Tuesday, November 20, 2012



കസബിലൂടെ ഒരു പുതിയ പാഠം


 അജ്മല്‍ കസബിനെ തൂക്കിലേറ്റിയതോടെ രാജ്യം ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടക്കുന്നുവെന്ന് വിലയിരുത്താം. നമ്മുടെ രാജ്യത്തിന്റെ സമാധാന ജീവിതത്തെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി വരുന്ന ശക്തികള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടുകയെന്നത് ഭരണാധികാരികളുടെയും നിയമ വ്യവസ്ഥയുടെയും കടമയാണ്.
പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം അവര്‍ ഭാരതത്തെ എന്നും നിസാരവല്‍ക്കരിക്കുന്ന സമീപനമാണ് തുടര്‍ന്നുവരുന്നത്. ലോകത്തൊട്ടാകെ ഭീകരവാദത്തിന് ഒരു ഇസ്‌ലാമിക മുഖം ക്രിയേറ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്. ഇസ്‌ലാമിന്റെ പേരില്‍ ഭീകരന്മാരും തീവ്രവാദികളും അഴിഞ്ഞാടുമ്പോള്‍, ഇന്ത്യ സമാധാനാത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ സമ്പത്വ്യവസ്ഥയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ പടച്ചുവിടുന്ന കള്ളനോട്ടുകള്‍ പോലും അത്യന്തം അപകടകരമാണ്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത 10 പേരില്‍ ഒമ്പത് പേരെ നമ്മള്‍ വെടിവെച്ചുകൊന്നു. ഇപ്പോള്‍ ഒരാളെ തൂക്കിക്കൊന്നു- അറിഞ്ഞിടത്തോളം ഇതിലെ പ്രധാന കണ്ണികളെയെല്ലാം നമ്മള്‍ നശിപ്പിച്ചുകഴിഞ്ഞു. പക്ഷേ, പാകിസ്ഥാന്‍- അതെപ്പോഴും നമുക്കുമുന്നില്‍ ഒരു ചോദ്യചിഹ്നം തന്നെയാണ്. കസബിന്റെ പിതൃത്വം പാകിസ്ഥാന്‍ ഏറ്റെടുക്കുന്നില്ല. അതിന് കാരണം ജീവനോടെ പിടികൂടിയ കസബ് ഇക്കാര്യത്തിലുള്ള പാകിസ്ഥാന്റെ പങ്ക് വ്യക്തമായി ഇന്ത്യന്‍ പൊലീസിനോട് വിശദീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ സ്ഥിതിക്ക് കസബ് പാകിസ്ഥാന് വേണ്ടപ്പെട്ടവനായി കരുതാന്‍ അവര്‍ക്ക് കഴിയില്ല. ഏതായാലും അജ്മല്‍ കസബിലൂടെ നാം ലോകത്തോട് പറയുന്ന ഒരു മുന്നറിയിപ്പുണ്ട്. നമുക്ക് സുരക്ഷിതത്വം വേണം. നമ്മുടെ രാജ്യത്തെ മഹാനഗരങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കണം.










Sunday, November 4, 2012

എന്റെ വോട്ട് ഷിബു ബേബിജോണിന് 

സംസ്ഥാനത്തെ മികച്ച മന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. നമ്മുടെ മന്ത്രിമാര്‍ ആരും തീരെ മോശക്കാരല്ല. എല്ലാവരും അവരവരുടെ മേഖലകളില്‍ മികവു പുലര്‍ത്തുന്നുണ്ട്. വിവാദങ്ങള്‍ കുന്നുകൂടുമ്പോഴും ഐക്യത്തിന്റെ അഭാവമുള്ളപ്പോഴും ഈ സര്‍ക്കാര്‍ ഇഴഞ്ഞുനീങ്ങുന്നു- വലിയ പരിക്കുകളില്ലാതെ.
നയപരമായും അവസരോചിതമായും ശക്തമായ ഇടപെടലുകള്‍ നടത്തി വിവാദങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കലാകണം പുതിയ കാലത്ത് മികച്ച ഭരണാധികാരിയുടെ ലക്ഷണം. നെഴ്‌സുമാരുടെ സമരം, അവരുടെ വേതനം സംബന്ധിച്ച പ്രശ്‌നങ്ങള്‍, സംസ്ഥാനത്തൊട്ടാകെ ഗുണ്ടായിസത്തിന് സമാനമായി രൂപപ്പെട്ട നോക്കുകൂലി, അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷ, അവരെ ചൂഷണം ചെയ്യുന്നത്, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, തൊഴില്‍ സുരക്ഷിതത്വവും പുതിയ തൊഴില്‍ മേഖലകള്‍ തുറക്കലും, ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലെ കോഴ്‌സുകളുടെ സുതാര്യത തുടങ്ങി തന്റെ വകുപ്പിലെ ഓരോ ചലനങ്ങളിലും നേരിട്ട് ഇടപെട്ട ഒരു മന്ത്രിയെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ പറയപ്പെട്ട വിഷയങ്ങളെല്ലാം പരിഹരിക്കപ്പെടാതെ വളര്‍ന്നുപോയാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമായിരുന്നു. എന്നും വിവാദത്തിന്റെ തിരതല്ലുന്ന കരിമണല്‍ വിഷയം പോലും അവസരോചിതമായ ഇടപെടലിലൂടെ വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷമാക്കിയ ഭരണപാടവം ഈ മന്ത്രിക്കുണ്ട്. ദേശിംഗനാടിന്റെ പ്രിയപുത്രനാണ് ഞാന്‍ നൂറ് മാര്‍ക്കിടുന്നത്. അതെ, എന്റെ വോട്ട് മന്ത്രി ഷിബു ബേബിജോണിന് 

