Tuesday, June 5, 2012


കവിതയുടെ വീട്

നേര്‍ത്തു നേര്‍ത്ത്
അകന്നു പോകുന്ന
നിമിഷങ്ങളുടെ കണ്ണില്‍
നിന്റെ അക്ഷരങ്ങള്‍ക്ക്
എത്ര നിറമായിരുന്നു.

ഒരു പെണ്ണിന്റെ
കണ്ണില്‍ നോക്കുമ്പോള്‍
അകലെ
കല്‍പ്പടവുകളിറങ്ങി വരുന്ന
കവിതയുടെ
വളകിലുക്കം കേള്‍ക്കാം.
കവികള്‍
ഹൃദയത്തില്‍ സൂക്ഷിക്കുന്നത്
ഇരുണ്ട ഗര്‍ത്തങ്ങളോ
തണുത്ത വികാരങ്ങളോ...!

ഒരു പുഞ്ചിരിയില്‍ മാത്രം
ഋതുഭേദങ്ങള്‍
മിന്നി മറയുന്നു.

കാഴ്ചയുടെ കൈവെള്ളയില്‍
കാലം കമിഴ്ന്നു മുത്തവേ
ചേതനാ വ്യാപാരങ്ങളില്‍
നിന്റെ വീടിന്
ഇടനാഴികളില്ല.

ഒടുവില്‍ പടിയില്‍
എരിയുന്ന മെഴുകു തിരിയില്‍
കവിതയുടെ താക്കോല്‍ക്കൂട്ടങ്ങള്‍
ചിലമ്പി ചിതറിവീണു.




No comments:

Post a Comment