Sunday, August 16, 2015

സമരത്തീയില്‍ വെന്തുരുകിയ ജീവിതം
(സ്വാതന്ത്ര്യ സമര സേനാനി കെ.ഇ മാമ്മനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്)

സമരാവേശത്തിന്റെ കനലെരിയുന്ന മനസ്സ്, വാക്കുകളില്‍ ഗാന്ധിജി മുതല്‍ അഴീക്കോടു വരെ, ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുക്കുന്നത് പതിറ്റാണ്ടുകള്‍ നീണ്ട സമരവീര്യത്തിന്റെയും മദ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെയും കഥകള്‍- ഇവിടെ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്ക് മീതെ ദേശീയബോധത്തിന്റെ ആവേശം ഉയര്‍ന്നുകേള്‍ക്കാം. വീ
ണ്ടുമൊരു സ്വാതന്ത്ര്യദിനം എത്തുമ്പോള്‍ പ്രമുഖ ഗാന്ധീയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഇ. മാമ്മന് 95 വയസ് പിന്നിടുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ നിംസ് ആസ്പത്രിയില്‍ 514-ാം നമ്പര്‍ മുറിയെ ഭാരത്തിന്റെ സ്വാതന്ത്യസമര ചരിത്രത്തോട് ചേര്‍ത്തുവെക്കുകയാണ് മാമ്മന്‍. ഇവിടെ ക്വിറ്റ് ഇന്ത്യയും ദണ്ഡിയാത്രയുമാണ് ചര്‍ച്ച. ഗാന്ധിയും പട്ടേലും നെഹ്‌റുവും ജിന്നയും മാമ്മനോട് ഇണങ്ങിയും പിണങ്ങിയും ഈ മുറിയിലേക്ക് കയറിവരുന്നു. മങ്ങിത്തുടങ്ങിയ ഓര്‍മയുടെ അറകളില്‍ നിന്ന് ഈ വയോധികനായ സേനാനി ജീവിതത്തിലെ അഭിമാന മൂഹൂര്‍ത്തങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
മാമ്മന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ട് രണ്ടു വര്‍ഷത്തിലേറെയായി. എങ്കിലും സമകാലിക കേരളത്തിന്റെ, ഭാരത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ സ്പന്ദനങ്ങളെ ഒരു പഴയ റേഡിയോ കാതോടു ചേര്‍ത്ത് കേട്ടറിയുകയാണ് അദ്ദേഹം. ജൂലൈ 31ന് 95 വയസ് പൂര്‍ത്തിയായ അദ്ദേഹത്തിന് പിന്നാള്‍ ആശംസകള്‍ നേരാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖരും ആസ്പത്രിയിലെത്തിയിരുന്നു.
ആസ്പത്രിവാസത്തിന്റെ അവശതകളില്ലാതെ 1930 കളിലോ 40 കളിലോ ജീവിക്കുന്ന ഒരു സമരഭടനായി കെ.ഇ മാമ്മന്‍ ജനനന്മയുടെ തത്വശാസ്ത്രത്തെ നെഞ്ചോട് ചേര്‍ക്കുകയാണ്. എല്ലാവരെയും സ്‌നേഹിക്കാന്‍ കഴിയുന്ന മനസുകളോട് അദ്ദേഹം വര്‍ത്തമാനം പറയുന്നു. സ്വാതന്ത്ര്യ സമരമെന്ന തീച്ചൂളയുടെ തീക്ഷ്ണാനുഭവങ്ങള്‍ ഏറ്റുവാങ്ങിയ മഹാന്മാരില്‍ അവശേഷിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാള്‍....  




എനിക്കിവിടെ സുഖമാണ്


ഒന്നര വര്‍ഷം മുമ്പ് നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ് ഫൈസല്‍ഖാന്‍ എന്നെ കാണാന്‍ വീട്ടില്‍ വന്നു. അന്നെനിക്ക് കാര്യമായ അവശതയില്ല. പക്ഷേ, തലയില്‍ രണ്ടു പ്രാവശ്യം തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായി നിലച്ചിട്ടുണ്ട്. അങ്ങനെ അദ്ദേഹമാണ് എന്നെ ഇവിടേക്ക് കൂട്ടിയത്. അവിവാഹിതനായ എന്നെ സുശ്രൂഷിച്ചിരുന്നത് എന്റെ സഹോദര പുത്രന്‍ വര്‍ഗീസ് ഉമ്മനും ഭാര്യയുമായിരുന്നു. എന്നാല്‍ ഫൈസല്‍ഖാന്‍ എനിക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിത്തന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നുകള്‍ നല്‍കുന്നുണ്ട്. ഈ ആസ്പത്രിയിലെ ജീവനക്കാരനായ ഹബീബ് ആണ് ഒന്നരവര്‍ഷമായി എനിക്ക് കൂട്ട്. അദ്ദേഹം ഒപ്പംനിന്ന് പരിചരിക്കുന്നുണ്ട്. ഇവിടെ എനിക്ക് സുഖമാണ്. ഇനി മരിക്കാതെ ഞാന്‍ ഇവിടെ നിന്ന് പുറത്തു കടക്കില്ല.

