Thursday, April 17, 2014

         ഉത്സവപ്പറമ്പില്‍ നിന്ന് രാജ്യത്തിന്റെ താരപദവിയിലേക്ക്

തിരുവനന്തപുരം: നാട്ടുമൊഴികളെ നാടാകെയറിയിച്ച കലാകാരന്‍ ഒടുവില്‍ രാജ്യത്തെ ഏറ്റവും മികച്ച നടനായി. കേരളത്തിനിത് അഭിമാനമുഹൂര്‍ത്തം. പ്രാദേശിക ഭാഷയുടെ തനിമ ചോരാതെ ശുദ്ധഹാസ്യം സമ്മാനിച്ച സുരാജ് വെഞ്ഞാറമൂടിനെ തേടി ദേശീയ പുരസ്‌കാരമെത്തിയത് പ്രതിഭയുടെ ആഴം അളന്ന പ്രകടനത്തിനാണെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ സിനിമയില്‍ ഒരു നടന് കിട്ടാവുന്ന ബഹുമതികളില്‍ പരമപ്രധാനമായ പദവിയിലേക്ക് സുരാജിന്റെ കടന്നുവരവ് തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു. സൂപ്പര്‍താരങ്ങള്‍ മാത്രം കയ്യടക്കിയ വഴികളിലൂടെ സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ നടന്നുകയറിയപ്പോള്‍ കേരളത്തിന് സ്വന്തമാകുന്നത് മറ്റൊരു ചരിത്രം കൂടി. സമീപകാലത്ത് മലയാളത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ സ്ഥാനമുറപ്പിച്ചവര്‍ രണ്ടും ഹാസ്യനടന്മാര്‍ എന്നതാണ് ആ പ്രത്യേകത. 'ആദാമിന്റെ മകന്‍ അബു'വിലൂടെ സലിംകുമാര്‍ രാജ്യത്തെ മികച്ച നടനായതിനു പിന്നാലെ ഹാസ്യനിരയില്‍ നിന്ന് മറ്റൊരു സ്വഭാവ നടന്റെ പിറവിയാണ് സുരാജ് യാഥാര്‍ത്ഥ്യമാക്കിയത്. കലാകാരന്റെ അസ്തിത്വവും മേല്‍വിലാസവും ചോദ്യംചെയ്യപ്പെടുന്ന കാലത്ത് പേരില്ലാത്ത കഥാപാത്രത്തിലൂടെയാണ് സുരാജ് ദേശീയ പുരസ്‌കാരം നേടിയത്. ഡോ. ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍' എന്ന സിനിമയിലെ സുരാജിന്റെ കഥാപാത്രത്തിന് പേരില്ല.
കഷ്ടതകള്‍ നിറഞ്ഞ ജീവിത സാഹചര്യത്തില്‍ നിന്നാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ ഉദയം. മിമിക്രി വേദികളില്‍ ചിരിയുടെ 'സംഗതി'കളുമായി ഉത്സവപ്പറമ്പുകളിലായിരുന്നു ഈ പ്രതിഭയുടെ തുടക്കം. ഗാനമേളയുടെയും നാടകത്തിന്റെയും ഇടവേളയില്‍ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ സമിതികള്‍ കൂടെക്കൂട്ടിയ മിമിക്രിക്കാരനായിരുന്നു സുരാജ്. ഉത്സവപ്പറമ്പുകളില്‍ നിന്ന് വെള്ളിത്തിരയിലേക്കുള്ള പാതകളെല്ലാം സുരാജിനെ സംബന്ധിച്ചിടത്തോളം പ്രതിബന്ധങ്ങളുടെതായിരുന്നു.
സിനിമയില്‍ എത്തിയപ്പോഴാകട്ടെ ഹാസ്യത്തില്‍ പുതുതായി എന്തെങ്കിലും സമ്മാനിക്കാതെ പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യവും. അടൂര്‍ ഭാസിയും ബഹദൂറും മുതല്‍ ജഗതി ശ്രീകുമാര്‍ വരെയുള്ള ഹാസ്യ സമ്രാട്ടുകള്‍ തുറന്നിട്ട പാതയില്‍ പുതിയൊരാള്‍ക്ക് ഇടമുണ്ടോയെന്ന് സന്ദേഹിച്ച കാലത്താണ് തനി 'തിരുവോന്തരം' ഭാഷയുടെ ചിരിപ്പടക്കവുമായി