Monday, August 18, 2014

പഠനം പുതിയ ദിശയിലേക്ക്

ഫിര്‍ദൗസ് കായല്‍പ്പുറം

ഐ.എ.എസ് എന്നുകേട്ടാല്‍ പേടിക്കരുത്, ഇപ്പോള്‍ ആര്‍ക്കും ഐ.എ.എസ് നേടാം. നിസാരവല്‍ക്കരിക്കുകയല്ല, നേടാം പക്ഷേ, കഠിനാധ്വാനത്തോടെ പഠിച്ചേ മതിയാവൂ. തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയിലേക്ക് വരൂ. ഈ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണങ്ങളില്ല. ലോകത്തെ വിജ്ഞാന സാഗരത്തെ ഇവര്‍ ഇവിടേക്ക് വിളിക്കുന്നു.
ഐ.എ.എസ് പദവി പ്രൗഡിയുടെ പ്രതീകമാണ്. അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നുമുണ്ട് അക്കാദമി. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം എല്ലാത്തരത്തിലും അന്തര്‍ദേശീയ നിലവാരത്തിലാണ്. അക്കാദമിയില്‍ വിദ്യാഭ്യാസം അതിന്റെ എല്ലാ ഔന്നത്യത്തോടെയും പ്രകാശിക്കുന്നു. പാലക്കാട് വിക്‌ടോറിയ കാമ്പസിലുള്ള സിവില്‍ സര്‍വീസ് അക്കാദമി സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരത്ത് നിന്ന് അധ്യാപകര്‍ ക്ലാസെടുക്കുന്നു- വെര്‍ച്‌വല്‍ ക്ലാസ്, കാമ്പസില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനമാണുള്ളത്. 10 എം.ബിയാണ് ഉപയോഗിക്കുന്നത്. ഐ.എ.എസുമായി ബന്ധപ്പെട്ട 3500 ഓളം പുസ്തകങ്ങളുള്ള കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ റിസര്‍ച്ച് ലൈബ്രററി.
ഇത്തരത്തില്‍ ആധുനിക സൗകര്യങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം പഠനരീതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഡയറക്ടര്‍ കെ.പി നൗഫല്‍ അക്കാദമിയെ നയിക്കുന്നത്. സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്ക് ഒരു തലമുറ നടന്നടുക്കുമ്പോള്‍ മാതൃകാ സ്ഥാപനമായി നിലകൊള്ളുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ സര്‍വീസ് അക്കാദമി.
2008 മുതല്‍ ഇന്ത്യയിലെ സിവില്‍ സര്‍വീസ് ഭൂപടത്തില്‍ കേരളത്തിന്റെ ഈ അഭിമാന സ്ഥാപനം തിളങ്ങി നില്‍ക്കുകയാണ്. 2008ല്‍ പത്താം റാങ്കുള്‍പ്പെടെ 20 പേരെ വിജയിപ്പിച്ചു. 2009ല്‍ 17 പേരാണ് ഐ.എ.എസ് അക്കാദമിയുടെ വിജയപ്പട്ടികയിലുള്ളതെങ്കിലും അതില്‍ നാലാം റാങ്ക് എന്ന നേട്ടത്തിന്റെ പകിട്ടുണ്ടായിരുന്നു. 2010ല്‍ നാലാം റാങ്കും 19-ാം റാങ്കും ഉള്‍പ്പെടെ 33 പേരെ വിജയിപ്പിച്ചു. 2011ല്‍ 31 പേരാണ് അക്കാദമിയുടെ ബാനറിന് കീഴില്‍ ഉന്നതിയിലേക്ക് പറന്നത്. 2012 കേരളം അഭിമാനത്തോടെ തലയുയര്‍ത്തിയ വര്‍ഷമായിരുന്നു. അക്കാദമിക്ക്- ഹരിത.വി കുമാറിന് ഒന്നാം റാങ്ക്. ശ്രീറാം വെങ്കിട്ടരാമന് രണ്ടാം റാങ്ക്. 41 പേരെയാണ് അന്ന് അക്കാദമി രാഷ്ട്രത്തിന് സംഭാവ ചെയ്തത്. ഇക്കഴിഞ്ഞ വര്‍ഷം 46 പേരെയാണ് അക്കാദമി വിജയിപ്പിച്ചെടുത്തത്.
ഐ.എ.എസ് നേടാന്‍ ആഗ്രഹിക്കുന്നവരോട് അക്കാദമി അധൃതര്‍ക്ക് ഒന്നേ പറയാനുള്ളൂ. ശ്രമിച്ചാല്‍ നിസാരം. അഞ്ച് ലക്ഷം പേര്‍ പരീക്ഷ എഴുതുമ്പോള്‍ അതില്‍ 12,000 പേര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തുടര്‍ന്നുള്ള പരീക്ഷയില്‍ 3,000 പേര്‍ സെലക്ട് ചെയ്യപ്പെടുന്നു. ഇവരെ ഇന്റര്‍വ്യൂന് വിളിക്കുകയും ഇന്റര്‍വ്യൂയിലും പരീക്ഷയിലും കൂടുതല്‍ മാര്‍ക്ക് നേടുന്നവരെ സെലക്ട് ചെയ്യുകയും ചെയ്യുന്നതാണ് രീതി. തിരുവനന്തപുരം ഐ.എ.എസ് അക്കാദമിയില്‍ മറ്റൊരു മാതൃക കൂടി സമ്മാനിക്കുന്നു. രാവിലെ ഏഴു മണി മുതല്‍ രാത്രി 10 വരെ ക്ലാസുകളുണ്ടിവിടെ. ഇത് ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവിലില്ലാത്തതാണ്.
കോഴിക്കോടും പാലക്കാടും സിവില്‍ സര്‍വീസ് അക്കാദമിയുടെ സെന്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ കേരളത്തിലെവിടെയും ഐ.എ.എസിന് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വഴി തുറന്നിട്ടിരിക്കുകയാണ്. മൂവാറ്റുപുഴയിലും ചെങ്ങന്നൂരിലും വൈകാതെ സെന്ററുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ആയിരം പേര്‍, ഒരേയൊരു മോഹം

