Wednesday, September 19, 2012

'കല്‍'പനകളുടെ കാവ്യവഴികള്‍
ഫിര്‍ദൗസ് കായല്‍പ്പുറം
കല്ലു കൊത്തിയൊരുക്കി സിമന്റുചേര്‍ത്തുറപ്പിച്ച് അന്നത്തിനു വകതേടുന്ന തിരക്കില്‍ സാംബശിവനില്‍ കവിത കടന്നു കൂടിയത് എപ്പോഴാണ്...?. അത് സാംബശിവനുമറിയില്ല. മനസില്‍ മൊട്ടിടുന്ന വാക്കുകള്‍ ബിംബങ്ങളായി കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ സാംബശിവന്‍ മുത്താനയുടെ കവിതകളില്‍ വിയര്‍പ്പിന്റെ ഗന്ധം. തൊഴിലിടങ്ങളില്‍ കവി ആത്മാര്‍ത്ഥതയുള്ള തൊഴിലാളി മാത്രം. കവിത പിറക്കുമ്പോള്‍ നോവുന്ന ഹൃദവുമായി സാംബശിവന്‍ വരികളിലൂടെ പറയുന്നു- ''തിരുവോണത്തിനു അമ്മ വിളമ്പിയ കണ്ണീരു വീണ ചോറാണ് എന്റെ കവിത, അനുഭവങ്ങളുടെ അടുപ്പുകല്ലില്‍ പഴുത്തുരുകിയ അനുഭൂതികളാണ് എനിക്കു കവിത''.
മലയാളം അക്ഷരങ്ങള്‍ ചേര്‍ത്തു വായിക്കാന്‍ അറിയാമെന്നതു മാത്രമാണ് ഈ കവിയുടെ യോഗ്യത. സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത സാംബശിവനു നിരാശയില്ല. അക്ഷരപ്പൂട്ടുകള്‍ക്കകത്തെ അഗ്നിയെ വാക്കുകളിലാവാഹിച്ച് സാംബശിവന്‍ കവിത കുറിക്കുന്നു. കടുത്ത ദാരിദ്ര്യവും ഉടുതുണിക്കു മറുതുണിയില്ലാത്ത ബാല്യകൗമാരങ്ങളും ഈ കവിയുടെ കറുത്ത ഇന്നലെകളാണ്. ഇന്നും സാംബശിവനില്‍ കവിതകളെത്തുന്നത് ജീവിതസമരങ്ങളായി തന്നെ. പൊരിവെയിലില്‍ സിമന്റിനോടും കല്ലിനോടും മല്ലിടുമ്പോള്‍ കവിത ഇയാള്‍ക്ക് ആശ്വാസമാകുന്നു.
തിരുവനന്തപുരം ജില്ലയിലെ മുത്താന ഗ്രാമത്തിലാണ് ഈ കല്‍പ്പണിക്കാരനായ കവിയുള്ളത്. സ്‌ക്കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിച്ച് അന്നത്തിനു വക തേടി തൊഴിലിടങ്ങളിലേക്കിറങ്ങുമ്പോള്‍ സാംബശിവന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു- പട്ടിണിയില്ലാതെ കഴിയാനുള്ള വക കണ്ടെത്തണം. ഏതു ജോലിയും ചെയ്യാനുള്ള മനസുമായി മുത്താനക്കടുത്ത് ചാവര്‍കോടുള്ള കല്ലുമലയിലെത്തി. കടുത്ത ജോലി ചെയ്തു ക്ഷീണിച്ചു സഹപ്രവര്‍ത്തകര്‍ കള്ളുഷാപ്പിലേക്കു പോയപ്പോള്‍ സാമ്പശിവന്‍ നടന്നത് മുത്താനയിലെ വിജ്ഞാനോദയം ഗ്രന്ഥശാലയിലേക്കാണ്. അവിടത്തെ പുസ്തകങ്ങളില്‍ ലഹരി കണ്ടെത്തിയ സാമ്പശിവനില്‍ എപ്പൊഴോ കവിത പിറക്കുകയായിരുന്നു. പിന്നീടു കവിതകള്‍ ധാരാളമായി എഴുതുവാന്‍ തുടങ്ങി.