Sunday, October 28, 2012

ഡോ. തരൂര്‍ വീണ്ടുമെത്തുമ്പോള്‍

വിശ്വത്തോളം വളര്‍ന്ന ഒരു മലയാളിയുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും ഇടുങ്ങിയ ചിന്തകളുടെ കൂടാരങ്ങളില്‍ അതൃപ്തിയുണ്ടാക്കി. രാഷ്ട്രീയ മര്യാദകള്‍ക്കപ്പുറം സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിത നിലവാരത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ചില 'ക്യാറ്റില്‍ ക്ലാസ്' പ്രയോഗങ്ങള്‍ ഉണ്ടായത് വ്യവസ്ഥകളോടുള്ള കലഹമായിരുന്നു. അസാധാരണമായ ചിന്താധാരകളുടെ ഉല്‍പന്നങ്ങളായിരുന്നു അത്തരം ഉയര്‍ന്ന കാഴ്ചപ്പാടുകള്‍. രാഷ്ട്രീയക്കാര്‍ പൊതുവെ സാഹചര്യങ്ങളോട് വല്ലാതങ്ങ് സമരസപ്പെട്ടുപോകും. ഇക്കാര്യത്തില്‍ ശശി തരൂരും സന്ധി ചെയ്യണമെന്നാണ് ചില 'ബുദ്ധിജീവി'കളുടെ അഭിപ്രായം.
വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരുമ്പോള്‍ ലോകം കണ്ട പ്രഗത്ഭനായ ഒരു നയതന്ത്രജ്ഞന്, എഴുത്തുകാരന് എങ്ങനെയാണ് നിശബ്ദനായിരിക്കാന്‍ കഴിയുക. വികസനത്തിനൊപ്പം സാമൂഹ്യവും മാനസികവുമായ വളര്‍ച്ചയിലൂടെ മനുഷ്യവിഭവത്തെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്ന ചിന്തയാണ് ഈ നേതാവിനെ വ്യത്യസ്തനാക്കുന്നത്.
ഏതായാലും ട്വിറ്ററിന്റെ സാധ്യതകള്‍ക്കപ്പുറത്ത് ശശി തരൂര്‍ എന്ന പൊതുപ്രവര്‍ത്തകനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ജീവിക്കുന്ന നഗരത്തില്‍, എന്റെ ഓഫീസിന് തൊട്ടടുത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി അദ്ദേഹം തികച്ചും നിശബ്ദനായിരുന്നു. ആ നിശബ്ദതക്ക് കീഴടങ്ങല്‍ എന്നര്‍ത്ഥമില്ല. മനുഷ്യ ജീവിതത്തിന്റെ നഗ്ന യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാനും പ്രതികരിക്കാനും ശ്രമിച്ചവര്‍ക്കെല്ലാം എന്നും തിരിച്ചടി തന്നെയായിരുന്നു ബാക്കിയെന്നത് കറുത്ത ചരിത്രം. ക്രിക്കറ്റിന്റെ സാധ്യതകളിലേക്ക് കേരളത്തിലെ യുവജനങ്ങളെ കൈപിടിച്ച് നടത്താന്‍ ശ്രമിച്ചതും അപരാധമായി.
ഒടുവില്‍ ''ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ....''- തരൂര്‍ വീണ്ടും ഭാരതത്തിന്റെ ഭരണകൂടത്തില്‍ കസേര നേടി. ഇനി നമുക്ക് ജ്ഞാനമുള്ള നേതാവിന്റെ വികസന സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതും കാത്തിരിക്കാം.