സിവില്‍ സര്‍വീസ് അക്കാമിയുടെ ക്ലാസ് മുറികളില്‍ ഈ വര്‍ഷം ആയിരം പേരുടെ സ്വപ്നങ്ങളാണ് പ്രകാശിപ്പിക്കുന്നത്. ഇതില്‍ ചില അപൂര്‍വ പ്രതിഭകളുണ്ടാകാം, ഒരേ ലക്ഷ്യത്തിലേക്ക് നടക്കുന്നവന്റെ ആശങ്കളോ ആകുലതകളോ ഇവിടെ കാണാനില്ല. എല്ലാവരും പരസ്പരം പങ്കുവെക്കലിന്റെ വിദ്യാഭ്യാസ മാതൃകയാണ് സ്വീകരിക്കുന്നത്. രണ്ടുബാച്ചുകളിലും വീക്കെന്‍ഡ് ക്ലാസിലുമായി പ്രിലിമിനറിയില്‍ 343 പേരാണ് അക്കാദമിയില്‍ പഠിക്കുന്നത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥകളായി 147 പേര്‍, രണ്ടാം വര്‍ഷത്തില്‍ 41, ക്രാഷ് സ്റ്റഡീസില്‍ 61 പേര്‍, ഫൗണ്ടേഷന്‍ കോഴ്‌സില്‍ 181 ഉം 74ഉം പേരുണ്ട്. അക്കാദമി എപ്പോഴും നിറഞ്ഞുതന്നെ നില്‍ക്കുന്നു. വിശാലമായ പുസ്തക ശേഖരത്തില്‍ നിന്ന് അറിവിന്റെ അക്ഷയ ഖനികള്‍ തേടി ഇവിടെ സുന്ദരിമാരും സുന്ദരന്‍മാരും ഉണര്‍ന്നുതന്നെയിരിക്കുന്നു. 20 വര്‍ഷത്തിലേറെ അധ്യാപന പരിചയമുള്ള 70 അധ്യാപകരാണ് അക്കാദമിയില്‍ ക്ലാസുകള്‍ നയിക്കുന്നത്. 30,000 രൂപ മാത്രമാണ് ഫീസ്. ഇന്റര്‍വ്യൂവിന് ഡല്‍ഹിയില്‍ പോകാനുള്ള വിമാന ടിക്കറ്റ്, കേരള ഹൗസില്‍ ഏഴുദിവസത്തെ സൗജന്യ താമസം തുടങ്ങിയവയെല്ലാം സൗജന്യമായി നല്‍കുകയും ചെയ്യുന്നു.