തന്റെ ബാല്യകൗമാരത്തെക്കുറിച്ച് സാംബശിവന്‍ പറയുമ്പോള്‍ ആത്മസംഘര്‍ഷങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട.് ഒപ്പം കാല്‍പ്പനികമായ ഗ്രാമീണതയുടെ ഓര്‍മ്മകളും. ദാരിദ്രമെന്നാല്‍ വിശപ്പാണ്. വിശന്നു തളരുമ്പോള്‍ ഉണക്കിയ ചക്കക്കുരു വറുത്തു പൊടിച്ച് പുട്ടുപുഴുങ്ങി, ചേറുനിറഞ്ഞ പാടത്തെ പരല്‍ മീനുകള്‍ അരിച്ചു പെറുക്കി ചുട്ടുതിന്നു, അയലത്തെ പ്ലാവുകളില്‍ നിന്നും ആരും കാണാതെ ചക്കയടത്തു കുഴിച്ചിട്ടു, അന്യന്റെ പറമ്പിലെ പലതും എറിഞ്ഞിട്ടു തിന്നു... അങ്ങനെ കഷ്ടപ്പാടുകളുടെയും ദാരിദ്രത്തിന്റെയും ബാല്യം. വീടിനക്കരെ ദുരൂഹതയുടെ പച്ചച്ചാര്‍ത്തുണ്ട്- അരുവികളും കാട്ടുപൊന്തയും ചേര്‍ന്നു കിടക്കുന്ന, അവയില്‍ തട്ടിത്തട്ടിയൊഴുകുന്ന പച്ചച്ചാര്‍ത്ത്. അതുകടന്നാല്‍ എതുക്കാട്ടു ചന്ത. പച്ചപ്പുകളിലൂടെ എതുക്കാട്ടു ചന്തയില്‍ കാലണയ്ക്കു തേങ്ങാപ്പൂളുവാങ്ങാന്‍ പോകാറുണ്ട്. വലിയ അതിരുകള്‍ ചാടി ഇലഞ്ഞിമരത്തണലിലിരുന്ന് ഞാറക്കയും കാരയ്ക്കയും എറിഞ്ഞിട്ടു പോകുന്ന ഗ്രാമയാത്രകള്‍ പിന്നീടു സാംബശിവന്‍ കവിതയില്‍ കുറിച്ചിട്ടു- ''അസനാരുപിള്ളയുടെ കാളവണ്ടിയില്‍ വരുന്ന വാളരിക്ക, വാളന്‍പയര്‍, കടപ്പാവക്ക, അയണിച്ചക്ക, ശീമച്ചക്ക. എതുക്കാട്ടു ചന്തയില്‍ ചിരിച്ചും കരയിച്ചും ചപ്ലാങ്കൊട്ട കൊട്ടി പാടുന്നതു കേള്‍ക്കാന്‍ ഞാനും പോയിട്ടുണ്ട്''.
അച്ഛന്‍ ഒരു ക്രൂരമായ സ്വഭാവമുള്ളയാളായിരുന്നു. കവിത എഴുതുന്നതില്‍ എതിര്‍പ്പായിരുന്നു. ആരും കാണാതെ എഴുതി, തലയിണക്കടിയില്‍ ഒളിപ്പിച്ച കവിതകള്‍ പോലും അച്ഛന്‍ വലിച്ചെറിഞ്ഞിരുന്നു. കവിതയുടെ രംഗത്ത് എവിടെയുമെത്തില്ലെന്ന് ഒരു ശാപവാക്കുപോലെ അച്ഛന്‍ മകനെ ഇടക്കിടെ ഓര്‍മ്മിപ്പിക്കുമായിരുന്നു. അവിടെ നിന്നാണ് സാംബശിവന്റെ തുടക്കം. ആദ്യമായി ഖുര്‍ആനും ബൈബിളും സ്വന്തമാക്കി. ഈ ഗ്രന്ഥങ്ങളിലൂടെ പഠനയാത്ര നടത്തി. ജീവിതത്തിന്റെ നേരും നന്മയും നൈര്‍മല്യവും തേടിയുള്ള യാത്ര. പിന്നെ ധൈര്യമായി കാവ്യവഴിയിലേക്ക്......
