നദിക്കരകളിലൂടെയും യാത്ര ചെയ്ത് പ്രകൃതിയുടെ തനത് സംഗീതത്തെ കവിതകളില്‍ അടയാളപ്പെടുത്തിയപ്പോള്‍ അതിന് ദ്രാവിഡ താളത്തിന്റെ അകമ്പടിയുണ്ടായി. 'വീട്ടിലേക്കുള്ള വഴി'യെക്കുറിച്ച് വാചാലനാകുന്ന കവി, നിരന്തരമായ യാത്രകളിലൂടെ 'വഴി'കളെ നേരിന്റെയും നന്മയുടെയും പക്ഷത്തേക്ക് തെളിക്കുകയായിരുന്നു. നഗരത്തില്‍ ജീവിച്ച്, ഗ്രാമയാത്രകളിലൂടെ മനസിലെ കാല്‍പനിക ഭാവങ്ങളെ നിലനിര്‍ത്തി. യാത്രകളില്‍ ഇതള്‍വിരിയുന്ന ബിംബങ്ങളെ സാമൂഹ്യബോധത്തിന്റെ പ്രതീകങ്ങളാക്കി വരികളില്‍ വിന്യസിച്ചു. ഗദ്യവും പദ്യവുമല്ല കവിത; ഹൃദ്യമായതാണ് കവിതയെന്ന് തെളിയിച്ചതാണ് വിനയചന്ദ്രന്റെ കാവ്യജീവിതത്തിന്റെ സാക്ഷ്യം.
കവിതയുടെ പാരമ്പര്യ രചനാ സമ്പ്രദായങ്ങളിലുണ്ടായ ശൈലീ വ്യതിയാനങ്ങളെ ഉത്തരാധുനികതക്ക് ഒപ്പം നിന്ന് സ്വീകരിച്ചുകൊണ്ട് എന്താണ് കവിതയെന്ന് പറയാനും പാടാനും കഴിഞ്ഞതാണ് കവിയുടെ പ്രത്യേകത. കവിതക്കും സാഹിത്യത്തിനും ഇടതു സൈദ്ധാന്തിക അടിത്തറയെ ആശ്രയിച്ച എഴുപതുകളില്‍ വ്യത്യസ്്തമായ ജീവിതാനുഭവങ്ങളുടെ തീച്ചുളയില്‍ നിന്നാണ്് വിനയചന്ദ്രന്‍ എന്ന കവിയുടെ വരവ്. പച്ച ജീവിതത്തിന്റെ നേരടയാളങ്ങളിലെ സര്‍ഗാത്മക ജാഗ്രതയാണ് വിനയചന്ദ്രനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചതാകട്ടെ ഭാഷാ സംസ്‌കാരത്തിന്റെ മൗലികതയും.
ഒറ്റക്കു നടക്കുമ്പോഴുണ്ടാകുന്ന കരുത്താണ് അദ്ദേഹത്തിന്റെ കവിതകളെ വേറിട്ട സഞ്ചാരപഥങ്ങളിലേക്ക് ആനയിച്ചത്. യാത്രകളിലൂടെ ആര്‍ജിച്ചെടുത്ത നാട്ടറിവുകളെ കവിതയില്‍ സന്നിവേശിപ്പിക്കുന്നതില്‍ ഇത്രയധികം പ്രാഗത്ഭ്യം പുലര്‍ത്തിയിട്ടുളള കവികള്‍ മലയാളത്തില്‍ അധികമില്ല. ഭാഷാ പ്രയോഗത്തിന്റെ രാഷ്ട്രീയം, അതെപ്പോഴും പ്രകൃതിസ്‌നേഹത്തില്‍ അധിഷ്ഠിതമായിരുന്നു. ജീവിതാവബോധത്തിന്റെ കരകളില്‍ തട്ടിയായിരുന്നു ഓരോ ബിംബങ്ങളും പിറന്നുവീണത്. വരികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ അതില്‍ പുഴയും കുന്നും കുയിലും മയിലും കടന്നുവരുന്നത് യാദൃശ്ചികം. നാലാമത്തെ വയസില്‍ എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം കൂട്ടിവായിച്ചാണ് വിനയചന്ദ്രന്‍ സാഹിത്യലോകത്തേക്ക് എത്തിനോക്കിയത്. വീടിനെക്കുറിച്ചും അപ്പൂപ്പനെക്കുറിച്ചുമൊക്കെയായിരുന്നു ആദ്യകാല എഴുത്തുകള്‍.
