Sunday, June 5, 2016

ഓര്‍മ്മക്കൂട്

ഫിര്‍ദൗസ് കായല്‍പ്പുറം

അല്ലാഹുവിന്റെ അനുപമമായ അനുഗ്രഹം ഓര്‍മ്മക്കൂടായാണ് ഹാഫിസ് മുഹമ്മദില്‍ ചൊരിഞ്ഞത്. മാഞ്ഞുപോകാത്ത ഓര്‍മ്മ എന്ന അപൂര്‍വ്വതയിലേക്ക് സര്‍വ്വേ
ശ്വരന്റെ കടാക്ഷമുണ്ടായി. ഖുര്‍ആന്റെ വിശാലമായ ലോകത്തെ സ്വന്തം ഓര്‍മ്മച്ചെപ്പില്‍ നിറച്ച് മലയാളിയുടെ അഭിമാനമായി മാറാന്‍ ഹാഫിസ്  മുഹമ്മദിന് കഴിഞ്ഞത് അല്ലാഹുവിന്റെ കാരുണ്യം.
വിശുദ്ധ റമളാന്റെ പടിവാതിക്കലില്‍ പുണ്യങ്ങളെ വരവേല്‍ക്കാന്‍ നാം കാത്തുനില്‍ക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം എല്ലാ മനസുകളിലേക്കും പടരുകയാണ്. നാവില്‍ നിന്ന് സദാ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഒഴികൊണ്ടിരിക്കുന്നത് മനോഹരവും ഹൃദയോദ്ദീപകവുമാണെന്നതില്‍ സംശയമില്ല.
ജന്മവൈകല്യങ്ങള്‍ക്കപ്പുറം വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്താണ് ഹാഫിസ് മുഹമ്മദ് എന്ന പതിനേഴുകാരന്റെ ജീവിതം. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസീം ഹുസൈന്റെയും അധ്യാപികയായ ഫസീലയുടെയും മകന്‍ ഹാഫിസ് ഖുര്‍ആന്‍ വചനങ്ങളുടെ അത്ഭുത ലോകത്താണ്. ജന്മനാ ബുദ്ധിവൈകല്യമുള്ള ഹാഫിസിന് ഖുര്‍ആനിലെ മുഴുവന്‍ അധ്യായങ്ങളും സൂറത്തുകളും അവയുടെ വ്യാഖ്യാനവും മന:പാഠമാണ്.
അല്ലാഹുവിന്റെ അനുഗ്രഹം ഉറച്ച ഓര്‍മ്മകളായി ചൊരിയുമ്പോള്‍ കേരളത്തിലെമ്പാടും രാജ്യത്തൊട്ടാകെയും ഹാഫിസ് മുഹമ്മദ് പങ്കെടുക്കുന്ന വേദികളിലേക്ക് പണ്ഡിത സമൂഹവും വിശ്വാസികളും ഒഴുകിയെത്തുന്നു. ഹാഫിസിന് ജന്മനാ ബുദ്ധിവൈകല്യവും ഹൃദയ തകരാറും തളര്‍വാദവുമുണ്ട്.
ഒരു വയസ്സുവരെ നിര്‍ത്താതെ കരഞ്ഞിരുന്ന കുട്ടിയെ സാന്ത്വനപ്പെടുത്താന്‍ എല്ലാ ചികിത്സയും പ്രയോഗിച്ചുനോക്കി. മക്കാ ഇമാം അബ്ദുറഹിമാന്‍ സുദൈസിയുടെ ഖുര്‍ആന്‍ പാരായണ കാസറ്റ് വീട്ടില്‍ പതിവായി ശ്രവിക്കുമായിരുന്നു. മനോഹരമായ ആ പാരായണ ശൈലി കുഞ്ഞിന്റെ കരച്ചിലിന് കുറവു വരുത്തുന്ന അത്ഭുതം മാതാപിതാക്കളുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താനുള്ള ചികിത്സ ഖുര്‍ആന്‍ പാരായണ കാസറ്റ് കേള്‍ക്കലായി. രണ്ടര വയസ്സുവരെ ഇത് തുടര്‍ന്നപ്പോള്‍ മൂന്നാം വയസ്സു മുതല്‍ ഹാഫിസ് ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്യാന്‍ തുടങ്ങി. പിന്നീട് വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഘട്ടംഘട്ടമായി ഖുര്‍ആന്‍ തന്നെ കുഞ്ഞിന് ഔഷധമായി മാറുകയായിരുന്നു. ആറ് വയസിലെത്തിപ്പോഴേക്കും ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കി. പിന്നീട് ഹാഫിസ് മുഹമ്മദ് ഖുര്‍ആനിലൂടെ നടത്തിയ വിസ്മയ യാത്ര ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. 