ജോലി കഴിഞ്ഞെത്തുന്ന രാത്രികളിലാണ് താന്‍ കവിതകള്‍ എഴുതാറുള്ളതെന്ന് സാംബശിവന്‍ പറയുന്നു. കല്ലില്‍ ചാന്തു പുരട്ടി പുരപണിയുമ്പോള്‍ ഉള്ളില്‍ ഒരു കവിതയും രൂപപ്പെടും. അവ മനസില്‍ ചിട്ടപ്പെടുത്തിയ ശേഷം രാത്രികളില്‍ കടലാസിലേക്കു പകര്‍ത്തും. ജോലിക്കിടയിലെ ഉച്ചഭക്ഷണ സമയത്തു സുഹൃത്തുക്കള്‍ പരസ്പരം പറഞ്ഞ് അഭിമാനിക്കുമ്പോഴാണ് കവിതയുടെ മഹത്വം താന്‍ തിരിച്ചറിയുന്നത്. ജോലിയില്ലാതെ അലഞ്ഞു നടക്കുമ്പോഴൊന്നും ഒരിക്കല്‍ പോലും കവിത എഴുതാന്‍ കഴിഞ്ഞിട്ടില്ല. ക്ഷീണിച്ചു വരുന്ന രാവുകളിലാണ് ഉള്ളിലെ ഭാരം അക്ഷരങ്ങളാക്കി കടലാസിലേക്ക് ഇറക്കിവെക്കുന്നത്.
എഴുതിക്കൂട്ടിയ കവിതകള്‍ പുറത്തിറക്കുവാനുള്ള ആഗ്രഹം കാരണം ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് ജലശയ്യ എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറക്കിയത്. ലോണ്‍ തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, പലിശയും പിഴപ്പലിശയുമായി അതു ഭാരിച്ച ബാധ്യതയായി. എന്നാല്‍ ഈ കവിക്ക് നിരാശയില്ല. തന്റെ ഗ്രാമത്തിലെത്തി 'ജലശയ്യ' പ്രകാശനം ചെയ്തത് മലയാളത്തിന്റെ പ്രിയങ്കരമനായ കവി അയ്യപ്പപണിക്കരായിരുന്നു. അന്ന് നാടിനതൊരു ഉത്സവമായിരുന്നുവെന്ന് സാംബശിവന്‍ അഭിമാനത്തോടെ പറയും. മാത്രമല്ല, അയ്യപ്പപണിക്കര്‍ സാംബശിവനെ പിന്നീട് 'കേരള കവിത'യിലെ പ്രധാനപ്പെട്ടവരില്‍ ഒരാളാക്കി. അയ്യപ്പപണിക്കരുടെ മരണംവരെ ഈ ബന്ധം തുടര്‍ന്നു. പണിക്കര്‍ പല വേദികളിലും സാംബശിവന്റെ കവിതകളെക്കുറിച്ച് പരാമര്‍ശിച്ചു. അതേപോലെ എം. കൃഷ്ണന്‍ നായര്‍ 'സാഹിത്യ വാരഫല'ത്തില്‍ സാംബശിവന്റെ വരികളെക്കുറിച്ച് വാചാലനായി. കവി സച്ചിദാനന്ദനും പലപ്പോഴും ഈ തൊഴിലാളിയായ കവിയെക്കുറിച്ച് പംക്തികളില്‍ പറയുകയുണ്ടായി.
എന്നാല്‍ ജാഡകളില്ലാത സാംബശിവന്‍ തൊഴിലിടങ്ങളിലേക്കു വീണ്ടും നടന്നു. അപ്പോഴാണ് വീണ്ടുമൊരു ഭാഗ്യം പടികടന്നു വന്നത് സാംബശിവന്റെ 25 കവിതകള്‍ സമാഹരിച്ച് 'കല്ലില്‍ കൊത്തിയ കവിത' എന്ന പേരില്‍ ചിന്താ പബ്ലിക്കേഷന്‍സ് പുറത്തിറക്കി. ഈ പുസ്തകം വളരെയേറെ ശ്രദ്ധക്കപ്പെട്ടു. വേറിട്ട ശൈലിയും ബിംബകല്‍പ്പനകളും കല്‍പ്പണിക്കാരന്റെ വരികള്‍ സാധാരണക്കാരന്റെ വായനാനുഭവത്തെ കേന്ദ്രീകരിക്കുന്നു. പലപ്പോഴായി