Friday, October 5, 2012

സംഘശക്തികളെ ദുര്‍ബലമാക്കാന്‍ സി.പി.എം
ഫിര്‍ദൗസ് കായല്‍പ്പുറം

(2012 ~ഒക്‌ടോബര്‍ 6 ന് ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

ഗ്രാമീണ മേഖലഖലകളുടെ സാമൂഹ്യ- സാമ്പത്തിക ഉന്നമനത്തിനായി തുടക്കമിട്ട കുടുംബശ്രീയും, ഇതേ ലക്ഷ്യത്തിലേക്ക് കുറച്ചുകൂടി വിപുലമായ അര്‍ത്ഥത്തില്‍ ചുവടുവെച്ച ജനശ്രീയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാര്‍ത്തകള്‍ക്ക് ഇരയാക്കപ്പെടുകയാണ്. വികസനത്തിന്റെയും സ്വയംപര്യാപ്തതയുടെയും വിത്ത് പാകേണ്ടത് ഗ്രാമങ്ങളിലെ കൂട്ടായ്മകളിലൂടെയാകണമെന്ന ഗാന്ധീയന്‍ ദാര്‍ശികതയുടെ ഉല്‍പന്നങ്ങളാണ് ഈ രണ്ട് സംവിധാനങ്ങളും. സാമൂഹ്യ ജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഉതകുന്ന പ്രസ്ഥാനങ്ങള്‍ എന്ന നിലയില്‍ കേരളീയ സമൂഹം ഇവക്കു രണ്ടിനും ശക്തമായ പിന്തുണ നല്‍കുന്നുമുണ്ട്. കുടുംബശ്രീ അതിന്റെ പിറവി മുതല്‍ ഇന്നുവരെ സ്വാതന്ത്ര്യം എന്തെന്നറിഞ്ഞിട്ടില്ല. കുടുംബശ്രീയുടെ ബാല്യത്തില്‍ തന്നെ അതിനെ ചെങ്കൊടി പുതപ്പിച്ച് ഒരു ചട്ടക്കൂടിനുള്ളില്‍ തളച്ചിടാന്‍ കഴിഞ്ഞത് സി.പി.എമ്മിന്റെ സംഘടനാപരമായ കരുത്താകാം. എന്നാല്‍ കുടുംബശ്രീയുടെ സ്വപ്നങ്ങളിലേക്കാണ് ഇവര്‍ കരിനിഴല്‍ വീഴ്ത്തുന്നത്.
ഇവിടെ പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ കാഴ്ചപ്പാട് ബാലിശമായിപ്പോകുന്നു. കുടുംബശ്രീയുടെ ഉടമസ്ഥത തങ്ങള്‍ക്കാണെന്ന ധാര്‍ഷ്ട്യത്തോടെയാണ് സി.പി.എം നേതാക്കള്‍ പ്രതികരിക്കുന്നത്. സ്ത്രീകളുടെ കൂട്ടായ്മക്ക് രാഷ്ട്രീയമായ മുഖം നല്‍കുന്നത് എന്തുകൊണ്ടും ആപത്ക്കരം തന്നെയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ആളെക്കൂട്ടാനുള്ള സംവിധാനമായി കുടുംബശ്രീയെ ദുരുപയോഗം ചെയ്തവര്‍ ഇപ്പോള്‍ ജനശ്രീയക്ക് അനുവദിച്ച ഫണ്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു വിഭാഗം വനികളെ സംഘടിപ്പിച്ച് സമരം നടത്തുകയാണ്. സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ആയുധങ്ങള്‍ ഇല്ലാതെ പ്രതിപക്ഷം പരുങ്ങലിലായ ഘട്ടത്തിലാണ് ഈ പിടിവള്ളി കിട്ടിയത്. ജനശ്രീയും കുടംബശ്രീയും തികച്ചും വിഭിന്നമായ സംഘടനാ സംവിധാനങ്ങളുള്ള പ്രസ്ഥാനങ്ങളാണ്. എന്നാല്‍ ഇവ രണ്ടും സഞ്ചരിക്കുന്നത് ഒരേ ലക്ഷ്യത്തിലേക്കുമാണ്.
കേന്ദ്രസര്‍ക്കാരിന്റെ എസ്.ജെ.എസ്.ആര്‍.വൈ പദ്ധതി പ്രകാരം 1998 മെയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പെയ് മലപ്പുറത്താണ് കുടുംബശ്രീക്ക് തുടക്കം കുറിച്ചത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കൂട്ടായ്മ സംഘടിപ്പിച്ച് അവരെ സ്വയംപര്യാപ്തരാക്കാന്‍ വേണ്ട കര്‍മപദ്ധതികള്‍ നടപ്പിലാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കൂട്ടായ്മയിലൂടെ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച്, ചെറുകിട സംരംഭങ്ങള്‍ വഴി അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു നിശ്ചിത വരുമാനം ഉറപ്പുവരുത്തി അവരേക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന വിപ്ലവകരമായ മുന്നേറ്റം ഒരു പരിധിവരെ വിജയിക്കുക തെന്നെ ചെയ്തു.
