Tuesday, August 28, 2012

ഓണത്തെ ഞാന്‍ പകര്‍ത്തിയെഴുതുന്നില്ല.
ഓണം ഒരര്‍ത്ഥത്തില്‍
ഓര്‍മകളില്‍ മറവി പിറക്കലാണ്......
എന്റെ പൂക്കളത്തിലെ തുമ്പി.
പുത്തനുടുപ്പിന്റെ മണത്തിനൊപ്പം
ഒരു കുടവയറന്‍ പടികടന്നുവരുമെന്ന
ബാല്യബോധത്തിന്റെ കാത്തിരിപ്പ്.
ഇളംവെയിലില്‍ എന്റെ മുറ്റം നിറഞ്ഞ
പൂക്കള്‍..
പുള്ളിപ്പാവാടക്കാരിയുടെ
വെള്ളച്ചിരിയില്‍
ഒരു പൂക്കാലത്തിന്റെ ഗൃഹാതുരത.
ഓര്‍മ്മകളിലെ തുമ്പയും തെച്ചിയും.
ഇടവഴിയില്‍ വെച്ച് വഴിമാറിപ്പിരിഞ്ഞ
ബന്ധങ്ങളും ബന്ധങ്ങളും....
ഇതൊക്കെയായിരിക്കാം നിങ്ങള്‍ക്കും ഓണം.
ഞാന്‍ ഓണത്തെ ഓര്‍മകള്‍ കൊണ്ട് നനയ്ക്കട്ടെ......
***ആശംസകള്‍*** 

Thursday, August 16, 2012


തഖ്ബീര്‍ ധ്വനികള്‍ മുഴങ്ങുന്ന നിലാവുള്ള റമസാന്‍ രാത്രികളെക്കുറിച്ച് പലപ്പോഴും എഴുതിയിട്ടുണ്ട്. ഓര്‍മകളില്‍ ഒരു പുണ്യതീര്‍ത്ഥമായിരുന്നു റമസാന്‍. ചിലപ്പോള്‍ അവ വൈകാരികമായി സ്മൃതികളില്‍ തികട്ടി വരാറുണ്ട്. സ്‌നേഹത്തിന്റെ നിറകുടമായിരുന്ന എന്റെ ഉമ്മ. പറക്കമുറ്റാത്ത മക്കളായ ഞങ്ങളെ മാറോട് ചേര്‍ത്ത് പൊരുന്നാളിന്റെ അന്നത്തിനുവേണ്ടി അരിച്ചുകൂട്ടുന്നതിന് പലപ്പോഴും ദാരിദ്ര്യത്തിന്റെ രുചിയായിരുന്നു. അത് തീര്‍ച്ചായായും മധുരകരമായിരുന്നെങ്കിലും അന്നത്തെ ആ പുത്തരിച്ചോറായിരുന്നു എനിക്ക് ആത്മീയതയുടെ ആദ്യത്തെ ഓര്‍മ്മ.
ഇന്ന് പെരുന്നാള്‍ ഒരു സമാധാനമാണ്. നിറയെ ചിരിക്കാന്‍ കഴിയില്ലെങ്കിലും നിശബ്ദനായി ഇരിക്കാനാവുന്നു. അത്രമാത്രം ജീവിതം ഇടവഴികളിലൂടെയാണിപ്പോള്‍ സഞ്ചരിക്കുന്നത്. ഞാന്‍- ഒരു വാക്കുകൊണ്ടുപോലും നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നില്ല. കാരണം- ഈ വഴികളിലെല്ലാം പണ്ട് ഒരു നീര്‍ച്ചാലോ പുഴയോ ഉണ്ടായിരുന്നു. ആ നനുത്ത ചിന്തകളോട് കൂട്ടുകൂടാന്‍ ഇന്നെനിക്ക് കഴിയുന്നില്ല. ഇല്ലാത്ത ഗ്രാമത്തിലെ ഗ്രാമീണ ഗൃഹാതുരതയെയാണ് ഞാനിപ്പോള്‍ ആര്‍ത്തിയോടെ നോക്കുന്നത്.