Tuesday, June 5, 2012




വഴികള്‍

ഇവിടെ
ഒരു വഴിയുണ്ട്
രാവുകളില്‍
ഉറങ്ങാതെയും
വെയില്‍ പഴുത്ത
പകലുകളില്‍
തളരാതെയും
ഉടയാടകള്‍
ഉരിഞ്ഞെറിഞ്ഞ
അഭിസാരികയായിരുന്നു
ചിലര്‍ക്ക് ഈ വഴി
പാതിവ്രത്യം
മുഖംമൂടിയാക്കി
വഴിയില്‍ ചിലര്‍
പഴങ്കഥകള്‍
വലിച്ചെറിഞ്ഞു.
വഴികള്‍
വില ചോദിക്കാറില്ല
നടവഴികളും ഇടവഴികളും
പെരുവഴികളാകാറില്ല
എങ്കിലും
വഴിയെ പഴിക്കാതെ
മഴയെ ഭയക്കാറില്ല
വീടില്ല
വീട്ടിലേക്കുള്ള വഴിക്ക്
പെരുമയുമില്ല
നാടില്ല
നാട്ടിലെ വഴികളില്‍
പരിഭവമില്ല
വഴികളുടെ
മേല്‍വിലാസം
അടയാളങ്ങളാണ്
ചിത്രങ്ങള്‍
അവയുടെ നാമവും
തലമുറകള്‍
കോറിയിട്ട
മുറിവുകളിലാണ്
വഴികള്‍
മുഖംമിനുക്കിയത്
യാത്രക്കൊടുവില്‍
മറന്നുപോകുന്ന വഴികള്‍
നേരിന്റെ കണികകള്‍
വഴിയില്‍ വീണുമുളച്ചു
ചരിത്രത്തിലേക്ക്
നടക്കുമ്പോള്‍
അപ്പുറത്ത് ഒരു നദി
ഒഴുകാന്‍ വഴിയില്ലാതെ
വിതുമ്പുകയായിരുന്നു


No comments:

Post a Comment