ജനശ്രീയാകട്ടെ ഏത് വിഭാഗത്തില്‍പെട്ടവര്‍ക്കും ചേരാന്‍ കഴിയുന്ന സ്വയംസഹായ സംഘങ്ങളുടെ ഒരു കൂട്ടമാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുക, വികസന യത്‌നങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കുക തുടങ്ങിയവയാണ് ജനശ്രീ ലക്ഷ്യങ്ങളായി പറയുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.എം ഹസന്റെ നേതൃത്വമാണ് ജനശ്രീയെ ശക്തമായ നിലയിലെത്തിച്ചതെന്നിരിക്കെ, സി.പി.എമ്മിന്റെ വിയോജിപ്പിന് മറ്റ് കാരണങ്ങള്‍ തേടേണ്ടതില്ല. കുടുംബശ്രീയെ രാഷ്ട്രീയ വല്‍ക്കരിച്ച് മുന്നോട്ടുപോയ സി.പി.എമ്മിന് കഴിഞ്ഞ കുറച്ചുകാലമായി അതിന് സാധിക്കാത്ത സ്ഥിതിയാണ്. ജനശ്രീക്ക് സര്‍ക്കാര്‍ അവിഹിതമായ ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് കുടുംബശ്രീയുടെ രക്ഷകന്‍ ചമയുന്ന മുന്‍മന്ത്രി തോമസ് ഐസക്കിനും നന്നായറിയാം. ഇന്ത്യയിലെവിടെയും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ച്, രജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന, സാമ്പത്തിക മാനേജ്‌മെന്റ് ചട്ടങ്ങള്‍ പാലിക്കുന്ന ഏതൊരു എന്‍.ജി.ഒ പ്രസ്ഥാനങ്ങള്‍ക്കും ന്യായമായി ലഭിക്കേണ്ട സഹായം മാത്രമാണ് സര്‍ക്കാര്‍ ജനശ്രീക്കും അനുവദിച്ചത്. കുടുംബശ്രീയെ സംരക്ഷിക്കുന്നത് പോലെതന്നെ മറ്റ് സ്വയം സഹായ സംഘടനകളെ സഹായിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. ഇതൊരു പുതിയ കാര്യമല്ല. കേരളത്തില്‍ത്തന്നെ വിദ്യാഭ്യാസ, സാമൂഹ്യ, ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി എന്‍.ജി.ഒകളുണ്ട്. ഇവക്കെല്ലാം എല്‍.ഡി.എഫ് ഭരണകാലത്തുള്‍പെടെ പലപ്പോഴായി സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിച്ചിട്ടുമുണ്ട്.
റബ്‌കോയ്ക്കും ശാസ്ത്ര സാഹിത്യപരിഷത്തിനും സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായി വിലയിരുത്തിയാല്‍ പോലും ഈ സംഘടനകളെക്കാള്‍ അര്‍ഹതയുണ്ട് ജനശ്രീക്ക്. റബ്‌കോയും ശാസ്ത്രസാഹിത്യ പരിഷത്തും എത്രപേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് പരിശോധിക്കണം. അതിന്റെ എത്രയോ ഇരട്ടിയാകണം ജനശ്രീയുടെ സാമൂഹ്യ ഇടപെടല്‍. അഞ്ച് കോടി രൂപ ആസ്തിയുളള ഒരു പ്രസ്ഥാനത്തില്‍ ചെയര്‍മാന്റെ പേരില്‍ അമ്പതിനായിരം രൂപ ഷെയര്‍ ഉള്ളത് ഒരു മഹാപാപമായി ഉയര്‍ത്തിക്കാട്ടുന്നവരുടെ ലക്ഷ്യം മറ്റെന്തോ ആണ്. ഇതില്‍ കൂടുതല്‍ തുക തന്റെ പേരിലുണ്ടെന്ന് തെളിയിക്കാന്‍ ഹസന്‍ സി.പി.എമ്മിനെ വെല്ലുവിളിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്‍ പൂര്‍ണമായും ഒരു സര്‍ക്കാര്‍ സംരംഭമാണ്. കോണ്‍ഗ്രസ്-സി.പി.എം രാഷ്ട്രീയ ബലാബലത്തിനുള്ള വേദിയായി ജനശ്രീയും കുടുംബശ്രീയും മാറുന്നത് തികച്ചും ആശാവഹമല്ല. ജനശ്രീയുടെ പ്രവര്‍നനത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള ഓരോ കുടുംബത്തില്‍ നിന്നും ഓരോ സ്ത്രീകളെ വീതം അംഗങ്ങളാക്കിക്കൊണ്ടാണ് കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചിട്ടുള്ളത്. എന്നാല്‍ ജനശ്രീയില്‍ ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കും അംഗമാകാമെന്ന് മാത്രമല്ല ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും അംഗമാകാമെന്ന പ്രത്യേകതയുമുണ്ട്.
