Sunday, July 13, 2014



കൂട്ടായ്മയുടെ കരുത്തില്‍ അതിജീവനം

ഫിര്‍ദൗസ് കായല്‍പ്പുറം

 വര്‍ണ നൂലുകളില്‍ മുത്തുകൊരുത്ത്, വര്‍ണക്കടലാസുകള്‍ കൊണ്ട് വിസ്മയമൊരുക്കി, നിറങ്ങളോട് സല്ലപിച്ചും പരിഭവിച്ചും പ്രീത മെനഞ്ഞെടുക്കുന്നത് ജീവിതമാണ്. ഈ നിറങ്ങളില്‍ നിരാശയില്ല. തിളക്കമുള്ള കമ്മലും മാലയും കൊലുസും ജീവിതത്തിന് നിറച്ചാര്‍ത്തേകുന്നു. അങ്ങനെ ജീവിതത്തിന്റെ പാഠപുസ്തകം പൂര്‍ണമായി വായിച്ചു പഠിക്കുന്നു പ്രീത. ദുരിതം നിശ്ചലമാക്കിയ ശരീരവും കടലോളം ആഗ്രങ്ങള്‍ അലയടിക്കുന്ന മനസുമായി പ്രീത വായിക്കുന്നു, എഴുതുന്നു, പാട്ടുകേള്‍ക്കുന്നു... ഇരുകാലുകളും തളര്‍ന്ന് വീല്‍ച്ചെയറില്‍ ജീവിതം ഇഴയുമ്പോള്‍ പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകളെ സ്വീകരിക്കുകയും പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് അവയെ ഉപയോഗപ്പെടുത്തകയുമാണിവര്‍. വിധിയെ തോല്‍പ്പിക്കാനുള്ള കരുത്താണ്  ഈ 33 കാരിയുടെ പ്രത്യേകത. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്തത്ര അവശതയിലേക്ക് വിധി ക്രൂരതകാട്ടിയപ്പോള്‍ അതിര്‍ത്തികളില്ലാത്ത ലോകത്ത് വിഹരിക്കുകയാണ് പ്രീത. തന്റെ ചിന്തകളെയും അഭിപ്രായങ്ങളെയും വിദൂരങ്ങളിലെവിടയൊക്കയോ നട്ടുവളര്‍ത്തുകയാണിവര്‍. 
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് പ്രീതയുള്ളത്. പഠനത്തില്‍ മിടിക്കിയായിരുന്നു പ്രീത. കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും രണ്ടുമക്കളില്‍ ഇളയവള്‍. ഒരു സാധാരണ കര്‍ഷക കുടുംബം. പ്രാരാബ്ദങ്ങള്‍ക്ക് നടുവിലെ ജീവിതം. കഷ്ടതകള്‍ക്ക് നടുവിലും ഇന്ന് ഈ വീട് എല്ലാവരുമറിയും- കാരണം പ്രീത ലോകത്തെ ഈ വീട്ടിലേക്ക്
വിളിച്ചിരിക്കുകയാണല്ലോ...
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പ്രീതയുടെ ജീവിത്തിലേക്ക് വിധി ക്രൂരമായ കടന്നുകയറ്റം നടത്തിയത്. നട്ടെല്ലിന്റെ ഭാഗത്ത് ചെറിയൊരു വളവും ഒരു കാലിന് മുടന്തും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇരുകാലുകളും പൂര്‍ണമായി തളര്‍ന്നു. വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ശ്രമിച്ചിട്ടും പ്രീതക്കുണ്ടായ വൈകല്യം മറികടക്കാനായില്ല. തുടര്‍ന്ന് നട്ടെല്ലിന് ട്യൂമറാണെന്ന് കണ്ടെത്തി