Tuesday, December 24, 2013

ക്രിസ്മസ് ആശംസകള്‍

Photo
നൂറ്റാണ്ടിലേറെ പഴക്കമുണ്ട് സെന്റ് തോമസ് ദേവായലത്തിന്. അവിടെ നിന്ന് നോക്കിയാല്‍ മലനിരകളില്‍ താളമിട്ടൊഴുകുന്ന ഇടവാ കായലിന്റെ ശീതളിമ. അതിനുമപ്പുറം വെണ്‍കുളം കുന്നില്‍ കോലം കുത്തിയാടുന്ന ചെറു തെയ്യങ്ങള്‍. തെക്ക് തഖ്ബീര്‍ ധ്വനിമുഴക്കി ജുംആ മസ്ജിന്റെ വൈകാരികത.
എന്നെ സംബന്ധിച്ചിടത്തോളം ഉണ്ണിയേശുവിന്റെ പിറവിയും കുരിശേറ്റവും ഉയര്‍ത്തെണീപ്പും ഒക്കെ സെന്റ് തോമസ് ദേവാലയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെയാണ് യേശുവിന്റെ യഥാര്‍ത്ഥ പാദസ്പര്‍ശമെന്ന് ബാല്യത്തിലെപ്പൊഴോ മനസില്‍ പതിഞ്ഞുകിടക്കുന്നു. ക്രിസ്മസ് രാവുകളില്‍ കളിവഞ്ചികളില്‍ നിന്ന് ജലാശയത്തിന്റെ ഉദരത്തിലൂടെ ഒഴുകി നടക്കുന്ന ദീപങ്ങള്‍ കാണാം. തിരുസ്വരൂപവും പുല്‍ക്കൂടുകളും ഓര്‍മകളിലെ മായാത്ത, മറയാത്ത മനോഹാരിതകള്‍....

ഇന്നും ക്രിസ്മസ് ഇങ്ങനെ ചില നനുനനുത്ത ഓര്‍മകളില്‍ കുടിയേറിയിരിക്കുന്നു..

............... എല്ലാവര്‍ക്കും ഹൃദ്യമായ ആശംസകള്‍............

