Monday, August 18, 2014

പഠനം പുതിയ ദിശയിലേക്ക്

ഫിര്‍ദൗസ് കായല്‍പ്പുറം

ഐ.എ.എസ് എന്നുകേട്ടാല്‍ പേടിക്കരുത്, ഇപ്പോള്‍ ആര്‍ക്കും ഐ.എ.എസ് നേടാം. നിസാരവല്‍ക്കരിക്കുകയല്ല, നേടാം പക്ഷേ, കഠിനാധ്വാനത്തോടെ പഠിച്ചേ മതിയാവൂ. തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയിലേക്ക് വരൂ. ഈ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണങ്ങളില്ല. ലോകത്തെ വിജ്ഞാന സാഗരത്തെ ഇവര്‍ ഇവിടേക്ക് വിളിക്കുന്നു.
ഐ.എ.എസ് പദവി പ്രൗഡിയുടെ പ്രതീകമാണ്. അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നുമുണ്ട് അക്കാദമി. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം എല്ലാത്തരത്തിലും അന്തര്‍ദേശീയ നിലവാരത്തിലാണ്. അക്കാദമിയില്‍ വിദ്യാഭ്യാസം അതിന്റെ എല്ലാ ഔന്നത്യത്തോടെയും പ്രകാശിക്കുന്നു. പാലക്കാട് വിക്‌ടോറിയ കാമ്പസിലുള്ള സിവില്‍ സര്‍വീസ് അക്കാദമി സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരത്ത് നിന്ന് അധ്യാപകര്‍ ക്ലാസെടുക്കുന്നു- വെര്‍ച്‌വല്‍ ക്ലാസ്, കാമ്പസില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനമാണുള്ളത്. 10 എം.ബിയാണ് ഉപയോഗിക്കുന്നത്. ഐ.എ.എസുമായി ബന്ധപ്പെട്ട 3500 ഓളം പുസ്തകങ്ങളുള്ള കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ റിസര്‍ച്ച് ലൈബ്രററി.
ഇത്തരത്തില്‍ ആധുനിക സൗകര്യങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം പഠനരീതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഡയറക്ടര്‍ കെ.പി നൗഫല്‍ അക്കാദമിയെ നയിക്കുന്നത്. സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്ക് ഒരു തലമുറ നടന്നടുക്കുമ്പോള്‍ മാതൃകാ സ്ഥാപനമായി നിലകൊള്ളുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ സര്‍വീസ് അക്കാദമി.
2008 മുതല്‍ ഇന്ത്യയിലെ സിവില്‍ സര്‍വീസ് ഭൂപടത്തില്‍ കേരളത്തിന്റെ ഈ അഭിമാന സ്ഥാപനം തിളങ്ങി നില്‍ക്കുകയാണ്. 2008ല്‍ പത്താം റാങ്കുള്‍പ്പെടെ 20 പേരെ വിജയിപ്പിച്ചു. 2009ല്‍ 17 പേരാണ് ഐ.എ.എസ് അക്കാദമിയുടെ വിജയപ്പട്ടികയിലുള്ളതെങ്കിലും അതില്‍ നാലാം റാങ്ക് എന്ന നേട്ടത്തിന്റെ പകിട്ടുണ്ടായിരുന്നു. 2010ല്‍ നാലാം റാങ്കും 19-ാം റാങ്കും ഉള്‍പ്പെടെ 33 പേരെ വിജയിപ്പിച്ചു. 2011ല്‍ 31 പേരാണ് അക്കാദമിയുടെ ബാനറിന് കീഴില്‍ ഉന്നതിയിലേക്ക് പറന്നത്. 2012 കേരളം അഭിമാനത്തോടെ തലയുയര്‍ത്തിയ വര്‍ഷമായിരുന്നു. അക്കാദമിക്ക്- ഹരിത.വി കുമാറിന് ഒന്നാം റാങ്ക്. ശ്രീറാം വെങ്കിട്ടരാമന് രണ്ടാം റാങ്ക്. 41 പേരെയാണ് അന്ന് അക്കാദമി രാഷ്ട്രത്തിന് സംഭാവ ചെയ്തത്. ഇക്കഴിഞ്ഞ വര്‍ഷം 46 പേരെയാണ് അക്കാദമി വിജയിപ്പിച്ചെടുത്തത്.
ഐ.എ.എസ് നേടാന്‍ ആഗ്രഹിക്കുന്നവരോട് അക്കാദമി അധൃതര്‍ക്ക് ഒന്നേ പറയാനുള്ളൂ. ശ്രമിച്ചാല്‍ നിസാരം. അഞ്ച് ലക്ഷം പേര്‍ പരീക്ഷ എഴുതുമ്പോള്‍ അതില്‍ 12,000 പേര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തുടര്‍ന്നുള്ള പരീക്ഷയില്‍ 3,000 പേര്‍ സെലക്ട് ചെയ്യപ്പെടുന്നു. ഇവരെ ഇന്റര്‍വ്യൂന് വിളിക്കുകയും ഇന്റര്‍വ്യൂയിലും പരീക്ഷയിലും കൂടുതല്‍ മാര്‍ക്ക് നേടുന്നവരെ സെലക്ട് ചെയ്യുകയും ചെയ്യുന്നതാണ് രീതി. തിരുവനന്തപുരം ഐ.എ.എസ് അക്കാദമിയില്‍ മറ്റൊരു മാതൃക കൂടി സമ്മാനിക്കുന്നു. രാവിലെ ഏഴു മണി മുതല്‍ രാത്രി 10 വരെ ക്ലാസുകളുണ്ടിവിടെ. ഇത് ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവിലില്ലാത്തതാണ്.
കോഴിക്കോടും പാലക്കാടും സിവില്‍ സര്‍വീസ് അക്കാദമിയുടെ സെന്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ കേരളത്തിലെവിടെയും ഐ.എ.എസിന് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വഴി തുറന്നിട്ടിരിക്കുകയാണ്. മൂവാറ്റുപുഴയിലും ചെങ്ങന്നൂരിലും വൈകാതെ സെന്ററുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ആയിരം പേര്‍, ഒരേയൊരു മോഹം