ഒരു സുപ്രഭാതത്തില്‍ ഐ.എ.എസ് നേടാമെന്ന് ആരും ആഗ്രഹിക്കാറില്ല. സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുന്നവരെല്ലാം അതൊരു സ്വപ്നമായി കൊണ്ടുനടക്കുന്നവരോ അല്ലെങ്കില്‍ വളരെ കുട്ടിക്കാലത്തു തന്നെ ആഗ്രഹിക്കുന്നവരോ ആയിരിക്കും. ഇവിടെ സിവില്‍ സര്‍വീസ് അക്കാദമി ഒരു തലമുറയെ ഐ.എ.എസിലേക്ക് വിളിക്കുകയാണ്. ടാലന്റ് ഡെവലപ്‌മെന്റ് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അക്കാദമി പരീശീലനം നല്‍കുന്നു. നാളെയിലേക്കുള്ള ചവിട്ടുപടി ബലമുള്ളതാക്കാന്‍, കുട്ടികളുടെ ബൗദ്ധിക വികാസം ഉറപ്പാക്കാന്‍ അക്കാദമി നടത്തുന്ന ഈ പ്രവര്‍ത്തനം ഇതിനകം രാജ്യത്തൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ വെക്കേഷന്‍ ക്ലാസുകളും ശനി, ഞായര്‍ അവധി ക്ലാസുകളുമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്നത്. ഇതിന്റെ ആദ്യഫലം ഈ വര്‍ഷം ലഭിച്ചു. ഇത്തരത്തില്‍ പഠിച്ചവരില്‍ ഒരാള്‍ അക്കാദമിയുടെ നേട്ടത്തില്‍ കണ്ണിയായി.
മുതിര്‍ന്ന ഐ.എ.എസുകാര്‍ അക്കാദമിയിലെത്തി ക്ലാസെടുക്കുന്നുണ്ട്. വിലപ്പെട്ട മണിക്കൂറുകളാണതെന്ന് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്താണ് മുന്‍ ഐ.എ.എസുകാര്‍ പഠിതാക്കളോട് പറയുന്നത്..! അവര്‍ പഠിപ്പിക്കുകയേ അല്ല. സജീവമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെ കുറിച്ച് സംസാരിച്ചുപോവുകയാണ്. എന്നാല്‍ അതില്‍ എല്ലാമുണ്ടാകും.
ഓഗസ്റ്റ് 15ന് അക്കാദമിയുടെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും. 5.85 കോടിയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.  54 സെന്റില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കാമ്പസാണ് അക്കാദമിക്കുള്ളതെങ്കിലും അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. വിദ്യാഭ്യാസ വകുപ്പ് അക്കാദമിയുടെ പ്രവര്‍ത്തനത്തിന് കൂ
ടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു.

ആശാവഹം: കെ.പി നൗഫല്‍, ഡയറക്ടര്‍, സിവില്‍ സര്‍വീസ് അക്കാദമി

ഞാന്‍ അക്കാദമി ഡയറക്ടറായി ചുമതലയേറ്റ ശേഷം കിട്ടുന്ന അവസരങ്ങളിലെല്ലാം കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തോട് പറയാന്‍ ശ്രമിച്ചിട്ടുള്ളത് ഐ.എ.എസനെ ഭയക്കരുതെന്നാണ്. സിവില്‍ സര്‍വീസ് ഇന്ന് സാധാരാണ ജനത്തിന്റെ വിദ്യാഭ്യാസ ചിന്തകളില്‍ പെട്ടതാണ്. ഐ.എ.എസ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്കയേ വേണ്ട. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇടപെടുന്നതില്‍ ഡയറക്ടര്‍ എന്ന നിലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലും ഞാന്‍ തയാറാണ്.
ഡോക്ടര്‍, എഞ്ചിനീയര്‍ എന്ന പതിവു ചിന്തയില്‍ നിന്ന് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം അടിമുടി മാറുന്നതിന്റെ സൂചനയാണ് ഓരോ വര്‍ഷവും ഐ.എ.എസ് വിജയകിരീടമണിഞ്ഞ് കേരളം ആഘോഷിക്കുന്നത്. ഒരാള്‍ ഐ.എ.എസുകാരന്‍ ആകണമെങ്കില്‍ അയാള്‍ മാത്രം തീരുമാനിച്ചാല്‍ മതി. പഠിക്കുന്ന കാര്യത്തില്‍ താങ്ങും തണവുമാകാന്‍ ആരെങ്കിലും വേണമെന്നൊരു ചിന്ത പണ്ടൊക്കെ സജീവമായിരുന്നു.
ഇന്നാകട്ടെ താങ്ങും തണലുമാകാന്‍ നവ സാങ്കേതിക വിദ്യയുടെ അപാരമായ സാധ്യതകളുണ്ട്. മുന്‍കാല ഐ.എ.എസുകാര്‍ കഷ്ടപ്പെട്ടതു പോലെ ഇന്നത്തെ കുട്ടികള്‍ക്ക് പാടുപെടേണ്ടി വരുന്നില്ല. മാത്രമല്ല, ഒരു ഡോക്ടര്‍ പ്രഗത്ഭനായ ഒരു ഡോക്ടര്‍ ആകണമെങ്കില്‍ കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും ആ മേഖലയില്‍ പ്രവര്‍ത്തിക്കണം. പിന്നെ ജനത്തിന്റെ, അതായത് രോഗികളുടെ വിശ്വാസ്യത നേടിയെടുക്കണം. എഞ്ചിനീയറുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവ രണ്ടും മോശമെന്നല്ല. ഇതിനെക്കാളൊക്കെ വേഗം തൊഴിലും വരുമാനവും പദവിയും സ്വന്തമാക്കാന്‍ ഐ.എ.എസിന് കഴിയുന്നു. സിവില്‍ സര്‍വീസ് കഠിനമല്ല, ധൈര്യമായി പുതിയ തലമുറയിലെ കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.