സ്വയം സഹായ സംഘങ്ങളിലൂടെ രൂപപ്പെടുന്ന പുത്തന്‍ സംഘടനാ സംവിധാനം, മൈക്രോ ഫിനാന്‍സ് രംഗത്തെ പുതിയ അവസരങ്ങള്‍ തുടങ്ങിയ നിരവധി സ്വപ്നങ്ങളോടെയാണ് ജനശ്രീ രൂപീകരിക്കപ്പെട്ടത്. ഇടതുസര്‍ക്കാര്‍ അധികാത്തിലിരിക്കെ ബൈലോ ഭേദഗതി ഉള്‍പെടെ വന്‍ അഴിച്ചുപണി നടത്തി കുടുംബശ്രീയെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിച്ചിരുന്നു. കുടുംബശ്രീയുടെ ഓഫീസുകളില്‍ റിസോഴ്‌സ് പേഴ്‌സണ്‍, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയ വിവിധ തസ്തികകളില്‍ പാര്‍ട്ടി അനുഭാവികളെയും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരെയും വന്‍തോതില്‍ നിയമിച്ചത് അന്ന് വിവാദമായിരുന്നു. സംഘടനാ സംവിധാനത്തിന്റെ കരുത്തും നേട്ടവും വ്യക്തമായി അറിയാവുന്നതിനാലാണ് കുടുംബശ്രീയെ രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അക്കാലത്ത് പാര്‍ട്ടി അണികളെ ഉപദേശിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കേരളത്തില്‍ ആകെ 10 ലക്ഷം ദരിദ്ര കുടുംബങ്ങളേ ഉണ്ടാകൂ. എന്നാല്‍ സാമൂഹികമായ അവഗണന, എയ്ഡ്‌സ്, ശാരീരിക വൈകല്യം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ സമൂഹത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കഴിയാത്തവര്‍ക്കൊക്കെ ദാരിദ്ര്യത്തിന്റേതായ അവസ്ഥകളുണ്ട്. ഇതിനെയെല്ലാം നേരിടുകയെന്ന ലക്ഷ്യം കൂടി കുടുംബശ്രീക്കും ജനശ്രീക്കും ഈ ഗണത്തില്‍പെടുന്ന എല്ലാ കൂട്ടായ്മകള്‍ക്കുമുണ്ട്.
മൈക്രോഫിനാന്‍സ് സമ്പ്രദായം മഹാപാപമാണെന്ന് പ്രചരിപ്പിക്കുന്ന സി.പി.എം നേതാക്കള്‍ സമുദായ സംഘടനകള്‍ നടത്തുന്ന മൈക്രോഫിനാന്‍സിംഗിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍ നടത്തുമ്പോള്‍, ജനശ്രീക്കു മാത്രം അത് നിഷിദ്ധമാകുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്. ഒരു സംഘടനക്ക് ഫണ്ട് അനുവദിച്ചതുകൊണ്ട് തങ്ങള്‍ക്ക് നഷ്ടമാകുമെന്ന് കരുതുന്ന കുടുംബശ്രീ ഭാരവാഹികളായ വനിതകള്‍ സി.പി.എമ്മിന്റെ കെണിയില്‍ പെട്ടുപോകുന്നത് കഷ്ടമാണ്. കുടുംബശ്രീയും ജനശ്രീയും ഉള്‍പെടെയുള്ള സ്ത്രീ ശാക്തീകരണ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത് വളരെ വലിയൊരു ആശയപൂര്‍ത്തീകരണമാണ്. ഇതിനിടെയില്‍ ചട്ടുകയായി വര്‍ത്തിക്കേണ്ടി വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ പുനരാലോചന നടത്തേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സഹായം പറ്റുന്ന ഇടതുപക്ഷ സംഘടനകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് എം.എം ഹസന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് സര്‍ക്കാര്‍ തയാറാകുന്ന ദിവസം ഈ വിവാദത്തിന്റെ ആയുസ് അവസാനിക്കും. 