ആറു വയസുമുതല്‍ മനസില്‍ കടന്നുകൂടിയ കവിത, മലയാളത്തിലെ മുഖ്യധാരാ സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നിടത്തോളം നീണ്ടു. അനാദൃശമായ വഴക്കവും പടര്‍ച്ചയും സര്‍ഗാത്മക സഞ്ചാരങ്ങളുടെ ഉല്‍പ്പന്നങ്ങളുമാണ് ഈ കവി നമുക്കുതന്ന സമ്മാനം. 'സമീക്ഷ' പോലുള്ള സമാന്തര പ്രസിദ്ധീകരണങ്ങളാണ് ആദ്യകാലത്ത് വിനയചന്ദ്രന് പ്രോത്സാഹനം നല്‍കിയിരുന്നത്. അയ്യപ്പപ്പണിക്കര്‍, എന്‍.എന്‍. കക്കാട്, ആര്‍. രാമചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകളെ സഗൗരവം വീക്ഷിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു അദ്ദേഹം. വിനയചന്ദ്രന്റെ പതിനൊന്നാം വയസിലാണ് അമ്മയുടെ മരണം. വീട്ടില്‍ നിന്നും പഠനത്തിനായി മാറി നിന്ന അദ്ദേഹം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നു. താമസക്കൂലി, ഫീസ്, ഭക്ഷണത്തിനുള്ള പണം തുടങ്ങിയവക്ക് യാതൊരു വഴിയുമുണ്ടായില്ല. കടുത്ത ദാരിദ്ര്യത്തിന്റെ ജീവിതാനുഭവങ്ങളില്‍ നിന്നായിരുന്നു തുടക്കം. പഠനവും ഔദ്യോഗിക ജീവിതവും കഴിഞ്ഞ് പിന്നീടെപ്പൊഴൊ വീടുവിട്ടു. അന്നുതുടക്കമിട്ട യാത്രക്ക് ഇടവേളകളില്ലായിരുന്നു. തിരുവനന്തപുരം നഗരത്തിലെ സാഹിത്യ സായാഹ്നങ്ങളില്‍ കഴിഞ്ഞ ദിവസംവരെ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. വാക്കുകള്‍ കൊണ്ട് തീര്‍ക്കുന്ന മായാജാലങ്ങള്‍ക്കപ്പുറം കവിതയുടെ തുരുത്തുകളിലുള്ളത് പച്ചയായ മനുഷ്യജീവിതമാണെന്ന് കവി ഓര്‍മിപ്പിച്ചു. ആവാസ പരിസരങ്ങളില്‍ നാട്ടുജീവിതത്തിന്റെ താളവും കാല്‍പനികതയുടെ ഭാവഭദ്രതയും ഇഴചേര്‍ത്തായിരുന്നു ഈ ഒറ്റയാന്റെ ജീവിതം.

(12.02.2013ല്‍ ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

Friday, February 8, 2013


അബ്ബാസ് സേട്ട് സംവരണത്തിന്റെ രീതിശാസ്ത്രം പഠിപ്പിച്ച നേതാവ്
                                                     
                                                                          ഫിര്‍ദൗസ് കായല്‍പ്പുറം

പൊതുസമൂഹത്തിന്റെ ദൈനംദിന വ്യാപാരങ്ങളില്‍ 'സംവരണം' എന്ന അനിവാര്യമായ ആവശ്യത്തെ അടയാളപ്പെടുത്തിയാണ് അബ്ബാസ് സേട്ട് വിടവാങ്ങിയത്. എഴുത്തുകാരന്‍, രാഷ്ട്രീയ നേതാവ്, പ്രാസംഗികന്‍ എന്നീ നിലകളില്‍ നാലു പതിറ്റാണ്ടിലേറെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അബ്ബാസ് സേട്ട് സംവരണത്തിന്റെ രാഷ്ട്രീയത്തെ കാലിക പ്രസക്തിയോടെ പഠിപ്പിച്ചുതന്നു. സംവരണം ഔദാര്യമല്ല, അവകാശമാണെന്ന് നിരന്തരം പ്രസംഗിച്ചും എഴുതിയും ഒരു തലമുറയുടെ രാഷ്ട്രീയ ചിന്തകളോട് നിരന്തരം സംവദിച്ചുകൊണ്ടേയിരുന്നു.
ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ എക്കാലവും സജീവ ചര്‍ച്ചയാകുന്ന സംവരണ വിഷയങ്ങളെ കലര്‍പ്പില്ലാത്ത യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ത്തുവെച്ച് കാലാകാലങ്ങളിലെ സര്‍ക്കാറുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച നേതാവെന്ന നിലയിലാണ് അബ്ബാസ് സേട്ട് പ്രശസ്തനായത്. ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളിലെല്ലാം പിന്നോക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ ബോധത്തിന്റെ അനിവാര്യതക്ക് മുന്‍തൂക്കം നല്‍കി. സംവരണ വിഷയത്തെ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിലൂടെ വീക്ഷിക്കുകയാണ് ഇക്കാര്യത്തിലെ മുഴുത്ത ശരിയെന്ന് പലപ്പോഴും ആവര്‍ത്തിക്കുമായിരുന്നു സേട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം പുറത്തിറങ്ങിയ 'സംവരണം: ചരിത്രവും പോരാട്ടവും' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം പിന്നോക്കക്കാരന്റെയും ദലിതന്റെയും അവകാശപ്പോരാട്ടങ്ങളുടെ ചരിത്രവും വര്‍ത്തമാനവും വ്യക്തമായി പ്രതിപാദിക്കുന്നതായിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ഈ പുസ്തകം ഗൗരവമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
സാധാരണക്കാരന് മനസ്സിലാകാത്ത 'ക്രീമിെലയര്‍' എന്ന സംവിധാനത്തിന്റെ ശരിയും തെറ്റും നേട്ടവും കോട്ടവും തിരിച്ചറിയാന്‍ സംവരണത്തിന്റെ ഗുണഭോക്താക്കള്‍ തയാറാകണമെന്ന് സേട്ട് ശഠിച്ചു. ഗ്രാമീണ മേഖലകളിലെ ന്യൂനപക്ഷക്കാരനെയും ദലിതനെയും ബോധ്യപ്പെടുത്തുന്ന പ്രസംഗ പരമ്പരകള്‍ നടത്തിയാണ് തെക്കന്‍ കേരളത്തില്‍ അബ്ബാസ് സേട്ട് സംവരണ വിഷയത്തിന്റെ നിഘണ്ടുവായത്. സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായി ഒരു 'സംവരണ വിദ്യാഭ്യാസ പദ്ധതി' തന്നെയായിരുന്നു അദ്ദേഹം ആസൂത്രണം ചെയ്തത്.
