Friday, December 28, 2012


ശിവഗിരി തേടി വരുന്നു


ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരു ശിവഗിരി തീര്‍ത്ഥാടനമുണ്ട്.
പുലര്‍ച്ചെ അഞ്ചുമണിക്കോ മറ്റോ വര്‍ക്കല തുരപ്പില്‍ കുളിച്ച് ഗുരുസന്നിധിയിലേക്ക് നടന്നുപോയ തണുത്ത ഒരു ഡിസംബര്‍. മഹാസമാധിയിലെത്തിയപ്പോള്‍ അവിടെ കൈതപ്പുറം ദാമോദരന്‍ നമ്പൂതിരിയുടെ കീര്‍ത്തനം. അന്തരീക്ഷത്തില്‍ 'നാരായണമൂര്‍ത്തേ... ഗുരുനാരായണ മൂര്‍ത്തേ....'. ആരോ ഇടക്ക് കുമാരനാശാനെ ഉദ്ധരിച്ചു. ബാല്യത്തിന്റെ അത്ഭുതങ്ങളെ ഓര്‍ക്കുമ്പോള്‍ വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്- ഗുരു കീര്‍ത്തനങ്ങള്‍.
ശിവഗിരി പുണ്യം തേടിവരുന്നവര്‍ക്ക് പലപ്പോഴും നാരായണ ഗുരു ദൈവം തന്നെയായിരുന്നു. പക്ഷേ, വിശ്വമാനവികതക്ക് ഇത്രയധികം വിലകല്‍പിച്ച ഒരു മലയാളി വേറെയില്ല എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ നാരായണ ഗുരുവിനെ വായിക്കുന്നത്. മഹാനായ വക്കം മൗലവിയുടെ ഇസ്‌ലാമിക ദാര്‍ശനികതയില്‍ നിന്ന് അടര്‍ത്തി മാറ്റാനാവാത്ത വിധം ഗുരുസന്ദേശങ്ങളുടെ ആഴവും പരപ്പും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍. അനുകമ്പാ ദശകവും ആത്മോപദേശ ശതകവും വായിക്കുമ്പോള്‍ മഹാനായ ഗുരു... അങ്ങ് ഒരു കാലഘട്ടത്തിന്റെ നവോത്ഥാന ധാരയില്‍ നിന്ന് നമുക്കായി പകുത്തുവെച്ചത് എത്രമാത്രം മൂല്യവത്തായിരുന്നു. അവനവന്‍ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണമെന്നാണ് അങ്ങ് കല്‍പിച്ചത്. ഇതിനപ്പുറം എന്താണ് ആത്മീയാധിഷ്ഠിത ഭൗതികത?. ആരാധനാ സമ്പ്രദായങ്ങളെ മാറ്റിവെച്ച് വിലയിരുത്തിയാല്‍ ഇസ്‌ലാം എന്തായിരിക്കണം എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് നാരായണഗുരു.
ശിവഗിരി കേവല ആത്മീയതയുടെ സംന്യാസ സങ്കേതമായി അധ:പതിക്കാന്‍ പാടില്ല. ആത്മീയതക്ക് അര്‍ത്ഥവത്തായ ചില വ്യാഖ്യാനങ്ങളുണ്ട്. മനുഷ്യ നന്മയുടെ അതെല്ലാം തമസ്‌കരിക്കപ്പെടുകയും ആത്മീയത പുതിയ സമസ്യകള്‍ തേടുകയും ചെയ്യുന്ന കാലത്താണല്ലോ നമ്മള്‍. ആത്മീയ കച്ചവടങ്ങള്‍ വ്യാപിക്കുന്നു. ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തിയതികളില്‍ മതാതീത ആത്മീയതയുടെ ഈ പുണ്യ സങ്കേതത്തിലേക്ക് ജനപ്രവാഹമാണ്. കണ്ണാടി നോക്കാന്‍ പറഞ്ഞുകൊണ്ട്- നീ ആദ്യം നിന്നെ അറിയുക, അഥവാ സ്വയം മനസിലാക്കുക എന്ന അര്‍ത്ഥവത്തായ ആശയം പകര്‍ന്ന നാരായണ ഗുരുവിന് നമോവാകം.

1 comment:

  1. NANMAYUDE CHINTHAKALIL NINUTHIRTHA LEKHANAM.NANNAI.

    ReplyDelete