സുരാജ് എത്തിയത്. എന്തരെടേയ്, എന്തരപ്പീ പോലുള്ള പ്രയോഗങ്ങള്‍ തിരുവനന്തപുരത്തിന്റെ സ്വാഭാവിക നാട്ടുവര്‍ത്തമാനമാണെങ്കിലും അത് സിനിമയിലൂടെ ജനകീയമാക്കിയാണ് സുരാജ് ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലുടനീളം തിരുവോന്തരം ഗ്രാമീണ ഭാഷ ഉപയോഗിച്ച് 'രാജമാണിക്യ'ത്തിലൂടെ മമ്മൂട്ടി കത്തിക്കയറിയപ്പോള്‍ ഉയര്‍ന്നത് സുരാജിന്റെ ഗ്രാഫായിരുന്നു. തന്നെ ഈ ഭാഷ പഠിപ്പിച്ചത് സുരാജാണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു.
മലയാള സിനിമ പ്രതിസന്ധി നേരിട്ട കാലത്ത് ദിലീപിനൊപ്പം നിന്ന് മധ്യവര്‍ഗ പ്രേക്ഷകന്റെ നിരാശക്ക് പ്രതിവിധി നല്‍കാന്‍ സുരാജിന് കഴിഞ്ഞു. എന്നാല്‍ സുരാജ് മലയാള സിനിമക്ക് അവിഭാജ്യ ഘടകമായിരുന്നില്ല. പലപ്പോഴായി വന്നുപോകുന്ന ഹാസ്യനടന്മാരിലൊരാളായി മാത്രം പ്രേക്ഷകന്‍ സുരാജിനെയും വിലയിരുത്തിയിട്ടുണ്ടാകണം. ഇതിനിടെ തിരുവനന്തപുരം ഭാഷയെ വക്രീകരിച്ച് കൈയ്യടി നേടുകയാണ് സുരാജെന്ന് ഒരുവിഭാഗം പേര്‍ ആക്ഷേപമുന്നയിച്ചു. ഈ നടന്റെ കഴിവുകളെ അംഗീകരിക്കില്ലെന്ന് ബോധപൂര്‍വം തീരുമാനമെടുത്തവരായിരുന്നു അവര്‍. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് സുരാജ് ഇപ്പോള്‍ പുരസ്‌കാര നിറവില്‍ തിളങ്ങി നില്‍ക്കുന്നത്.
സൈനികനായിരുന്ന വാസുദേവന്‍ നായരുടെയും വിലാസിനി അമ്മയുടെയും മകനായി 1976 ജൂണ്‍ 30നാണ് സുരാജ് ജനിച്ചത്. ജേഷ്ഠന്‍ സജി വെഞ്ഞാറമൂടും മിമിക്രി കലാകാരനായിരുന്നു. പിതാവിന്റെ പാത പിന്തുടര്‍ന്ന് സജി പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍ സുരാജിന്റെ ലോകം അതായിരുന്നില്ല. കൊച്ചി കേന്ദ്രമായി രൂപംകൊണ്ട മിമിക്രി സമിതികളിലേക്കായിരുന്നു സുരാജ് എത്തിച്ചേര്‍ന്നത്. മിമിക്രി, മിമിക്‌സ് പരേഡായും മിമിക്‌സ് പരേഡ് മിമിക്‌സ് മെഗാഷോ ആയും രൂപാന്തരപ്പെട്ട കാലത്ത് തിരുവനന്തപുരം കേന്ദ്രമാക്കി മിമിക്രി സമിതിയുണ്ടാക്കിയ സുരാജ്, ഈ കലയുടെ തെക്കന്‍ വകഭേദം മിമിക്രിയില്‍ സന്നിവേഷിപ്പിച്ചു. പിന്നീട് ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു. 2004 മുതലാണ് വെള്ളിത്തിരയില്‍ സജീവമായത്. ഇതുവരെ 200ലേറെ സിനിമകള്‍. ദിലീപിനൊപ്പം അഭിനയിച്ച ഹാസ്യകഥാപാത്രങ്ങള്‍ പുതിയ ഹാസ്യ സംസ്‌കാരത്തിനു തന്നെ വഴിതുറന്നു. ഒരുനാള്‍ വരും എന്ന സിനിമയിലെ അഭിനയത്തിന് 2010ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങള്‍ ഏറ്റവും താരമൂല്യമുള്ള മിമിക്രി കലാകാരന്‍ എന്ന പദവി വര്‍ഷങ്ങളായി സുരാജ് നിലനിര്‍ത്തുന്നുണ്ട്. സുപ്രിയയാണ് ഭാര്യ. കാശിനാഥ്, വാസുദേവ്, ഹൃദ്യ എന്നിവര്‍ മക്കള്‍.