സാംബശിവനു നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തനിക്കു ലഭിച്ച ഏറ്റവും മികച്ച അംഗീകാരമായി കവി കാണുന്നത് തൊഴിലിടങ്ങളില്‍ എഴുത്തുകാരനെന്ന നിലക്കു തനിക്കു ലഭിക്കുന്ന ആദരവാണ്. മക്കളായ ശില്പക്കും ചിപ്പിക്കും വിദ്യാലയത്തിലും നാട്ടിലും കവിയുടെ മക്കളെന്ന വാത്‌സല്യം കിട്ടാറുള്ളതിലും സാംബശിവന് അഭിമാനമുണ്ട്. പുതിയ തലമുറയിലെയും പഴയതലമുറയിലെയും കവികളും സാഹിത്യകാരന്മാരും തന്നെ തിരിച്ചറിയുന്നുണ്ട്. സാഹിത്യ സമ്മേളനങ്ങളിലും കവിയരങ്ങുകളിലും സമയമുള്ളപ്പോഴെല്ലാം പങ്കെടുക്കുന്നു. കവിതക്കു വേണ്ടി ജീവിക്കുകയല്ല, ജീവിതത്തെ കവിതയുമായി ഇവചേര്‍ക്കുകയാണ് സാംബശിവന്‍ മുത്താന.
തൊഴിലാളി വര്‍ഗമെന്ന പേരില്‍ ആവേശം കൊള്ളാനൊന്നും താനില്ലെന്നാണ് സാംബശിവന്റെ പക്ഷം. വായിച്ചാല്‍ അറിവു നേടാനാകും. പഠിക്കാന്‍ കഴിയാതിരുന്നതില്‍ വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴില്ല. ധാരാളം വായിക്കാനും എഴുതാനും ശ്രമിക്കുകയാണിപ്പോള്‍. ഭാര്യ സുധര്‍മ്മ ജീവിതത്തിലെന്ന പോലെ എഴുത്തിലും സാംബശിവന്റെ കരുത്താണ്. പട്ടിണികിടന്നും പിഞ്ചുകുഞ്ഞുങ്ങളെ ചേര്‍ത്തുറക്കുമ്പോള്‍ കവിതയെയും താന്‍ വാങ്ങിക്കൂട്ടുന്ന പുസ്തകങ്ങളെയും സുധര്‍മ്മ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സാംബശിവന്‍ പറയുന്നു. തന്റെ കുടുംബ ജീവിതത്തിന്റെ ശാന്തത കൂടി വാക്കുകളില്‍ നിഴലിക്കുന്നു. സുധര്‍മ്മ മുത്താനക്കടുത്ത് പറകുന്നിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്. സാംബശിവന്റെ 'എന്റെ കവിത' തുടങ്ങുന്നതിങ്ങനെ 'കശുവണ്ടി ഫാക്ടറിയിലെ കറുകറുത്ത കുഴലിലെ പുകതുപ്പുന്ന പുലര്‍ച്ചകളാണെന്റെ കവിത'.
സാംബശിവനെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് അഭിമാനം. അവര്‍ പറയുന്നു- 'ഇവന്‍ വിശക്കുമ്പോഴും വിയര്‍ക്കുമ്പോഴും ക്ഷോഭിക്കാത്തവന്‍'. കല്ലിനെ കവിതയാക്കി, അക്ഷരങ്ങള്‍ക്ക് നിറം ചാര്‍ത്തുമ്പോള്‍ സാംബശിവന്‍ കുറിച്ചിടുന്നതിങ്ങനെ- ''എന്റെ ദൈവമേ ഒരു പൂവിരിയുന്നതുപോലെ/ ഒരാളിന്റെ സുഗന്ധമറിയുന്നതു പോലെ/ ഒരാട്ടിന്‍പറ്റം കൂടണയുന്ന പോലെ/ ഒരു കവിത പിറക്കുന്നു''.