'ബ്രിട്ടീഷ് ഭരണകാലത്ത് തുടക്കം കുറിച്ച സംവരണ വ്യവസ്ഥാ നയമാണ് നമുക്ക്' എന്നു തുടങ്ങുന്ന പ്രസംഗം 'കേരളത്തില്‍ ആദ്യമായി മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടന്നത് 1961ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്' എന്ന് അഭിമാനത്തോടെ പരാമര്‍ശിച്ച് പി.എസ്.സിയിലെയും കേരള സര്‍വകലാശാലയിലെയും സംവരണ വിഷയത്തില്‍ എത്തിക്കുമ്പോള്‍ കേരളത്തിന്റെ ചരിത്രം അതില്‍ സ്വാഭാവികമായി കടന്നുവരും. രാഷ്ട്രീയക്കാരന്റെ പരിമിതികള്‍ക്കപ്പുറത്ത് പൊതുസമൂഹത്തിന്റെ സാമൂഹ്യ നിലവാരം പരിശോധിക്കുന്ന പഠനങ്ങളില്‍ തല്‍പരനായിരുന്നു അദ്ദേഹം. അതിന് അദ്ദേഹം തെരഞ്ഞെടുത്ത വിഷയം സംവരണം ആയിരുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍, പിന്നോക്കക്കാരിലെ മുന്നോക്കക്കാര്‍ എന്നിങ്ങനെ സംവരണ രീതിയിലെ ഈ പൊരുത്തക്കേടുകള്‍ ഇന്നും ചര്‍ച്ചയാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്തേണ്ടത് ധാര്‍മികമായ ബാധ്യതയെന്നാണ് അബ്ബാസ് സേട്ട് പറഞ്ഞുവെച്ചത്. ഇതിനപ്പുറം സംവരണത്തെ എങ്ങനെയാണ് നിര്‍വചിക്കേണ്ടതെന്ന് പലപ്പോഴും സന്ദേഹപ്പെടുന്ന മാനസികാവസ്ഥയും അദ്ദേഹത്തില്‍ പ്രകടമായിരുന്നു.  
മുസ്‌ലിം ലീഗിന്റെ കര്‍മമണ്ഡലങ്ങളില്‍ നേതൃപാടവത്തിന്റെ കരുത്തുമായി നിലയുറപ്പിക്കുമ്പോഴും ധൈഷണിക ബോധമുള്ള നേതൃനിരയുണ്ടാകണമെന്ന് അദ്ദേഹം ആശിച്ചു. അതുകൊണ്ടാണ് യുവതലമുറ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളിലെല്ലാം അബ്ബാസ് സേട്ടിന്റെ സാന്നിധ്യമുണ്ടായത്. കാലിക പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും ഭാരവാഹികളോട് നിരന്തരം ഉപദേശിച്ചിരുന്നു അദ്ദേഹം. ചെറുപ്പക്കാരാണ് നാളെയുടെ സമ്പത്തെന്നും അവരുടെ ആശയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വാദിക്കാന്‍ പ്രാപ്തമായ രാഷ്ട്രീയബോധം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പഴകിയ വ്യവസ്ഥകളുടെ ചുവടുപിടിച്ച് രൂപപ്പെടുത്തുന്ന നയപരിപാടികളെ അംഗീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. പുതിയ തലമുറ ആവശ്യപ്പെടുന്ന വികസനമാണ് നടപ്പിലാക്കേണ്ടതെന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുമ്പോഴും അതില്‍ ന്യൂനപക്ഷ, പിന്നോക്ക, ദലിത് വിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനം ഉറപ്പുവരുത്തണമെന്ന് നിര്‍ബന്ധം പിടിച്ചു.
ഭരണസിരാകേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരം കര്‍മ മണ്ഡലമാക്കുന്ന ഒരു നേതാവിന് ആശയങ്ങളെ പ്രായോഗിക തലത്തിലെത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഭരണത്തോട് ചേര്‍ന്നു നില്‍ക്കുമ്പോഴും അല്ലാത്തപ്പോഴും ഇക്കാര്യത്തില്‍ അബ്ബാസ് സേട്ടിന്റെ സംഘാടന മികവും പ്രതിഭയും വ്യക്തമായിട്ടുണ്ട്. കേരള ചരിത്രത്തില്‍ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ച രണ്ട് പരിപാടികളായിരുന്നു ജിമ്മും എമര്‍ജിംഗ് കേരള നിക്ഷേപ സംഗമവും. വ്യവസായ, ഐ.ടി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ ഈ രണ്ട് സംഗമങ്ങളുടെയും നേരിട്ടുള്ള നിയന്ത്രണവും സംഘാടനവും അബ്ബാസ് സേട്ടാണ് നിര്‍വഹിച്ചത്. കേരളത്തിന്റെ നല്ല നാളെകള്‍ സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ ഈ പരിപാടികളിലൂടെ അഭിമാനത്തോടെയാണ് താന്‍ നിലയുറപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.