Tuesday, June 5, 2012


കാലം


കരിവിളക്കില്‍ തിരിതെളിച്ച്
അമ്മ വിളമ്പിയ
അര്‍ത്ഥങ്ങള്‍
ഒരു വിളിയെപ്പോഴും
ബാക്കിവെച്ച് അമ്മ
ഉറങ്ങാതിന്നപ്പോള്‍
എന്റെ തലച്ചോറ്
തുരുമ്പു പിടിച്ചു.

ചിരിയൊടുങ്ങി
മിഴിയുണങ്ങാതെ
ഓര്‍മ്മിക്കാനോതിയ ആ
കത്തുന്ന വാക്കുകളാണെന്റെ
എന്റെ കവിതകള്‍.

ഇനി കാവുകള്‍ തളിര്‍ക്കില്ലെന്നും
പൂവുകള്‍ വിടരില്ലെന്നും
കവിത വരില്ലെന്നും
കരുതിയ കടുത്ത വേനല്‍.

കടമെടുത്ത മണ്ണും
കളിപറഞ്ഞ പെണ്ണും
പടിയിറങ്ങി.
പുതിയതൊക്കെ
പുതുമകളെന്നോതി
കാലത്തെ കവച്ചുവെച്ച
കണ്ണുകളില്‍ പെണ്ണിന്റെ ശാപം
കൂടുവെച്ചു.
പിന്നെ വര്‍ണ്ണങ്ങളെക്കുറിച്ചും
കല്ലുകളെക്കുറിച്ചും
പെണ്ണവള്‍ പറഞ്ഞപ്പോള്‍
എന്നിലെ കവി കാവിയുടുത്തിരുന്നു.

1 comment:

  1. kadamedutha mannum
    kali paranja pennum
    ............... kidilam lines kollam

    ReplyDelete