ഓപ്പറേഷന്‍ ചെയ്തു. ഓപ്പറേഷനു ശേഷവും പ്രീത വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്നു. എപ്പോഴും ചിരിച്ചും കവിതയെഴുതിയും യാത്ര ചെയ്യാന്‍ കൊതിച്ചും പ്രീത സമൂഹത്തിന്റെ ഭാഗമായി തന്നെ സന്തോഷവതിയാണ്. വിധിയെ പഴിക്കാതെ നിശ്ചലതയില്‍ നിന്ന് പുതിയ കാലത്തെ സ്വപ്നം കാണികയാണ്.
പല പല വര്‍ണങ്ങളെ ചേര്‍ത്തുവെച്ച് പ്രീത ഒരു കമ്മല്‍ ഉണ്ടാക്കുമ്പോള്‍ അതിലെ മുത്തലങ്കാരങ്ങളില്‍ നിന്ന്, ആ തിളക്കത്തില്‍ നിന്ന് സൗന്ദര്യവും സംഗീതവും കണ്ടെത്തുകയാണ്. 2011 മുതലാണ് പ്രീത ആഭരണങ്ങളും അലങ്കാര വസ്തുക്കളും നിര്‍മിച്ചു തുടങ്ങിയത്. വീടിനുള്ളിലെ നാലുചുമരുകള്‍ക്കുള്ളില്‍ ജീവിതം വിരസമാകാതിരിക്കാനാണ് അലങ്കാര വസ്തുക്കളുടെ നിര്‍മാണം ആരംഭിച്ചത്. ആദ്യം കടലാസുകള്‍ കൊണ്ട് പൂക്കള്‍ ഉണ്ടാക്കി. വിവിധ തരം പൂക്കള്‍ ക്വാളിറ്റിയോടെ തന്നെ നിര്‍മിച്ചെടുത്തപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടു. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് പോലുള്ള സ്ഥാപനങ്ങള്‍ അവരുടെ പ്രോഗ്രാമുകള്‍ക്ക് അതിഥികളെ സ്വീകരിക്കാന്‍ പ്രീത നിര്‍മിച്ച പൂക്കളാണ് വാങ്ങിയത്. തുടര്‍ന്ന് ഗ്ലാസ് പെയിന്റിംഗിലായി ശ്രദ്ധ. സ്വന്തമായി ഗ്ലാസ് പെയിന്റിംഗ് ചെയ്ത ചിത്രങ്ങള്‍ പക്ഷേ, വില്‍പ്പനക്കല്ല. അവ പ്രീതയുടെ വീട്ടില്‍ മനോഹര ദൃശ്യമായി സൂക്ഷിച്ചിട്ടുണ്ട്.
പ്രീത ഒരു ബ്ലോഗളാണ്. തന്റെ സങ്കല്‍പങ്ങല്‍ കുറിച്ചിടാന്‍ ഒരു ബ്ലോഗ്- അതാണ് പ്രവാഹിനി ബ്ലോഗ്. തന്നെപ്പോലെ വൈകല്യത്തിന് ഇരയായി കഷ്ടപ്പെടുന്നവരുടെ ജീവിതമാണ്, അവരെ കുറിച്ചുള്ള കവിതകളാണ് പ്രീതയുടെ ബ്ലോഗിലുള്ളത്. ജീവിതത്തോണി, മരണം എന്നീ ബ്ലോഗു കവിതകളില്‍ ജീവിതത്തിന്റെ വിഹ്വലതകള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ വായിക്കാം. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ബ്ലോഗര്‍മാരുടെ കൂട്ടായ്മയിലും പ്രീത സജീവമായിരുന്നു. പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ കഴിയാത്തവര്‍ക്കു കൂടി ലോകത്തെ കാണാനും അറിയാനും സാധിക്കുന്നെന്നതാണ് ഇന്റര്‍നെറ്റിന്റെ ഏറ്റവും വലിയ പ്രയോജനമെന്ന് പ്രീത തിരിച്ചറിയുന്നു.