Tuesday, September 25, 2012

പലപ്പോഴും പിഴയ്ക്കുന്നതിനാല്‍
തണുത്ത ഒരു ചിറകാണ്
ഹൃദയം.
അറിയാതെ വന്നുചേരുന്ന
അലിവുകളില്‍
കലഹങ്ങള്‍ അകന്നുപോകുമ്പോള്‍
നിന്റെ സ്മൃതിയുടെ
ഭാഷയില്‍
എന്റെ നിറമെന്താണ്.

ദിനാന്ത്യങ്ങളില്‍
കാലിയാകുന്ന കീശ പോലെ
വേര്‍പെട്ട് ഒഴുകുന്ന
അന്തര്‍മുഖ മൗനം പോലെ
അകലെയകലെയായ്
ഞാനും ഒരിക്കല്‍
വിസ്മരിക്കപ്പെടും.
നിന്റെ വംശബോധത്തില്‍
ചിറകുകളില്ലാതെയും
ശൂന്യതയില്‍
ഭാരമില്ലാതെയും
ഞാനുമൊരു യാത്ര നടത്തും
മേഘങ്ങളായോ
നക്ഷത്രമായോ എന്ന്
തീരുമാനിച്ചിട്ടില്ല.


Wednesday, September 19, 2012

'കല്‍'പനകളുടെ കാവ്യവഴികള്‍
ഫിര്‍ദൗസ് കായല്‍പ്പുറം
കല്ലു കൊത്തിയൊരുക്കി സിമന്റുചേര്‍ത്തുറപ്പിച്ച് അന്നത്തിനു വകതേടുന്ന തിരക്കില്‍ സാംബശിവനില്‍ കവിത കടന്നു കൂടിയത് എപ്പോഴാണ്...?. അത് സാംബശിവനുമറിയില്ല. മനസില്‍ മൊട്ടിടുന്ന വാക്കുകള്‍ ബിംബങ്ങളായി കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ സാംബശിവന്‍ മുത്താനയുടെ കവിതകളില്‍ വിയര്‍പ്പിന്റെ ഗന്ധം. തൊഴിലിടങ്ങളില്‍ കവി ആത്മാര്‍ത്ഥതയുള്ള തൊഴിലാളി മാത്രം. കവിത പിറക്കുമ്പോള്‍ നോവുന്ന ഹൃദവുമായി സാംബശിവന്‍ വരികളിലൂടെ പറയുന്നു- ''തിരുവോണത്തിനു അമ്മ വിളമ്പിയ കണ്ണീരു വീണ ചോറാണ് എന്റെ കവിത, അനുഭവങ്ങളുടെ അടുപ്പുകല്ലില്‍ പഴുത്തുരുകിയ അനുഭൂതികളാണ് എനിക്കു കവിത''.
മലയാളം അക്ഷരങ്ങള്‍ ചേര്‍ത്തു വായിക്കാന്‍ അറിയാമെന്നതു മാത്രമാണ് ഈ കവിയുടെ യോഗ്യത. സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത സാംബശിവനു നിരാശയില്ല. അക്ഷരപ്പൂട്ടുകള്‍ക്കകത്തെ അഗ്നിയെ വാക്കുകളിലാവാഹിച്ച് സാംബശിവന്‍ കവിത കുറിക്കുന്നു. കടുത്ത ദാരിദ്ര്യവും ഉടുതുണിക്കു മറുതുണിയില്ലാത്ത ബാല്യകൗമാരങ്ങളും ഈ കവിയുടെ കറുത്ത ഇന്നലെകളാണ്. ഇന്നും സാംബശിവനില്‍ കവിതകളെത്തുന്നത് ജീവിതസമരങ്ങളായി തന്നെ. പൊരിവെയിലില്‍ സിമന്റിനോടും കല്ലിനോടും മല്ലിടുമ്പോള്‍ കവിത ഇയാള്‍ക്ക് ആശ്വാസമാകുന്നു.
തിരുവനന്തപുരം ജില്ലയിലെ മുത്താന ഗ്രാമത്തിലാണ് ഈ കല്‍പ്പണിക്കാരനായ കവിയുള്ളത്. സ്‌ക്കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിച്ച് അന്നത്തിനു വക തേടി തൊഴിലിടങ്ങളിലേക്കിറങ്ങുമ്പോള്‍ സാംബശിവന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു- പട്ടിണിയില്ലാതെ കഴിയാനുള്ള വക കണ്ടെത്തണം. ഏതു ജോലിയും ചെയ്യാനുള്ള മനസുമായി മുത്താനക്കടുത്ത് ചാവര്‍കോടുള്ള കല്ലുമലയിലെത്തി. കടുത്ത ജോലി ചെയ്തു ക്ഷീണിച്ചു സഹപ്രവര്‍ത്തകര്‍ കള്ളുഷാപ്പിലേക്കു പോയപ്പോള്‍ സാമ്പശിവന്‍ നടന്നത് മുത്താനയിലെ വിജ്ഞാനോദയം ഗ്രന്ഥശാലയിലേക്കാണ്. അവിടത്തെ പുസ്തകങ്ങളില്‍ ലഹരി കണ്ടെത്തിയ സാമ്പശിവനില്‍ എപ്പൊഴോ കവിത പിറക്കുകയായിരുന്നു. പിന്നീടു കവിതകള്‍ ധാരാളമായി എഴുതുവാന്‍ തുടങ്ങി.