'അതിബുദ്ധിമാന്മാര്‍ക്കു പോലും സാധ്യമാകാത്തത്' എന്ന് മക്കാ ഇമാം പോലും സാക്ഷ്യപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ഹാഫിസിനെ ചികിത്സിച്ചിരുന്ന ഡോക്ടറാകട്ടെ ഖുര്‍ആന്‍ പാരായണം കേട്ടതോടെ അത് തുടരാനാണ് നിര്‍ദേശിച്ചത്.
ഖുര്‍ആനിലെ ഏതെങ്കിലുമൊരു അധ്യായത്തിന്റെ പേര് ചോദിക്കൂ. ഹാഫിസ് അപ്പോള്‍ തന്നെ കൃത്യമായി പറയും. ഒരു വചനം ഉദ്ധരിച്ചാല്‍ അത് ഏത് അധ്യായത്തിലേതെന്ന് വ്യക്തമായി പറയും.
വെട്ടൂര്‍ റാത്തിക്കലിലെ വീട്ടില്‍ എപ്പോഴും ഖുര്‍ആന്‍ വചനങ്ങള്‍ മുഴങ്ങുകയാണ്. ഓഡിയോ കാസറ്റ് കേട്ടുമാത്രം ലോകത്തിന്റെ കണ്ണാടിയായ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയത് അപൂര്‍വത തന്നെ. എന്നാല്‍ ഹാഫിസ് ഇപ്പോഴും ഖുര്‍ആന്‍ പഠനം തുടരുകയാണ്.
ഖുര്‍ആനില്‍ മക്കയിലും മദീനയിലും അവതരിച്ച സൂറത്തുകളെ വേര്‍തിരിക്കാനും ഹാഫിസിന് നിഷ്പ്രയാസം സാധിക്കും. സൂറത്തുല്‍ ത്വാഹ, മര്‍യം, കഹ്ഫ്, ഫുര്‍ഖാന്‍, അന്‍ബിയാഅ്, അന്‍കബൂത് തുടങ്ങിയവയുടെ വിവക്ഷയും ഉള്ളടക്കവും സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍ വിശദീകരിക്കാനും ഹാഫിസിന് കഴിയുന്നു. ക്രമനമ്പര്‍ പ്രകാരം സൂക്തങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ഹാഫിസ് 'ഖുര്‍ആന്‍ ഇന്‍ഡക്‌സ്' എന്നാണ് അറിയപ്പെടുന്നത്. ഖുര്‍ആന്‍ മാത്രമല്ല, മലയാളം , ഇംഗ്ലീഷ്, ഹിന്ദി, അറബ് ഭാഷകളില്‍ സംസാരിക്കാനും ഹാഫിസിന് കഴിയും. ഭാഷാപരമായി കൂടി ഹാഫിസ് മികവ് പുലര്‍ത്തുന്ന  സാഹചര്യത്തില്‍ ഖുര്‍ആനെ കുറിച്ച് മകനെ കൊണ്ട് റിസര്‍ച്ച് നടത്തിക്കണം എന്ന ആഗ്രഹത്തിലാണ് മാതാപിതാക്കള്‍.
കേരള സര്‍വകലാശാലയുടെ അറബിക് വിഭാഗം ഹാഫിസ് മുഹമ്മദിനെ ആദരിച്ചിരുന്നു. അന്ന് ഉമ്മന്‍ചാണ്ടിയാണ് ഹാഫിസിന് ആദരം സമ്മാനിച്ചത്.  ഹാഫിസിന്റെ അപൂര്‍വ കഴിവ് തിരിച്ചറിഞ്ഞ ഇത്തിഹാദ് എന്ന അറബി പത്രം റിപ്പോര്‍ട്ട് ചെയ്യുകയും അതുകണ്ട് മക്കാ ഇമാം ഫോണില്‍ വിളിച്ച് അനുമോദിച്ചത് ഹാഫിസിന് ആഹ്ലാദമായി. വിശ്വാസികളുടെ മനസുകളിലേക്ക് വിശുദ്ധ റമളാന്‍ കടന്നുവരുമ്പോള്‍ അല്ലാഹുവിന്റെ അതിരുകളില്ലാത്ത അനുഗ്രഹത്തിന് ഉദാഹരണമാണ് ഹാഫിസ്. ഹാഫിസിന്റെ വീട്ടില്‍ ഖുര്‍ആന്‍ ധ്വനി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു
.


(2016 ജൂണ്‍ 5ന് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


No comments:

Post a Comment