Monday, December 23, 2013

                                                                              ശിവഗിരി തേടി വരുന്നു

ഓര്‍മയിങ്ങിനില്‍ തല്‍ക്കുന്ന ഒരു ശിവഗിരി തീര്‍ത്ഥാടനമുണ്ട്.
പുലര്‍ച്ചെ അഞ്ചുമണിക്കോ മറ്റോ വര്‍ക്കല തുരപ്പില്‍ കുളിച്ച് ഗുരുസന്നിധിയിലേക്ക് നടന്നുപോയ തണുത്ത ഒരു ഡിസംബര്‍. മഹാസമാധിയിലെത്തിയപ്പോള്‍ അവിടെ കൈതപ്പുറം ദാമോദരന്‍ നമ്പൂതിരിയുടെ കീര്‍ത്തനം. അന്തരീക്ഷത്തില്‍ 'നാരായണമൂര്‍ത്തേ... ഗുരുനാരായണ മൂര്‍ത്തേ....'. ആരോ ഇടക്ക് കുമാരനാശാനെ ഉദ്ധരിച്ചു. ബാല്യത്തിന്റെ അത്ഭുതങ്ങളെ ഓര്‍ക്കുമ്പോള്‍ വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട് ഗുരു കീര്‍ത്തനങ്ങള്‍.
ശിവഗിരി പുണ്യം തേടിവരുന്നവര്‍ക്ക് പലപ്പോഴും നാരായണ ഗുരു ദൈവം തന്നെയായിരുന്നു. പക്ഷേ, വിശ്വമാനവികതക്ക് ഇത്രയധികം വിലകല്‍പിച്ച ഒരു മലയാളി വേറെയില്ല എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ നാരായണ ഗുരുവിനെ വായിക്കുന്നത്. മഹാനായ വക്കം മൗലവിയുടെ ഇസ്‌ലാമിക ദാര്‍ശനികതയില്‍ നിന്ന് അടര്‍ത്തി മാറ്റാനാവാത്ത വിധം ഗുരുസന്ദേശങ്ങളുടെ ആഴവും പരപ്പും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍. അനുകമ്പാ ദശകവും ആത്മോപദേശ ശതകവും വായിക്കുമ്പോള്‍ മഹാനായ ഗുരു... അങ്ങ് ഒരു കാലഘട്ടത്തിന്റെ നവോത്ഥാന ധാരയില്‍ നിന്ന് നമുക്കായി പകുത്തുവെച്ചത് എത്രമാത്രം മൂല്യവത്തായിരുന്നു. അവനവന്‍ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണമെന്നാണ് അങ്ങ് കല്‍പിച്ചത്. ഇതിനപ്പുറം എന്താണ് ആത്മീയാധിഷ്ഠിത ഭൗതികത?. ആരാധനാ സമ്പ്രദായങ്ങളെ മാറ്റിവെച്ച് വിലയിരുത്തിയാല്‍ ഇസ്‌ലാം എന്തായിരിക്കണം എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് നാരായണഗുരു.
ശിവഗിരി കേവല ആത്മീയതയുടെ സംന്യാസ സങ്കേതമായി അധ:പതിക്കാന്‍ പാടില്ല. ആത്മീയതക്ക് അര്‍ത്ഥവത്തായ ചില വ്യാഖ്യാനങ്ങളുണ്ട്. മനുഷ്യ നന്മയുടെ, അതെല്ലാം തമസ്‌കരിക്കപ്പെടുകയും ആത്മീയത പുതിയ സമസ്യകള്‍ തേടുകയും ചെയ്യുന്ന കാലത്താണല്ലോ നമ്മള്‍. ആത്മീയ കച്ചവടങ്ങള്‍ വ്യാപിക്കുന്നു. ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തിയതികളില്‍ മതാതീത ആത്മീയതയുടെ ഈ പുണ്യ സങ്കേതത്തിലേക്ക് ജനപ്രവാഹമാണ്. ''ആഴമേറും നിന്‍ മഹസാമാഴില്‍ ഞങ്ങളാകവെ/ ആഴണം വാഴണം നിത്യം/ വാഴണം വാഴണം സുഖം ''...

 കണ്ണാടി നോക്കാന്‍ പറഞ്ഞുകൊണ്ട് നീ ആദ്യം നിന്നെ അറിയുക, അഥവാ സ്വയം മനസിലാക്കുക എന്ന അര്‍ത്ഥവത്തായ ആശയം പകര്‍ന്ന നാരായണ ഗുരുവിന് നമോവാകം.

Monday, December 16, 2013



നരേന്ദ്രമോഡിയെ ഭയക്കുന്നവര്‍...