തന്റെ ബാല്യകൗമാരത്തെക്കുറിച്ച് സാംബശിവന്‍ പറയുമ്പോള്‍ ആത്മസംഘര്‍ഷങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട.് ഒപ്പം കാല്‍പ്പനികമായ ഗ്രാമീണതയുടെ ഓര്‍മ്മകളും. ദാരിദ്രമെന്നാല്‍ വിശപ്പാണ്. വിശന്നു തളരുമ്പോള്‍ ഉണക്കിയ ചക്കക്കുരു വറുത്തു പൊടിച്ച് പുട്ടുപുഴുങ്ങി, ചേറുനിറഞ്ഞ പാടത്തെ പരല്‍ മീനുകള്‍ അരിച്ചു പെറുക്കി ചുട്ടുതിന്നു, അയലത്തെ പ്ലാവുകളില്‍ നിന്നും ആരും കാണാതെ ചക്കയടത്തു കുഴിച്ചിട്ടു, അന്യന്റെ പറമ്പിലെ പലതും എറിഞ്ഞിട്ടു തിന്നു... അങ്ങനെ കഷ്ടപ്പാടുകളുടെയും ദാരിദ്രത്തിന്റെയും ബാല്യം. വീടിനക്കരെ ദുരൂഹതയുടെ പച്ചച്ചാര്‍ത്തുണ്ട്- അരുവികളും കാട്ടുപൊന്തയും ചേര്‍ന്നു കിടക്കുന്ന, അവയില്‍ തട്ടിത്തട്ടിയൊഴുകുന്ന പച്ചച്ചാര്‍ത്ത്. അതുകടന്നാല്‍ എതുക്കാട്ടു ചന്ത. പച്ചപ്പുകളിലൂടെ എതുക്കാട്ടു ചന്തയില്‍ കാലണയ്ക്കു തേങ്ങാപ്പൂളുവാങ്ങാന്‍ പോകാറുണ്ട്. വലിയ അതിരുകള്‍ ചാടി ഇലഞ്ഞിമരത്തണലിലിരുന്ന് ഞാറക്കയും കാരയ്ക്കയും എറിഞ്ഞിട്ടു പോകുന്ന ഗ്രാമയാത്രകള്‍ പിന്നീടു സാംബശിവന്‍ കവിതയില്‍ കുറിച്ചിട്ടു- ''അസനാരുപിള്ളയുടെ കാളവണ്ടിയില്‍ വരുന്ന വാളരിക്ക, വാളന്‍പയര്‍, കടപ്പാവക്ക, അയണിച്ചക്ക, ശീമച്ചക്ക. എതുക്കാട്ടു ചന്തയില്‍ ചിരിച്ചും കരയിച്ചും ചപ്ലാങ്കൊട്ട കൊട്ടി പാടുന്നതു കേള്‍ക്കാന്‍ ഞാനും പോയിട്ടുണ്ട്''.
അച്ഛന്‍ ഒരു ക്രൂരമായ സ്വഭാവമുള്ളയാളായിരുന്നു. കവിത എഴുതുന്നതില്‍ എതിര്‍പ്പായിരുന്നു. ആരും കാണാതെ എഴുതി, തലയിണക്കടിയില്‍ ഒളിപ്പിച്ച കവിതകള്‍ പോലും അച്ഛന്‍ വലിച്ചെറിഞ്ഞിരുന്നു. കവിതയുടെ രംഗത്ത് എവിടെയുമെത്തില്ലെന്ന് ഒരു ശാപവാക്കുപോലെ അച്ഛന്‍ മകനെ ഇടക്കിടെ ഓര്‍മ്മിപ്പിക്കുമായിരുന്നു. അവിടെ നിന്നാണ് സാംബശിവന്റെ തുടക്കം. ആദ്യമായി ഖുര്‍ആനും ബൈബിളും സ്വന്തമാക്കി. ഈ ഗ്രന്ഥങ്ങളിലൂടെ പഠനയാത്ര നടത്തി. ജീവിതത്തിന്റെ നേരും നന്മയും നൈര്‍മല്യവും തേടിയുള്ള യാത്ര. പിന്നെ ധൈര്യമായി കാവ്യവഴിയിലേക്ക്......
ജോലി കഴിഞ്ഞെത്തുന്ന രാത്രികളിലാണ് താന്‍ കവിതകള്‍ എഴുതാറുള്ളതെന്ന് സാംബശിവന്‍ പറയുന്നു. കല്ലില്‍ ചാന്തു പുരട്ടി പുരപണിയുമ്പോള്‍ ഉള്ളില്‍ ഒരു കവിതയും രൂപപ്പെടും. അവ മനസില്‍ ചിട്ടപ്പെടുത്തിയ ശേഷം രാത്രികളില്‍ കടലാസിലേക്കു പകര്‍ത്തും. ജോലിക്കിടയിലെ ഉച്ചഭക്ഷണ സമയത്തു സുഹൃത്തുക്കള്‍ പരസ്പരം പറഞ്ഞ് അഭിമാനിക്കുമ്പോഴാണ് കവിതയുടെ മഹത്വം താന്‍ തിരിച്ചറിയുന്നത്. ജോലിയില്ലാതെ അലഞ്ഞു നടക്കുമ്പോഴൊന്നും ഒരിക്കല്‍ പോലും കവിത എഴുതാന്‍ കഴിഞ്ഞിട്ടില്ല. ക്ഷീണിച്ചു വരുന്ന രാവുകളിലാണ് ഉള്ളിലെ ഭാരം അക്ഷരങ്ങളാക്കി കടലാസിലേക്ക് ഇറക്കിവെക്കുന്നത്.