സിവില്‍ സര്‍വീസ് അക്കാമിയുടെ ക്ലാസ് മുറികളില്‍ ഈ വര്‍ഷം ആയിരം പേരുടെ സ്വപ്നങ്ങളാണ് പ്രകാശിപ്പിക്കുന്നത്. ഇതില്‍ ചില അപൂര്‍വ പ്രതിഭകളുണ്ടാകാം, ഒരേ ലക്ഷ്യത്തിലേക്ക് നടക്കുന്നവന്റെ ആശങ്കളോ ആകുലതകളോ ഇവിടെ കാണാനില്ല. എല്ലാവരും പരസ്പരം പങ്കുവെക്കലിന്റെ വിദ്യാഭ്യാസ മാതൃകയാണ് സ്വീകരിക്കുന്നത്. രണ്ടുബാച്ചുകളിലും വീക്കെന്‍ഡ് ക്ലാസിലുമായി പ്രിലിമിനറിയില്‍ 343 പേരാണ് അക്കാദമിയില്‍ പഠിക്കുന്നത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥകളായി 147 പേര്‍, രണ്ടാം വര്‍ഷത്തില്‍ 41, ക്രാഷ് സ്റ്റഡീസില്‍ 61 പേര്‍, ഫൗണ്ടേഷന്‍ കോഴ്‌സില്‍ 181 ഉം 74ഉം പേരുണ്ട്. അക്കാദമി എപ്പോഴും നിറഞ്ഞുതന്നെ നില്‍ക്കുന്നു. വിശാലമായ പുസ്തക ശേഖരത്തില്‍ നിന്ന് അറിവിന്റെ അക്ഷയ ഖനികള്‍ തേടി ഇവിടെ സുന്ദരിമാരും സുന്ദരന്‍മാരും ഉണര്‍ന്നുതന്നെയിരിക്കുന്നു. 20 വര്‍ഷത്തിലേറെ അധ്യാപന പരിചയമുള്ള 70 അധ്യാപകരാണ് അക്കാദമിയില്‍ ക്ലാസുകള്‍ നയിക്കുന്നത്. 30,000 രൂപ മാത്രമാണ് ഫീസ്. ഇന്റര്‍വ്യൂവിന് ഡല്‍ഹിയില്‍ പോകാനുള്ള വിമാന ടിക്കറ്റ്, കേരള ഹൗസില്‍ ഏഴുദിവസത്തെ സൗജന്യ താമസം തുടങ്ങിയവയെല്ലാം സൗജന്യമായി നല്‍കുകയും ചെയ്യുന്നു.