കോണ്‍ഗ്രസ് ക്യാമ്പുകളിലെ മോഡിപ്പേടി രൂക്ഷമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മോഡിയുടെ പേര് കേള്‍ക്കുമ്പോള്‍ ഖദര്‍ധാരികള്‍ ഞെട്ടിയുണരുന്നു.
ബി.ജെ.പിക്ക് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് ആരുടെയും അനുമതി വേണ്ട. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി തന്നെയാണ് ബി.ജെ.പിയും. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തു തന്ത്രമാണ് പ്രയോഗിക്കേണ്ടത് എന്നതൊക്കെ ഓരോ പാര്‍ട്ടിയുടെയും അവകാശമാണ്. അനാവശ്യ വിവാദങ്ങളിലൂടെ ബി.ജെ.പിക്ക് മൈലേജ് ഉണ്ടാക്കിക്കൊടുക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ചെയ്തുവരുന്നത്.
ജനാധിപത്യ ക്രമത്തില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ട്. മോഡി അധികാരത്തിലെത്താതിരിക്കാന്‍ കോണ്‍ഗ്രസിന് ശ്രമിക്കാം. എന്നാല്‍ അത്, ജനവിധിയിയെ തങ്ങളിലേക്ക് അടുപ്പിച്ചുകൊണ്ടായിരിക്കണം.
മോഡിയെ ഭയക്കുകയല്ല വേണ്ടത്. എത്രത്തോളം എതിര്‍ക്കപ്പെടുന്നോ അത്രത്തോളം ശക്തിമാകുന്നതാണ് അതികായകന്‍മാരുടെ രീതി. ഏറെക്കുറെ മോഡിയെയും ആ ഗണത്തില്‍ കാണേണ്ടിയിരിക്കുന്നു. മോഡിയെ അദ്ദേഹത്തെ പാട്ടിനുവിടുക. മോഡിയെ പ്രകീര്‍ത്തിച്ചു കൊണ്ട് പി.സി ജോര്‍ജ് പ്രസംഗിച്ചാലോ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയാലോ ഒന്നും ജനവിധി സ്വാധീനിക്കപ്പെടില്ല. പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ ഇത്തരം അല്‍പത്തരങ്ങളിലൊന്നും ശ്രദ്ധിക്കാറില്ല. നരേന്ദ്രമോഡി എന്ന നേതാവിന് അദ്ദേഹത്തിന്റെതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. അതിന് ഇരയാക്കപ്പെടാതെ സൂക്ഷിക എന്നതാണ് മറ്റ് പാര്‍ട്ടികളും നേതാക്കളും ചെയ്യേണ്ടത്. പി.സി ജോര്‍ജ് പങ്കെടുത്ത പരിപാടിയെ കുറിച്ച് ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പേടേണ്ടതുണ്ടെന്ന് കരുതുന്നില്ല. ചര്‍ച്ച കനക്കുന്തോറും അത് ബി.ജെ.പിക്കും മോഡിക്കുമായിരിക്കും ഗുണം ചെയ്യുക.

Friday, December 13, 2013

ഡുക്കും പ്രിയനും വിവാദക്കാഴ്ചകളും

ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി. പതിവുപോലെ സിനിമക്കുള്ളിലും പുറത്തും വിവാദങ്ങളുടെ ദൃശ്യങ്ങള്‍ ധാരാളമുണ്ടായിരുന്നു. പ്രിയദര്‍ശന്‍ എന്ന മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ മുഖത്ത് തളംകെട്ടിയ നിരാശയും കനത്ത മൗനവുമായിരുന്നു സമാപന വേദിയില്‍ ഞാന്‍ ശ്രദ്ധിച്ചത്.
കിം കി ഡുക്കിന്റെ മൊബിയസ്, ബ്ലൂ ഈസ് ദി വാമെസ്റ്റ് കളര്‍, ഡെവിള്‍ ഓണ്‍ ദി ഫ്‌ളഷ് എന്നീ സിനിമകള്‍ ''വിവാദക്കച്ചവടത്തില്‍ '' മുന്നിലെത്തി. ലൈംഗികതയുടെ അതിപ്രസരം എന്ന് ആക്ഷേപിക്കപ്പെട്ടു. മൊബിയസില്‍ ലിംഗം മുറിക്കുന്നതും അമ്മക്ക് മകനോട് ലൈംഗിക ചിന്തയും ഒരുതരം അപൂര്‍വ വര്‍ത്തമാനമായി തന്നെ കാണണം. പുരുഷന്റെ ലിംഗ് മുറിച്ചെടുത്ത് റോഡിലൂടെ ഓടുന്ന സീന്‍ ചിത്രീകരിച്ചത് പ്രേക്ഷകനെ ഞെട്ടിക്കാനാണെന്ന് ഞാന്‍ കരുതുന്നില്ല. ഡുക്കിന്റെ ലക്ഷ്യം സെക്‌സ് അല്ല. വയലന്‍സ് ആണ്. വയലന്‍സ് തീവ്രമായി ആവിഷ്‌കരിക്കാന്‍ കഴിയുന്നത് സെക്‌സിലൂടെയാണെന്ന് ഈ സംവിധായകന്‍ കരുതുന്നു. ഡെവിള്‍ ഫ്‌ളഷ് കണ്ടവരില്‍ കാമം തോന്നിയിട്ടുണ്ടാകും. എന്നാല്‍ മൊബീയസ് കണ്ടവരില്‍ ചിലര്‍ക്ക് ബോധക്ഷയമുണ്ടായി.
ലൈംഗികതയുടെ പുതിയകാല വിവക്ഷകളിലേക്ക് കാര്യമായ ഒരു പഠനം ഉണ്ടാകേണ്ടിയിരിക്കുന്നു.
സ്വവര്‍ഗാനുരാഗികളുടെ വൈകാരികത പറഞ്ഞ ബ്ലൂ പെണ്‍ ശരീരത്തിന്റെ സാധ്യകള്‍ പരിശോധിക്കുന്നതിന് പകരം ലൈംഗികതയുടെ പുതിയ സങ്കേതങ്ങള്‍ തുറന്നുകാട്ടുകയാണ്. സ്വവര്‍ഗാനുരാഗികള്‍ ധാരാളമുള്ള നാടുകളില്‍, ഇത് ചിന്തക്ക് തിരി കൊളുത്തും. സിനിമ എപ്പോഴും അത് പങ്കുവെക്കുന്ന സന്ദേശത്തിലൂടെ വായിക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായം.

