Sunday, October 28, 2012

ഡോ. തരൂര്‍ വീണ്ടുമെത്തുമ്പോള്‍

വിശ്വത്തോളം വളര്‍ന്ന ഒരു മലയാളിയുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും ഇടുങ്ങിയ ചിന്തകളുടെ കൂടാരങ്ങളില്‍ അതൃപ്തിയുണ്ടാക്കി. രാഷ്ട്രീയ മര്യാദകള്‍ക്കപ്പുറം സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിത നിലവാരത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ചില 'ക്യാറ്റില്‍ ക്ലാസ്' പ്രയോഗങ്ങള്‍ ഉണ്ടായത് വ്യവസ്ഥകളോടുള്ള കലഹമായിരുന്നു. അസാധാരണമായ ചിന്താധാരകളുടെ ഉല്‍പന്നങ്ങളായിരുന്നു അത്തരം ഉയര്‍ന്ന കാഴ്ചപ്പാടുകള്‍. രാഷ്ട്രീയക്കാര്‍ പൊതുവെ സാഹചര്യങ്ങളോട് വല്ലാതങ്ങ് സമരസപ്പെട്ടുപോകും. ഇക്കാര്യത്തില്‍ ശശി തരൂരും സന്ധി ചെയ്യണമെന്നാണ് ചില 'ബുദ്ധിജീവി'കളുടെ അഭിപ്രായം.
വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരുമ്പോള്‍ ലോകം കണ്ട പ്രഗത്ഭനായ ഒരു നയതന്ത്രജ്ഞന്, എഴുത്തുകാരന് എങ്ങനെയാണ് നിശബ്ദനായിരിക്കാന്‍ കഴിയുക. വികസനത്തിനൊപ്പം സാമൂഹ്യവും മാനസികവുമായ വളര്‍ച്ചയിലൂടെ മനുഷ്യവിഭവത്തെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്ന ചിന്തയാണ് ഈ നേതാവിനെ വ്യത്യസ്തനാക്കുന്നത്.
ഏതായാലും ട്വിറ്ററിന്റെ സാധ്യതകള്‍ക്കപ്പുറത്ത് ശശി തരൂര്‍ എന്ന പൊതുപ്രവര്‍ത്തകനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ജീവിക്കുന്ന നഗരത്തില്‍, എന്റെ ഓഫീസിന് തൊട്ടടുത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി അദ്ദേഹം തികച്ചും നിശബ്ദനായിരുന്നു. ആ നിശബ്ദതക്ക് കീഴടങ്ങല്‍ എന്നര്‍ത്ഥമില്ല. മനുഷ്യ ജീവിതത്തിന്റെ നഗ്ന യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാനും പ്രതികരിക്കാനും ശ്രമിച്ചവര്‍ക്കെല്ലാം എന്നും തിരിച്ചടി തന്നെയായിരുന്നു ബാക്കിയെന്നത് കറുത്ത ചരിത്രം. ക്രിക്കറ്റിന്റെ സാധ്യതകളിലേക്ക് കേരളത്തിലെ യുവജനങ്ങളെ കൈപിടിച്ച് നടത്താന്‍ ശ്രമിച്ചതും അപരാധമായി.
ഒടുവില്‍ ''ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ....''- തരൂര്‍ വീണ്ടും ഭാരതത്തിന്റെ ഭരണകൂടത്തില്‍ കസേര നേടി. ഇനി നമുക്ക് ജ്ഞാനമുള്ള നേതാവിന്റെ വികസന സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതും കാത്തിരിക്കാം.

No comments:

Post a Comment