(കവി സാംബശിവന്‍ മുത്താനയെക്കുറിച്ച് രണ്ട് വര്‍ഷം മുമ്പ് 'ചന്ദ്രിക' വാരാന്തപ്പതിപ്പില്‍ എഴുതിയത്)

1 comment:

  1. ""മരണത്തിലൂടെ
    മൗനത്തിന്റെ
    മുദ്രകള്‍ കണ്ടെത്തണം
    നീ ചിരിച്ചാലും
    കരഞ്ഞാലും
    കണ്ണുനീര്‍
    നനയാതെ തുടച്ചാലും
    മരണത്തിലൂടെ
    മൗനത്തിന്റെ
    മലയിടുക്കു കടക്കണം.
    ചോര തണുത്തോട്ടെ
    പൂവും ജലവും തരുന്നവര്‍
    പുറംതിരിഞ്ഞു നിന്നോട്ടെ
    കുഴി വെട്ടുന്നവര്‍
    പലതും പറഞ്ഞോട്ടെ
    മരണത്തിലൂടെ
    മൗനത്തിന്റെ
    മുദ്രകള്‍ കണ്ടെത്തണം
    എനിക്ക്.""

    (യാനം... സാംബശിവന്‍ മുത്താന)

    ""എതുക്കാട്ട് ചന്തയില്‍ തേങ്ങാപ്പൂളുവാങ്ങാന്‍ ആശാരിപ്പാറയില്‍ നെരങ്ങി, ഊടുവഴിയിലിറങ്ങി കൊതം കീറിയ നിക്കറുമിട്ട്""… എന്നെഴുതി ഒരു ബിംബങ്ങളും ഇല്ലാതെ വായനക്കാരെ ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തിയ സാംബശിവന്‍ എന്നാ ചെറിയവന്‍ ആയ വലിയ കവിയെ അറിയാത്തവര്‍ ഏറെ ..."പട്ടിണി കൊണ്ട് പച്ച മങ്ങിയ
    ഒരിലയാണ് എന്റെ കവിത" .എന്നെഴുതി വെച്ച് നീ പടിയിറങ്ങി പോകുമ്പോള്‍ കവേ നിന്നെ അറിയാന്‍ ഞാന്‍ വൈകി പോയി .....

    ""എനിക്കെന്നും പ്രണയം വേണം
    അതുന്ടെങ്കിലെ
    കൊടുങ്കാറ്റിന് പിന്നാലെയുള്ള
    പേമാരിയും
    ഇടിമിന്നലിനോപ്പമുള്ള
    ഇരുട്ടിന്റെ മൂകതയും
    ഭൂചലനം കഴിഞ്ഞുള്ള
    കൂട്ടനിലവിളിയും
    എന്റെ ജീവിതത്തില്‍
    ഇല്ലാതിരിക്കു""

    നീ പ്രണയിച്ചതും, നിന്‍റെ പ്രണയിനിയും വാക്കുകളായിരുന്നു ....പ്രിയപ്പെട്ടെ കവേ നിന്നെയും നിന്‍റെ വാക്കുകളെയും നെഞ്ചോടു ചേര്‍ത്ത് വെക്കുന്നു ...
    പ്രാര്‍ത്ഥനകള്‍ ..........

    എല്‍ദോ ...

    ReplyDelete