(2014 ഓഗസ്റ്റ് ലക്കം മഹിളാ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്)


Friday, August 15, 2014

ഇത് ഐ.എ.എസ് കാലം 

ജെ. ലളിതാംബിക  / ഫിര്‍ദൗസ് കായല്‍പ്പുറം

''അന്നൊക്കെ ഒരു പെണ്ണിന് ഐ.എ.എസ് മോഹമുണ്ടായാല്‍ അതൊരു അപരാധമായി കാണുന്ന കാലമായിരുന്നു. ഇവള്‍ക്ക് ഇത്രയൊക്കെ പഠിച്ചാല്‍ പോരേ എന്ന ചിന്ത. തിരുവിതാംകൂര്‍ ഗവണ്‍മെന്റില്‍ സെക്രട്ടറിയായിരുന്നു അച്ഛന്‍. എനിക്ക് 17 വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ഐ.എ.എസ് കിട്ടിക്കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞത് അച്ഛന്റെ അനുഗ്രഹമുള്ളതുകൊണ്ടാണ് ഞാന്‍ ഐ.എ.എസുകാരിയായതെന്ന്. പില്‍ക്കാലത്ത് സെക്രട്ടറിയേറ്റില്‍ അച്ഛന്‍ ഇരുന്ന അതേ മുറിയില്‍ ഐ.എ.എസുകാരിയായി ഇരിക്കാനായത് ആ അനുഗ്രഹം തന്നെയായിരിക്കാം''... മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥയും എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ജെ. ലളിതാംബികക്ക് പിന്നിട്ട വഴികളെ കുറിച്ച് പറയുമ്പോള്‍ അഭിമാനം.
ഇത് ഐ.എ.എസിന്റെ കാലമാണ്. എത്രയെത്ര വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ സിവില്‍ സര്‍വീസിലേക്ക് കടന്നുവരുന്നത്. ഇത് മാറുന്ന കാലത്തെയാണ് സൂചിപ്പിക്കുന്നത്. ഐ.എ.എസ് ഒരു കിട്ടാക്കനിയാണെന്ന ചിന്ത ഇപ്പോള്‍ ആര്‍ക്കുമില്ല. ശ്രമിച്ചാല്‍ നേടാനാവുന്ന ഏറ്റവും ഉന്നതിയിലുള്ള സ്ഥാനമാണിത്. തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ ലളിതാംബികയെ കാണാനെത്തിയപ്പോള്‍ അവര്‍ പുതിയ കാലത്തെ ഐ.എ.എസ് നേട്ടങ്ങളില്‍ സന്തോഷിക്കുന്നു. കേരളത്തിന്റെ ഐ.എ.എസ് ചരിത്രരേഖകളില്‍ മായാത്ത നാമമാണല്ലോ ലളിതാംബിക...