(2014 ഏപ്രില്‍ 17ന് ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

Saturday, April 12, 2014


നിരനിരയായി പൂത്തുനിന്ന കൊന്നമരങ്ങള്‍ക്കിടയിലൂടെ നഗരത്തിലേക്ക് നടന്നുപോയ ഒരു കാലമുണ്ടായിരുന്നു- വിഷുദിനത്തെ കുറിച്ചുള്ള ഓര്‍മകളിലെവിടയോ ആ കാലം ചിതറിക്കിടക്കുന്നു. അന്നു ഞാന്‍ കുളത്തൂപ്പുഴയായിരുന്നു. മലയും പുഴയുമുള്ള നാട്. അവിടെ വിഷുപക്ഷിയുണ്ടായിയരുന്നു. ഒരുപക്ഷേ, അവിടെവെച്ചാണ് ആദ്യമായി വിഷുപ്പാട്ടുകള്‍ കേട്ടത്. അവിടെ കുളത്തൂപ്പുഴ ബാലകന്റെ ക്ഷേത്രം, അതിനടുത്തുകൂടി മെല്ലെയൊഴുകുന്ന അരുവി നെല്ലിമൂടാണ് ലക്ഷ്യമിടുന്നത്. ഓര്‍മയുടെ തീരത്ത് ആ വിഷുക്കാലം മാത്രമേയുള്ളൂ.


അത് ബാല്യത്തില്‍ നിന്ന് കൗമാരത്തിന്റെ പടവുകള്‍ കയറുന്ന നാള്‍. വയലും റബ്ബര്‍ മരങ്ങളുടെ തണുപ്പും പാല്‍ക്കുപ്പിയുമായി പോകുമ്പോള്‍ മുഖത്തുനോക്കാത്ത പെണ്ണും ആ ഗതകാലത്തെ മായാത്ത കാഴ്ചകള്‍.

അവിടെ കൊന്നയുണ്ടായിരുന്നു. മഞ്ഞപ്പൂക്കളോട് അന്നുതോന്നിയ പ്രണയം ഇന്നും കാത്തുസൂക്ഷിക്കുന്നു.  .

...............എല്ലാവര്‍ക്കും വിഷു ആശംസകള്‍...........