തണലായി സൈബര്‍ സൗഹൃദം

പ്രീത ഇപ്പോള്‍ എവിടെയുണ്ടെന്ന് ചോദിച്ചാല്‍ ഫേസ്ബുക്കിലുണ്ട്. ഏതാനും വര്‍ഷങ്ങളായി പ്രീതയുടെ ജീവിതം വലിയ ലോകത്താണ്. വീടിനുള്ളിലെ ഏക കൂട്ടുകാരി അമ്മയാണ്. എന്നാല്‍ ഫേസ്ബുക്കിലൂടെ നൂറുകണക്കിന് സുഹൃത്തുക്കളുമായി പ്രീത ആശയവിനിമയം നടത്തുന്നു. പ്രീതയുടെ ജീവിത ദുരിതങ്ങള്‍ കേട്ടറിഞ്ഞ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ഇലക്‌ട്രോണിക് വീല്‍ചെയല്‍ വാങ്ങി നല്‍കി. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വൈദ്യുതി ചാര്‍ജ് ചെയ്യുന്ന വീല്‍ ചെയര്‍ രാവിലെ മുതല്‍ രാത്രിവരെ പ്രീതയുടെ 'ചെറിയ ലോകത്തെ' സഞ്ചാരങ്ങള്‍ക്ക് തുണയാകും.
പ്രീത ആദ്യകാലങ്ങളില്‍ ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നത് ഫോണ്‍ വഴിയായിരുന്നു. ഇതിനും ഫേസ്ബുക്ക് കൂട്ടുകാര്‍ തന്നെ പരിഹാരം കണ്ടെത്തി. അവര്‍ ഒരു കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങി നല്‍കി. ഇപ്പോള്‍ പ്രീതയുടെ ലോകം തെളിയുന്നത് കമ്പ്യൂട്ടറിലാണ്. ഈ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ലോകത്തെ ഏറ്റവും പുതിയ ആഭരണ മോഡലുകളെ തന്റെ വീടിനുള്ളിലെത്തിക്കുകയും പിന്നീടത് സ്വന്തം കരവിരുതിനാല്‍ കമ്മലും മാലയുമായി നിര്‍മ്മിച്ചെടുക്കുകയുമാണിവര്‍. ഓരോ പുതിയ മോഡലും നിര്‍മിക്കാന്‍ പ്രീതക്ക് ബുദ്ധിമുട്ടില്ല. ആദ്യം അമ്മയുമായൊരു ആലോചന. പിന്നെ മുത്തുകള്‍ മുറുക്കത്തോടെ കൊരുത്തെടുക്കും. മണിക്കൂറുകള്‍ വേണ്ടിവരുമെങ്കിലും പ്രീത ഒരു മാലയോ കമ്മലോ ഉണ്ടാക്കിയാല്‍ അതിന് അതിന്റേതായ അഴകുണ്ടാകും. ഇടക്കിടെ തോന്നയ്ക്കല്‍ സ്‌കൂളില്‍ കൊണ്ടുപോയി വില്‍ക്കാറുണ്ട്. അവിടത്തെ അധ്യാപികമാരും കുട്ടികളുമൊക്കെ പ്രീതയുടെ ആഭരണങ്ങള്‍ വാങ്ങും. താന്‍ നിര്‍മിക്കുന്ന ആഭരണങ്ങളുടെ പ്രചരണത്തിനായി ഒരു ഫേസ്ബുക്ക് പേജുമുണ്ട്- പി.ജെ ക്രാഫ്റ്റ്. ഈ പേജില്‍ വിവിധ മോഡല്‍ ആഭരണങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമുണ്ട്.
സൈബര്‍ ലോകത്ത് കളിചിരികള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെ ഒരു സൗഹൃദ വലയമുണ്ടെന്ന് തരിച്ചറിഞ്ഞതാണ് തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നതെന്ന് പ്രീത പറയുന്നു. ഒട്ടേറെ പേര്‍ ഇവിടെ വരാറുണ്ട്. അവരല്ലാം തന്നോട് കാട്ടുന്ന സ്‌നേഹവും കരുണയും മറക്കാനാവില്ല.
ഇരുകാലുകളും തളര്‍ന്ന് ചികിത്സയും മറ്റുമായി ബുദ്ധിമുട്ടിയ കാലത്തൊക്കെ അച്ഛനും അമ്മയും ചേച്ചി ഗീതയുമല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. ഇപ്പോള്‍ സ്‌നേഹം നല്‍കാനാണ് സംരക്ഷിക്കാനും ആരൊക്കയോ ഉള്ളതുപോലെ. അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന വിറ്റുവരവിനെക്കാള്‍ അത് ലോകമാകെ കാണുന്നു എന്ന സംതൃപ്തി. അതിലെല്ലാമുപരി ഈ വീടിനകത്ത് ഒതുങ്ങുന്നില്ലെന്ന ആശ്വാസം.
പ്രവാഹിനി എന്ന ബ്ലോഗില്‍ പ്രീത ഇങ്ങനെ എഴുതുന്നു- ''സാമ്പത്തികമായും ശാരീരികമായും അവശരാണ് എന്റെ മാതാപിതാക്കള്‍. നടക്കാന്‍ കഴിയാത്ത എനിക്ക് രോഗം വന്നാല്‍ ആസ്പത്രിയില്‍ പോകാന്‍ വീട്ടിലേക്കൊരു വഴിപോലുമില്ല. എങ്കിലും എനിക്ക് നിരാശയില്ല. ജീവിതത്തില്‍ ഞാന്‍ സ്വപ്നം കാണുന്ന ഒരിടമുണ്ട്. അവിടെ എത്തിച്ചേരാനാവുമെന്ന വിശ്വാസം''. പ്രീതയില്‍ കാണുന്ന ഈ ആത്മവിശ്വാസമാണ് ജീവിതം എന്ന പാഠപുസ്തകത്തിന്റെ ആദ്യത്തെ പാഠം.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം ശാരീരിക വൈകല്യമുള്ളവരുടെ ചില കൂട്ടായ്മകളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ അവിടെയൊന്നും തന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാറില്ല. കമ്മല്‍, മാല, കൊലുസ് തുടങ്ങി എല്ലാത്തരം ആഭരണങ്ങളും നിര്‍മിക്കുന്ന പ്രീതക്ക് ഒരാഗ്രഹമേയുള്ളൂ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം. ആഗ്രഹങ്ങള്‍ ഒരുപാടുണ്ട്, അതെല്ലാം സാധിക്കുമെന്ന വിശ്വാസവും. കൂട്ടായ്, തമലായി അച്ഛന്‍ ലക്ഷ്മണന്‍ പിള്ളയും അമ്മ ജലജയും ഒപ്പമുണ്ട്. കടുത്ത സാമ്പത്തിക പരാധീനത അനുഭവിക്കുമ്പോഴും ഈ കുടുംബത്തിന് പ്രീത അഭിമാനമാണ്. വിവിധ ദേശങ്ങളില്‍ കൂട്ടുകാര്‍, വിവിധ വര്‍ണങ്ങള്‍ കൊണ്ട് ജീവിതം അലങ്കരിക്കപ്പെടുന്നു, സ്വപ്നങ്ങളെ കര്‍മമാക്കുന്നു.....

(മഹിളാ ചന്ദ്രിക ജൂലൈ 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)