ഐ.എ.എസ്- 1966

ഞാന്‍ ഐ.എ.എസിന് പഠിക്കുമ്പോള്‍ പഠന സൗകര്യങ്ങള്‍ക്ക് ഏറെ പ്രയാസമുള്ള കാലമായിരുന്നു. റഫര്‍ ചെയ്യാനുള്ള സൗകര്യങ്ങളില്ല. ഒരു പുസ്തകം തേടി ലൈബ്രറികള്‍ തോറും നടന്നിട്ടുണ്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഇല്ലെന്ന് മാത്രമല്ല, കൊറിയര്‍ സര്‍വീസും സ്പീഡ് പോസ്റ്റും പോലുള്ള സംവിധാനങ്ങളുമില്ല. ഡല്‍ഹിയില്‍ നിന്ന് ഒരു പുസ്തകം വരുത്തി വായിക്കണമെങ്കില്‍ ഓര്‍ഡര്‍ അവിടെയെത്താന്‍ രണ്ടാഴ്ച. അവര്‍ ഒരാഴ്ച കഴിഞ്ഞ് പുസ്തകം അയച്ചുതരും. അതിവിടെയെത്തുമ്പോള്‍ വീണ്ടും രണ്ടാഴ്ച. പിന്നെങ്ങനെ പഠിക്കും?. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചും അന്നത്തെ പരിമിതമായ സാഹചര്യങ്ങള്‍ ഉപയോഗിച്ചും എങ്ങനെയൊക്കയോ പഠിച്ചു. അന്ന് പഠിക്കാന്‍ പ്രയാസമുളളതു കൊണ്ടാകം, പഠിച്ചതെല്ലാം ആഴത്തില്‍ പഠിച്ചു.
ഞങ്ങള്‍ പഠിക്കുന്ന സമയത്ത് 24 വയസ് തികയുന്നതിന് മുമ്പ് പരീക്ഷ എഴുതണം. എം.എ കഴിയുമ്പോള്‍ തന്നെ 21 വയസ് കഴിയും. മാത്രമല്ല അന്ന് രണ്ട് ചാന്‍സേയുള്ളൂ. ഇപ്പോള്‍ 36 വയസുവരെ എഴുതാനാവും ആറ് ചാന്‍സുമുണ്ട്. റഫറന്‍സിന് ആവശ്യം പോലെ സൗകര്യമുണ്ട്. ഇന്റര്‍നെറ്റിലൂടെ എല്ലാം പഠനോപാധികളും ലഭിക്കുന്നു. ഇതൊക്കെ നല്ലതാണ്. അറിവ് ശേഖരിക്കല്‍ എളുപ്പമാകുക എന്നത് സാങ്കേതിക വിദ്യയുടെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ്.
സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കമാണെന്ന് പറയപ്പെടുന്ന ബീഹാറില്‍ നിന്ന് ഞങ്ങളുടെ കാലത്തും ധാരാളം ഐ.എ.എസുകാരുണ്ടായിട്ടുണ്ട്. ഇന്നും അതിന് മാറ്റമില്ല. പക്ഷേ, കേരളമാണ് ഇപ്പോള്‍ സിവില്‍ സര്‍വീസില്‍ പെട്ടെന്നുള്ള പുരോഗതി കൈവരിച്ചിരിക്കുന്നത്. ഇപ്പോള്‍ പെണ്‍കുട്ടികളോട് ആളുകള്‍ ചോദിക്കുന്നത് എന്താ ഐ.എ.എസിന് പോകാത്തത് എന്നാണ്.
ഏഴ് മലയാളികളാണ് 1966 ബാച്ചിലുണ്ടായിരുന്നത്. ഏഴുപേരില്‍ രണ്ട് പേര്‍ എഞ്ചിനീയര്‍മാരായിരുന്നു. സ്ത്രീകള്‍ രണ്ടുപേര്‍- ഞാനും സതി നായരും. കേന്ദ്രസര്‍വീസില്‍ കേരളത്തില്‍ നിന്ന് ആകെ 12 പേര്‍. കേരള കേഡറില്‍ നിന്നുള്ള മലയാളി വനിതയായിരുന്നു ഞാന്‍. ഒരു സ്ത്രീയെക്കൊണ്ട് ഇതിനൊക്കെ കഴിയുമോ സര്‍വീസില്‍ പ്രവേശിച്ചപ്പോള്‍ ആദ്യമുണ്ടായ വെല്ലുവിളി. സത്യത്തില്‍ അത്തരമൊരു ധാരണ എല്ലാവര്‍ക്കുമുണ്ടായിരുന്നു. അതിന്റെ ഫലമായി ഐ.എ.എസുകാരുള്‍പ്പെടെയുള്ള സ്ത്രീകള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയാറായി. കൂടുതല്‍ സമയം എന്നതിലുപരി ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സന്നദ്ധരായി. ഒരു സ്ത്രീ കലക്ടറായാല്‍ ശരിയാവില്ലെന്ന ധാരണ തിരുത്താന്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ഐ.എ.എസുകാര്‍ക്ക് കഴിഞ്ഞു. ഇന്ന് കണ്ണൂരിലും കാസര്‍കോടും സ്ത്രീകള്‍ക്ക് കലക്ടര്‍മാരാകാം. ഏത് വകുപ്പിന്റെ തലപ്പത്തും സ്ത്രീ സാന്നിധ്യമുണ്ട്.