ഒറ്റയാന്‍

സ്വാതന്ത്ര്യ സമര സേനാനികളിലേറെയും സൈ്വര ജീവിതം നയിച്ച് തിരശീലക്ക് പിന്നിലേക്ക് നീങ്ങിയപ്പോള്‍ ബന്ദിനും ഹര്‍ത്താലിനും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ഒറ്റായന്‍ സമരം നയിച്ചാണ് മാമ്മന്‍ തന്റെ സമരത്തുടര്‍ച്ചയുടെ പൊതുജീവിതവുമായി മുന്നോട്ടുപോയത്. അദ്ദേഹം സമകാലിക രാഷ്ട്രീയത്തെയും തെറ്റായ പ്രവണതകളെ ഒട്ടാകെയും മുഖം നോക്കാതെ എതിര്‍ത്തു, എതിര്‍ത്തുകൊണ്ടേയിരിക്കുന്നു.
''ഗാന്ധിജിയും ഒരുപാട് മഹാന്മാരും കഷ്ടപ്പെട്ടു നേടിത്തന്ന സ്വാതന്ത്ര്യം പിന്നീട് നാം ദുരുപയോഗം ചെയ്യുകയായിരുന്നു. എല്ലായിടത്തും അഴിമതിയായില്ലേ.., രാഷ്ട്രീയം കൊലപാതകങ്ങളിലൂടെയല്ലേ അറിയപ്പെടുന്നത്. ടി.പി ചന്ദ്രശേഖരനെ കോഴിയെ കൊല്ലുന്ന ലാഘവത്തോടെയാണ് കൊന്നതെന്ന് ഞാന്‍ വി.എസ് അച്യുതാനന്ദനോട് പറഞ്ഞു. അദ്ദേഹം അത് ശരിവെക്കുകയും ചെയ്തു. സിസ്റ്റര്‍ അഭയയെ കൊന്നതെന്തിനാണ്? അരുതാത്തത് കണ്ടതുകൊണ്ടാണ് ആ കുട്ടി കൊല്ലപ്പെട്ടത്. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ വരെ കൈക്കൂലി വാങ്ങുന്നതായാണ് അറിയുന്നത്. ഇങ്ങനെയൊക്കെയായാല്‍ നിയമ സംവിധാനത്തില്‍ എങ്ങനെ പ്രതീക്ഷയര്‍പ്പിക്കാനാവും. ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദമുയരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ ഇങ്ങനെ പ്രതികരിക്കുന്നതു കൊണ്ട് അവര്‍ക്ക് വേണമെങ്കില്‍ എന്റെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കട്ട് ചെയ്യാം. പെന്‍ഷന്‍ തരില്ലെങ്കില്‍ വേണ്ട. പക്ഷെ, അഴിമതിക്കെതിരായ എന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും.'' 
മദ്യം സര്‍വനാശകാരി
സ്വാതന്ത്യം കിട്ടിയ ശേഷം ആദ്യമായി നടപ്പിലാക്കേണ്ടിയിരുന്നത് മദ്യനിരോധനമാണ്. ഗാന്ധിജി അന്നുതന്നെ അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാല്‍ മദ്യപന്മാരുടെ എണ്ണം വര്‍ധിച്ചുവന്നതല്ലാതെ മദ്യനിരോധനോ മദ്യവര്‍ജന സന്ദേശമോ ഭരണാധികാരികള്‍ ചെവിക്കൊണ്ടില്ല. കേരളത്തില്‍ ഇപ്പോള്‍ മദ്യശാലകള്‍ അടച്ചുപൂട്ടിയത് നല്ലകാര്യമാണ്. മുമ്പ് ഞാനും സുകുമാര്‍ അഴീക്കോടും മദ്യവര്‍ജനത്തിനു വേണ്ടി പ്രസംഗിച്ചുനടന്ന കാലത്ത് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ വെച്ച് 'കെ.ഇ മാമ്മന്‍ ഗോ ബാക്ക്' വിളിച്ചു. മദ്യത്തെ എതിര്‍ക്കുന്നവരെ തല്ലാനും കൊല്ലാനും മടിക്കാത്ത ഒരു തലമുറ ഇവിടെ ഇപ്പോഴും ശക്തമാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും പൊതുസമൂഹത്തിന്റെ നേര്‍ജീവിതത്തിന് തടസമാകുന്നതുമായ എല്ലാ ദുഷ്പ്രവണതകളും അവസാനിപ്പിക്കുക തന്നെ വേണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയവും കാഴ്ചപ്പാടും അതായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, അതൊന്നും ലക്ഷ്യം കണ്ടില്ല.