                                 തരൂര്‍ വിജയിക്കും

തിരുവനന്തപുരത്തു നിന്ന് പാര്‍ലമന്റിലേക്ക് പോകുന്നത് ഡോ. ശശി തരൂര്‍ തന്നെയായിരിക്കും. കാരണം, തെരഞ്ഞെടുപ്പ് നടന്നത് പഞ്ചായത്തിലേക്കല്ല, പാര്‍ലമെന്റിലേക്കാണ്. രാജേട്ടന്‍  മികച്ച നേതാവാണ്. പക്ഷേ, താമര വിരിയില്ല. തരൂര്‍ 20,000 നും 30,000 ഇടയില്‍ ഭൂരിപക്ഷം നേടും. തരൂര്‍ വിജയിക്കാതിരിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.
നാടാര്‍ സമുദായം വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയെന്നും വിജയം ഉറപ്പിക്കുന്നുവെന്നുമാണ് സി.പി.ഐയുടെ വിലയിരുത്തല്‍. സാമുദായിക ധ്രുവീകരണം ഉണ്ടാകാനും ഒരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഇത്തവണ അത്തരമൊരു അവസ്ഥ പൊതുവേ കേരളത്തിലുണ്ടായിരുന്നില്ല. മാത്രമല്ല, തരൂര്‍ തോല്‍ക്കാന്‍ രാഷ്ട്രീയമായി കാരണങ്ങളുമില്ല.
പി.സി ജോര്‍ജിന്റെ ആശങ്കകള്‍ കാര്യമാക്കേണ്ടതില്ല- പത്തനംതിട്ടയില്‍ ആന്റോ ആന്റണി വിജയിക്കും. രാവിലെ തന്നെ തോല്‍ക്കാനാണ് എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ വിധി. പ്രതീക്ഷയര്‍പ്പിക്കുന്ന പല പ്രമുഖരും നിലംപൊത്തും. കടുത്തമത്സരം നടന്ന പാലക്കാടും ആറ്റിങ്ങലും സി.പി.എം നില പരുങ്ങലിലാണ്. അതേസമയം വയനാട്ടില്‍ സത്യന്‍ മൊകേരി അത്ഭുതം കാട്ടിയാല്‍ ഞെട്ടരുത്. കൊല്ലത്ത് പ്രവചനത്തിനോ കണക്കുകൂട്ടലിനോ സാധ്യയതയില്ല. കണ്ണൂരിനെയും പ്രവചിക്കാനില്ല. മലപ്പുറവും പൊന്നാനിയും ലീഗിന് പിഴയ്ക്കില്ല. വടകരയില്‍ മുല്ലപ്പള്ളിയെ തോല്‍പ്പിക്കാന്‍ ഷംസീറിനു കഴിഞ്ഞാല്‍ അത് സി.പി.എമ്മിന്റെ പ്രതിച്ഛായ തന്നെ വര്‍ധിപ്പിക്കും. വടകരയില്‍ ആര്‍.എം.പി സാന്നിധ്യമറിയിക്കും. കാസര്‍കോട് പി. കരുണാകരന് തന്നെയാണ് സാധ്യത. സിദ്ധീഖ് മത്സരം കടുപ്പിച്ചു എന്നത് നേര്. പി.സി ചാക്കോ എന്ന വമ്പനെ മറിച്ചിടാന്‍ ഇന്നസെന്റിന് കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. മിക്ക മണ്ഡലങ്ങളിലും ചെറിയ പാര്‍ട്ടികള്‍ നേടിയ വോട്ടുകളെ കാണാതിരുന്നുകൂട. ആം ആത്മിയെന്ന താല്‍ക്കാലിക പ്രതിഭാസം (നിലപാടില്ലാത്തവരുടെ കൂട്ടായ്മ) കേരളത്തില്‍ ക്ലച്ചുപിടിക്കില്ലെന്ന് ഉറപ്പിക്കാം.

Wednesday, April 9, 2014

                                                                                                                   

വിരല്‍ത്തുമ്പില്‍ മഷി പുരട്ടി, വോട്ടിംഗ് മെഷീനില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ മനസില്‍ തെളിഞ്ഞത് ലീഡര്‍ കെ. കരുണാകരന്റെ ചിരിക്കുന്ന മുഖം.
ഓരോ തെരഞ്ഞെടുപ്പു കാലത്തും ആവേശമായിരുന്നു ലീഡര്‍. പതറാത്ത രാഷ്ട്രീയ തന്ത്രജ്ഞതയുടെ തമ്പുരാന്‍. വിജയത്തിലും തോല്‍വിയിലും ലീഡര്‍ക്ക് സ്വന്തം ശൈലിയുണ്ടായിരുന്നു. ഒരു കാറ്റിലും ഉലയാത്ത രാഷ്ടീയ അടിത്തറയായിരുന്നു ആ മനസില്‍.
കോണ്‍ഗ്രസുമായി ഇടഞ്ഞുനിന്ന കരുണാകരനൊപ്പം പുതിയ രാഷ്ട്രീയ ശക്തി രൂപീകരിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായിരുന്നു ഞാന്‍. ഇപ്പോള്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് കെ.കെ രവീന്ദ്രനാഥിനും (ഡി.സി.സി അംഗം) മുതിര്‍ന്ന നേതാവ് എന്‍. പീതാംബരക്കുറിപ്പിനും ഒപ്പം അന്ന് വിമത ശബ്ദമുയര്‍ത്തുമ്പോള്‍ മനസില്‍ ആശയമഹത്വമോ പ്രത്യയശാസ്ത്ര വിചാരമോ ആയിരുന്നില്ല- കരുണാകരന്‍ മാത്രമായിരുന്നു. മാറിയ ജീവിത സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി ഉപേക്ഷിച്ചു. എങ്കിലും ഓര്‍മകളില്‍ ഒരു ത്രിവര്‍ണം പാറിപ്പറക്കുന്നുണ്ട്.
എന്റെ മണ്ഡലത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ ചൂടേറിയതു തന്നെയാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കല, ഇലകമണ്‍ 30-ാം നമ്പര്‍ ബൂത്തിലാണ് ഞാന്‍ വോട്ടുചെയ്തത്.