കലക്ടര്‍ പദവി കാരുണ്യ പ്രവര്‍ത്തി

ഒരു വിധവക്ക് പെന്‍ഷന്‍ കിട്ടാന്‍ കലക്ടര്‍ ചെയ്യേണ്ടത് ഒരു പേപ്പറില്‍ ഒപ്പുവെക്കല്‍ മാത്രമാണ്. ആ സ്ത്രീക്കാകട്ടെ അവരുടെ ജീവിതവും. ഒരാള്‍ക്ക് കുടികിടപ്പ് അവകാശം (ഭൂമിയുടെ ഉയമസ്ഥത) നല്‍കാന്‍ കലക്ടര്‍ ഒരു ഓര്‍ഡര്‍ ഇടണം. അയാള്‍ക്കും കുടുംബത്തിനും അത് ആജീവനാന്ത സുരക്ഷിതത്വമാണ്. ഐ.എ.എസുകാര്‍ക്ക് എപ്പോഴും സാധാരണക്കാരനെ സഹായിക്കാന്‍ കഴിയുന്നു. അവന്റെ ജീവിതവ്യഥകളെ നേരിട്ട് മനസിലാക്കാനാവുന്നു. ഏത് വകുപ്പിന്റെ ചുമതല ആയാലും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനായാല്‍ ഐ.എ.എസ് ഉദ്യോഗം ഒരു കാരുണ്യ പ്രവര്‍ത്തിയാകും.
ഒരു മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നത കാരണം എന്നെ പട്ടികജാതി വികസന വകുപ്പിലേക്ക് മാറ്റി. അപ്പോള്‍ എല്ലാവരും പറഞ്ഞത് പ്രാഗത്ഭ്യമുള്ള ഒരു സീനിയര്‍ ഓഫീസറെ ഈ ചെറിയ വകുപ്പിലേക്ക് മാറ്റിയത് ശരിയായില്ലെന്നായിരുന്നു. അന്ന് കരുണാകരന്‍ സാറായിരുന്നു മുഖ്യമന്ത്രി. തനിക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥയായതുകൊണ്ടാണ് ആ വകുപ്പിലേക്ക് മാറ്റിയതെന്നും വീഴ്ച സംഭവിച്ചാല്‍ താന്‍ മാത്രമാണ് ഉത്തരവാദിയെന്നുമാണ് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി. എനിക്ക് ഏറ്റവും നന്നായി പ്രവര്‍ത്തിക്കാനായത് ആ വകുപ്പിലായിരുന്നു. കേരളത്തിലുടനീളം സഞ്ചരിച്ച് പട്ടികജാതി മേഖലയുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞു. ഒട്ടേറെ കാര്യങ്ങള്‍ അവര്‍ക്കുവേണ്ടി ചെയ്യാനുമായി. 36 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോള്‍ വിരമിച്ചിട്ട് ഇപ്പോള്‍ 12 വര്‍ഷമായി. ഇപ്പോഴും ചിലര്‍ സ്ഥലങ്ങളില്‍ വെച്ച് കാണുമ്പോള്‍ സര്‍വീസിലുണ്ടായിരുന്നപ്പോള്‍ എടുത്ത നല്ല തീരുമാനങ്ങളുടെ ഗുണഭോക്താക്കള്‍ സ്‌നേഹത്തോടെ സ്വീകരിക്കാറുണ്ട്.