ഒരു സുപ്രഭാതത്തില്‍ ഐ.എ.എസ് നേടാമെന്ന് ആരും ആഗ്രഹിക്കാറില്ല. സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുന്നവരെല്ലാം അതൊരു സ്വപ്നമായി കൊണ്ടുനടക്കുന്നവരോ അല്ലെങ്കില്‍ വളരെ കുട്ടിക്കാലത്തു തന്നെ ആഗ്രഹിക്കുന്നവരോ ആയിരിക്കും. ഇവിടെ സിവില്‍ സര്‍വീസ് അക്കാദമി ഒരു തലമുറയെ ഐ.എ.എസിലേക്ക് വിളിക്കുകയാണ്. ടാലന്റ് ഡെവലപ്‌മെന്റ് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അക്കാദമി പരീശീലനം നല്‍കുന്നു. നാളെയിലേക്കുള്ള ചവിട്ടുപടി ബലമുള്ളതാക്കാന്‍, കുട്ടികളുടെ ബൗദ്ധിക വികാസം ഉറപ്പാക്കാന്‍ അക്കാദമി നടത്തുന്ന ഈ പ്രവര്‍ത്തനം ഇതിനകം രാജ്യത്തൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ വെക്കേഷന്‍ ക്ലാസുകളും ശനി, ഞായര്‍ അവധി ക്ലാസുകളുമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്നത്. ഇതിന്റെ ആദ്യഫലം ഈ വര്‍ഷം ലഭിച്ചു. ഇത്തരത്തില്‍ പഠിച്ചവരില്‍ ഒരാള്‍ അക്കാദമിയുടെ നേട്ടത്തില്‍ കണ്ണിയായി.
മുതിര്‍ന്ന ഐ.എ.എസുകാര്‍ അക്കാദമിയിലെത്തി ക്ലാസെടുക്കുന്നുണ്ട്. വിലപ്പെട്ട മണിക്കൂറുകളാണതെന്ന് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്താണ് മുന്‍ ഐ.എ.എസുകാര്‍ പഠിതാക്കളോട് പറയുന്നത്..! അവര്‍ പഠിപ്പിക്കുകയേ അല്ല. സജീവമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെ കുറിച്ച് സംസാരിച്ചുപോവുകയാണ്. എന്നാല്‍ അതില്‍ എല്ലാമുണ്ടാകും.
ഓഗസ്റ്റ് 15ന് അക്കാദമിയുടെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും. 5.85 കോടിയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.  54 സെന്റില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കാമ്പസാണ് അക്കാദമിക്കുള്ളതെങ്കിലും അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. വിദ്യാഭ്യാസ വകുപ്പ് അക്കാദമിയുടെ പ്രവര്‍ത്തനത്തിന് കൂ
ടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു.

ആശാവഹം: കെ.പി നൗഫല്‍, ഡയറക്ടര്‍, സിവില്‍ സര്‍വീസ് അക്കാദമി

ഞാന്‍ അക്കാദമി ഡയറക്ടറായി ചുമതലയേറ്റ ശേഷം കിട്ടുന്ന അവസരങ്ങളിലെല്ലാം കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തോട് പറയാന്‍ ശ്രമിച്ചിട്ടുള്ളത് ഐ.എ.എസനെ ഭയക്കരുതെന്നാണ്. സിവില്‍ സര്‍വീസ് ഇന്ന് സാധാരാണ ജനത്തിന്റെ വിദ്യാഭ്യാസ ചിന്തകളില്‍ പെട്ടതാണ്. ഐ.എ.എസ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്കയേ വേണ്ട. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇടപെടുന്നതില്‍ ഡയറക്ടര്‍ എന്ന നിലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലും ഞാന്‍ തയാറാണ്.
ഡോക്ടര്‍, എഞ്ചിനീയര്‍ എന്ന പതിവു ചിന്തയില്‍ നിന്ന് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം അടിമുടി മാറുന്നതിന്റെ സൂചനയാണ് ഓരോ വര്‍ഷവും ഐ.എ.എസ് വിജയകിരീടമണിഞ്ഞ് കേരളം ആഘോഷിക്കുന്നത്. ഒരാള്‍ ഐ.എ.എസുകാരന്‍ ആകണമെങ്കില്‍ അയാള്‍ മാത്രം തീരുമാനിച്ചാല്‍ മതി. പഠിക്കുന്ന കാര്യത്തില്‍ താങ്ങും തണവുമാകാന്‍ ആരെങ്കിലും വേണമെന്നൊരു ചിന്ത പണ്ടൊക്കെ സജീവമായിരുന്നു.
ഇന്നാകട്ടെ താങ്ങും തണലുമാകാന്‍ നവ സാങ്കേതിക വിദ്യയുടെ അപാരമായ സാധ്യതകളുണ്ട്. മുന്‍കാല ഐ.എ.എസുകാര്‍ കഷ്ടപ്പെട്ടതു പോലെ ഇന്നത്തെ കുട്ടികള്‍ക്ക് പാടുപെടേണ്ടി വരുന്നില്ല. മാത്രമല്ല, ഒരു ഡോക്ടര്‍ പ്രഗത്ഭനായ ഒരു ഡോക്ടര്‍ ആകണമെങ്കില്‍ കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും ആ മേഖലയില്‍ പ്രവര്‍ത്തിക്കണം. പിന്നെ ജനത്തിന്റെ, അതായത് രോഗികളുടെ വിശ്വാസ്യത നേടിയെടുക്കണം. എഞ്ചിനീയറുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവ രണ്ടും മോശമെന്നല്ല. ഇതിനെക്കാളൊക്കെ വേഗം തൊഴിലും വരുമാനവും പദവിയും സ്വന്തമാക്കാന്‍ ഐ.എ.എസിന് കഴിയുന്നു. സിവില്‍ സര്‍വീസ് കഠിനമല്ല, ധൈര്യമായി പുതിയ തലമുറയിലെ കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.



(2014 ഓഗസ്റ്റ് ലക്കം മഹിളാ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്)


No comments:

Post a Comment