ഉമ്മന്‍ചാണ്ടി മികച്ച മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എന്നെ കാണാന്‍ വന്നിരുന്നു. അദ്ദേഹം മാന്യനും സമൂഹത്തോട് പ്രതിബദ്ധതയുള്ളയാളുമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനവും കാഴ്ചവെക്കുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി കുറേ കുരിശുകളെ ചുമക്കുന്നുണ്ട്. അത് ആരെയൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല. എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിനൊരു ഖദര്‍ തൊപ്പി സമ്മാനിച്ചു. പള്ളിച്ചലില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ ചെരിപ്പേറ് നമ്മുടെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ മൂല്യത്തെ ബാധിച്ചു. ഒരു ജനാധിപത്യഭരണകൂടത്തിന് നേരെ സമരം ചെയ്യേണ്ടത് ചെരിപ്പെറിഞ്ഞല്ല.
തെരുവ് നായ്ക്കള്‍ നാട്ടിലാകെ കുഴപ്പമുണ്ടാക്കുന്നതായും കുട്ടികളെയുള്‍പ്പെടെ കടിച്ചുകൊല്ലുന്നതായും വാര്‍ത്തകളിലൂടെ അറിഞ്ഞു. ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. തെരുവ് നായ്ക്കളെ കൊല്ലുകതന്നെ വേണം. ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പത്‌നി എന്റെ അഭിപ്രായം ശരിവെക്കുകയും ചെയ്തു. മറിയാമ്മാ ഉമ്മന്‍ എനിക്ക് ഓണക്കോടി സമ്മാനിച്ചു. അവരോട് നന്ദിയുണ്ട്.

വരിക വരിക സഹജരെ 

വയസ് 95 കഴിഞ്ഞു. ഇനി ആരോഗ്യത്തെ കുറിച്ച് ആശങ്കയൊന്നുമില്ല. ഇവിടത്തെ കുട്ടികള്‍ (നഴ്‌സുമാര്‍) എന്നെ നന്നായി നോക്കുന്നുണ്ട്. അവര്‍ എനിക്ക് പത്രം വായിച്ചുകേള്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുതരും. എന്റെ ഓരോ ദിവസത്തെയും വിശേഷങ്ങള്‍ എം.ഡി നേരിട്ട് അന്വേഷിക്കുന്നുണ്ട്. എനിക്ക് ഇത് വീടുതന്നെയാണ്. ഒന്നിനും ഒരു കുറവുമില്ല. ഇടയ്ക്കിടെ നിങ്ങളെ പോലെയുള്ള പത്രക്കാര്‍ വരുന്നതും സന്തോഷം. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി വി.എസ് ശിവകുമാര്‍, സ്പീക്കര്‍ എന്‍. ശക്തന്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരൊക്കെ വന്നിരുന്നു. അവരൊക്കെ എനിക്ക് ഇഷ്ടമുള്ളവരാണ്. ഗവര്‍ണര്‍ പിറന്നാള്‍ ആശംസിച്ച് കത്തയക്കുകയും ചെയ്തു.
പിറന്നാള്‍ ദിവസം സന്ദര്‍ശകരായി കുറേ വിദ്യാര്‍ത്ഥികളും എ
ത്തിയിരുന്നു. എല്ലാവരുടെയും സ്‌നേഹമാണ് എന്റെ ബാക്കി ജീവിതം. ഗാന്ധിജിക്കൊപ്പം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതും ഗാന്ധിജിയെ തൊടാന്‍ കഴിഞ്ഞതുമൊക്കെ ഞാന്‍ കുട്ടകള്‍ക്ക് പറഞ്ഞുകൊടുത്തു. സര്‍ സി പിയുടെ മുഖത്ത് നോക്കി അനീതിക്കെതിരെ ഞാന്‍ ശബ്ദിച്ചിട്ടുണ്ട്. നീണ്ട ജയില്‍ വാസത്തിനും സമരങ്ങള്‍ക്കുമെല്ലാം ഇടയില്‍ ഞാന്‍ ഏകനായിപ്പോയി. പക്ഷേ അതിലെനിക്ക് വിഷമമില്ല. ഇപ്പോള്‍ എല്ലാവരുമുണ്ടല്ലോ.'വരിക വരിക സഹജരേ... സഹന സമര സമയമായ്...' ഇന്നും സ്വാതന്ത്ര്യമെന്ന വാക്കും സമരമെന്ന അനുഭവവും എനിക്ക് ആവേശമാണ്.

നേതാജീ കീ ജയ്

നിങ്ങള്‍ക്കറിയാമോ, ഗാന്ധിജിയെക്കാളും വലിയെ രാജ്യസ്‌നേഹിയായിരുന്നു നേതാജീ സുഭാഷ് ചന്ദ്രബോസ്. അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത സമരനായകനായിരുന്നു. വളരെ മൂര്‍ച്ചയുള്ള പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്. പതിനൊന്ന് പ്രാവശ്യമാണ് ബ്രിട്ടീഷുകാര്‍ നേതാജിയെ ജയിലിലടച്ചത്. സമാധാനത്തിനും യുദ്ധത്തിനുമിടിയിലാണ് നേതാജിയെ നമുക്ക് നഷ്ടമായത്.

(ഓഗസ്റ്റ് 15ന് ചന്ദ്രിക വാരാന്തപ്പിതിപ്പില്‍ പ്രസിദ്ധീകരിച്ചത്)