പ്രായോഗിക വിദ്യാഭ്യാസ രീതി

പഠിക്കേണ്ടത് എങ്ങനെയെന്ന് മനസിലാക്കി വലിയൊരു കൂട്ടമാണ് ഇപ്പോള്‍ ഐ.എ.എസിന് തയാറെടുക്കുന്നത്. പത്തുമണിക്കൂര്‍ വീതം ഒരു വര്‍ഷം സ്ഥിരമായി പഠിച്ചാല്‍ നേടാനാവുന്നതാണ് ഐ.എ.എസ്. കഠിനമായ അധ്വാനമാണ് ഇക്കാര്യത്തിലുള്ളത്. ഇന്ത്യയിലെ ഏറ്റവും മിടുക്കര്‍ പങ്കെടുക്കുന്ന പരീക്ഷയാണ്. ഹരിത.വി. കുമാര്‍ എത്രത്തോളം മിടുക്കിയായ കുട്ടിയാണ്. അവര്‍ ഓരോ ചാന്‍സും ഉപയോഗപ്പെടുത്തി. ഒടുവില്‍ കേരളത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കി. ധാരാളം പേര്‍ ഇപ്പോള്‍ മുന്നോട്ടു വരുന്നുണ്ട്. മെഡിസിനും എഞ്ചിനീയറിംഗും മാത്രം സ്വപ്നം കണ്ടിരുന്ന ഒരു കാലത്തുനിന്ന് ഒരു കാലം തന്നെ ഐ.എ.എസിലേക്ക് കടന്നിരിക്കുന്നു. പണ്ട് പ്രധാനമായും കുട്ടികള്‍ മടിച്ചത് ഡല്‍ഹിയിലൊക്കെ കോച്ചിംഗിന് പോകണമെന്നതു കൊണ്ടാണ്. ഇപ്പോള്‍ അതിന്റെയും ആവശ്യമില്ല. തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ ഐ.എ.എസ് അക്കാദമി ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം കോച്ചിംഗ് സെന്ററുകളുണ്ട്.
ഒരുമിച്ചിരിക്കാനും പരസ്പരം ഷെയര്‍ ചെയ്യാനും കഴിയുന്ന വിധത്തിലുള്ള പഠന രീതിയാണ് ഐ.എ.എസ് റിസള്‍ട്ട് നന്നാകാന്‍ കാരണമെന്ന് ഞാന്‍ കരുതുന്നത്. ഇന്ന് കോച്ചിംഗ് സെന്ററുകള്‍ നല്‍കുന്നത് ശരിക്കും പ്രായോഗികമായ വിദ്യാഭ്യാസ രീതിയാണ്. ഒരുമിച്ചിരുന്നത് ചര്‍ച്ച ചെയ്ത് പഠിക്കുക എന്ന സമ്പ്ര