............ പ്രിയപ്പെട്ട പ്രിയദര്‍ശന്‍ ചേട്ടന്, അങ്ങ് വര്‍ഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ചയാളാണ്, ധാരാളം കയ്യടി നേടിയിട്ടുണ്ട്. ഇനി അല്‍പ്പം കൂക്കുവിളിയും പരിഹാസവുമായാല്‍ അങ്ങ് ക്ഷമിക്കുക- കാരണം ഈ പണി താങ്കള്‍ക്ക് പറ്റിയതല്ല.

Saturday, December 7, 2013

 കാഴചയുടെ വിസ്മയം തീര്‍ക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് അനന്തപുരി. ആഗോളതലത്തില്‍ മാറുന്ന ചലച്ചിത്ര സങ്കല്‍പങ്ങളെ കാലോചിതമായി പുനരാവിഷ്‌കരിക്കുക എന്നതിലുപരി, കലയുടെയും സംസ്‌കാരത്തിന്റെയും തനത് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെയും ഈ തിരഭാഷ അടയാളപ്പെടുത്തുന്നു. ലോകത്ത് എവിടെയായാലും മനുഷ്യന്റെ നിത്യജീവിതം സംഘര്‍ഷഭരിതമെന്ന് ഓര്‍മപ്പെടുത്തുന്നു. വ്യവസ്ഥകളോടുള്ള കലഹവും കലയിലൂടെ ജീവിതത്തിന് നേരും നൈര്‍മല്യവും തേടുന്ന ചില ശൈലികളും മേളയില്‍ കാണാം. എല്ലാ കലകളും അടിസ്ഥാനപരമായി പച്ചയായ ജീവിതത്തിന്റെ പകര്‍ത്തുകളാണ്. അതുകൊണ്ടാണ് ഈ പൊരിവെയിലിലും ഞങ്ങള്‍- അനന്തന്റെ നാട്ടുകാര്‍ ഐ.എഫ്.എഫ്.കെയുടെ സഹയാത്രകരാകുന്നത്. അതിജീവനം തേടുന്ന മനുഷ്യാവസ്ഥകളാണല്ലോ തിര നിറയെ..........
പല പഴയ സുഹൃത്തുക്കളെയും കാണാനായില്ല, ഈ ആഴ്ചയില്‍ എപ്പോഴെങ്കിലും അവരുടെ സ്‌നേഹത്തണലില്‍ കൂടാനാകുമെന്ന പ്രതീക്ഷിക്കട്ടെ....