ആസ്വാദ്യകരമായ തിരക്ക്

ഞാനൊക്കെ സര്‍വീസില്‍ വരുന്നകാലത്തെ പോലെയല്ല ഇപ്പോള്‍. ഏതുപോസ്റ്റിലും നല്ല ശമ്പള സ്‌കെയിലാണ്. അത്യാവശ്യം ജീവിക്കാന്‍ പര്യാപ്തമായ ശമ്പളമാണ് നല്‍കുന്നത്. അത് ഇത്രലക്ഷം, ഇത്ര കോടി എന്ന തരത്തില്‍ താരതമ്യപ്പെടുത്തേണ്ടതില്ല. ജോലിയുടെ പ്രത്യേകതയും എടുത്തുപറയേണ്ടതുണ്ട്. പണ്ടത്തെ പോലെ സങ്കീര്‍ണമല്ല. ഇപ്പോള്‍ ജോലി ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ട്.
ഡോക്ടറുടെ മക്കള്‍ ഡോക്ടര്‍മാരും എഞ്ചിനീയറുടെ മക്കള്‍
എഞ്ചിനിയര്‍മാരും ആകുന്നതുപോലെ ഐ.എ.എസുകാരുടെ മക്കളും അതിന് ശ്രമിക്കാറുണ്ട്. എന്റെ രണ്ടുമക്കളും അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചീനിയേഴ്‌സാണ്. രണ്ടുപേരും നല്ല മിടുക്കന്മാരാണ്. അവര്‍ ഐ.എ.എസിലേക്ക് വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം എന്റെ സര്‍വീസ് കാലത്തെ തിരക്കുകള്‍ കണ്ടാകണം അവര്‍ സിവില്‍ സര്‍വീസ് ആഗ്രഹിച്ചില്ല. പലപ്പോഴും വീട്ടില്‍ അവര്‍ രണ്ടുപേര്‍ മാത്രമാകുന്നു. അമ്മക്കും അച്ഛനും തിരക്ക്. മന്ത്രിസഭാ യോഗങ്ങള്‍ ഉള്ള ദിവസങ്ങളില്‍ ചിലപ്പോള്‍ രാത്രിയാകും ഓഫീസില്‍ നിന്ന് വീട്ടിലെത്താന്‍. നിയമസഭ ചേരുമ്പോഴാകട്ടെ വിചാരിക്കുന്ന സമയത്തൊന്നും ഫ്രീയാകാന്‍ കഴിഞ്ഞെന്നു വരില്ല. ഈ തിരക്കിനും ഒരു സുഖമുണ്ട്.
അതുകൊണ്ട് അവര്‍ കുട്ടിക്കാലത്തു തന്നെ മക്കള്‍ ഐ.എ.എസ് മോഹം ഉപേക്ഷിച്ചു. ഇപ്പോള്‍ രണ്ടുപേരും അമേരിക്കയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ട്. ഞാന്‍ മക്കളോട് പറയും നിങ്ങള്‍ ഏതോ കമ്പനികള്‍ക്കു വേണ്ടി പണി ചെയ്ത് സമ്പാദിക്കുന്നുണ്ട്, എന്നാല്‍ അതുകൊണ്ട് എന്താണ് പ്രയോജനമെന്ന്. ശനിയും ഞായറും നിങ്ങള്‍ എന്‍ജോയ് ചെയ്യുന്നുണ്ടാവാം. ഐ.എ.എസിന്റെ വ്യത്യാസം ഇതിനെല്ലാം അപ്പുറമാണ്. ഇതുപോലൊരു അവസരം വേറൊരു സര്‍വീസിനുമില്ല. ഒരു വലിയ ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥന് സാധാരണക്കാരനുമായി ബന്ധപ്പെടാനാവില്ല. സിവില്‍ സര്‍വീസ് ഏത് മേഖലയിലായാലും സാധാരണക്കാരനുമായി നേരിട്ട് ഇടപഴകാന്‍ കഴിയുന്നതാണ്. കമ്പനിക്ക് 20 ലക്ഷം രൂപ വരുമാനമുണ്ടാകുമ്പോഴായിരിക്കും ഉദ്യോഗസ്ഥന് രണ്ട് ലക്ഷം രൂപ ലഭിക്കുന്നത്.
ഞാന്‍ പറയുന്നത്, ഐ.എ.എസിലേക്ക് വരുന്ന ഒരാള്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്നാണ്. പദവിയുടെ മഹത്വം മനസിലാക്കാന്‍ കഴിയണം.

ഇത് ഐ.എ.എസിന്റെ കാലം

ഇപ്പോള്‍ ഞാന്‍ സാഹിത്യരചനയും അല്‍പ്പം സാമൂഹ്യ പ്രവര്‍ത്തനവുമായി കഴിഞ്ഞുകൂടുകയാണ്. ക്യാന്‍സര്‍ രോഗികളെ പരിചരിക്കുന്ന ആശ്രയ എന്ന സംഘടനയുണ്ട്. ജീവിതം മരവിച്ചുപോയവര്‍ക്ക് താങ്ങാവുന്ന പ്രവര്‍ത്തിയാണത്. സിവില്‍ സര്‍വീസ് രംഗത്തുനിന്ന് ഇത്തരമൊരു മേഖലയില്‍ പ്രവര്‍ത്തിക്കേണ്ടി വന്നപ്പോള്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. പാവങ്ങളായ രോഗികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാവുന്നുണ്ടല്ലോ എന്ന ചാരിതാര്‍ത്ഥ്യം. ഐ.എ.എസ് രംഗത്തക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് എന്തുസഹായവും ചെയ്യാന്‍ തയാറാണ്. ഇടക്കിടെ ഐ.എ.എസ് അക്കാദമിയില്‍ പോയി വിദ്യാര്‍ത്ഥികളുമായി സംവദിക്കാറുണ്ട്. അതിവേഗം മുന്നേറുന്ന ലോകത്ത് കേരളത്തില്‍ നിന്ന് കൂടുതല്‍ ഐ.എ.എസുകാര്‍ ഉണ്ടാകട്ടെ. അത് നാടിന്റെ സാമൂഹ്യ, സാംസ്‌കാരിക വളര്‍ച്ചക്ക് ഉപകരിക്കും എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.


(2014 ഓഗസ്റ്റ് ലക്കം മഹിളാ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്)