എഴുതിക്കൂട്ടിയ കവിതകള്‍ പുറത്തിറക്കുവാനുള്ള ആഗ്രഹം കാരണം ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് ജലശയ്യ എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറക്കിയത്. ലോണ്‍ തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, പലിശയും പിഴപ്പലിശയുമായി അതു ഭാരിച്ച ബാധ്യതയായി. എന്നാല്‍ ഈ കവിക്ക് നിരാശയില്ല. തന്റെ ഗ്രാമത്തിലെത്തി 'ജലശയ്യ' പ്രകാശനം ചെയ്തത് മലയാളത്തിന്റെ പ്രിയങ്കരമനായ കവി അയ്യപ്പപണിക്കരായിരുന്നു. അന്ന് നാടിനതൊരു ഉത്സവമായിരുന്നുവെന്ന് സാംബശിവന്‍ അഭിമാനത്തോടെ പറയും. മാത്രമല്ല, അയ്യപ്പപണിക്കര്‍ സാംബശിവനെ പിന്നീട് 'കേരള കവിത'യിലെ പ്രധാനപ്പെട്ടവരില്‍ ഒരാളാക്കി. അയ്യപ്പപണിക്കരുടെ മരണംവരെ ഈ ബന്ധം തുടര്‍ന്നു. പണിക്കര്‍ പല വേദികളിലും സാംബശിവന്റെ കവിതകളെക്കുറിച്ച് പരാമര്‍ശിച്ചു. അതേപോലെ എം. കൃഷ്ണന്‍ നായര്‍ 'സാഹിത്യ വാരഫല'ത്തില്‍ സാംബശിവന്റെ വരികളെക്കുറിച്ച് വാചാലനായി. കവി സച്ചിദാനന്ദനും പലപ്പോഴും ഈ തൊഴിലാളിയായ കവിയെക്കുറിച്ച് പംക്തികളില്‍ പറയുകയുണ്ടായി.
എന്നാല്‍ ജാഡകളില്ലാത സാംബശിവന്‍ തൊഴിലിടങ്ങളിലേക്കു വീണ്ടും നടന്നു. അപ്പോഴാണ് വീണ്ടുമൊരു ഭാഗ്യം പടികടന്നു വന്നത് സാംബശിവന്റെ 25 കവിതകള്‍ സമാഹരിച്ച് 'കല്ലില്‍ കൊത്തിയ കവിത' എന്ന പേരില്‍ ചിന്താ പബ്ലിക്കേഷന്‍സ് പുറത്തിറക്കി. ഈ പുസ്തകം വളരെയേറെ ശ്രദ്ധക്കപ്പെട്ടു. വേറിട്ട ശൈലിയും ബിംബകല്‍പ്പനകളും കല്‍പ്പണിക്കാരന്റെ വരികള്‍ സാധാരണക്കാരന്റെ വായനാനുഭവത്തെ കേന്ദ്രീകരിക്കുന്നു. പലപ്പോഴായി സാംബശിവനു നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തനിക്കു ലഭിച്ച ഏറ്റവും മികച്ച അംഗീകാരമായി കവി കാണുന്നത് തൊഴിലിടങ്ങളില്‍ എഴുത്തുകാരനെന്ന നിലക്കു തനിക്കു ലഭിക്കുന്ന ആദരവാണ്. മക്കളായ ശില്പക്കും ചിപ്പിക്കും വിദ്യാലയത്തിലും നാട്ടിലും കവിയുടെ മക്കളെന്ന വാത്‌സല്യം കിട്ടാറുള്ളതിലും സാംബശിവന് അഭിമാനമുണ്ട്. പുതിയ തലമുറയിലെയും പഴയതലമുറയിലെയും കവികളും സാഹിത്യകാരന്മാരും തന്നെ തിരിച്ചറിയുന്നുണ്ട്. സാഹിത്യ സമ്മേളനങ്ങളിലും കവിയരങ്ങുകളിലും സമയമുള്ളപ്പോഴെല്ലാം പങ്കെടുക്കുന്നു. കവിതക്കു വേണ്ടി ജീവിക്കുകയല്ല, ജീവിതത്തെ കവിതയുമായി ഇവചേര്‍ക്കുകയാണ് സാംബശിവന്‍ മുത്താന.
തൊഴിലാളി വര്‍ഗമെന്ന പേരില്‍ ആവേശം കൊള്ളാനൊന്നും താനില്ലെന്നാണ് സാംബശിവന്റെ പക്ഷം. വായിച്ചാല്‍ അറിവു നേടാനാകും. പഠിക്കാന്‍ കഴിയാതിരുന്നതില്‍ വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴില്ല. ധാരാളം വായിക്കാനും എഴുതാനും ശ്രമിക്കുകയാണിപ്പോള്‍. ഭാര്യ സുധര്‍മ്മ ജീവിതത്തിലെന്ന പോലെ എഴുത്തിലും സാംബശിവന്റെ കരുത്താണ്. പട്ടിണികിടന്നും പിഞ്ചുകുഞ്ഞുങ്ങളെ ചേര്‍ത്തുറക്കുമ്പോള്‍ കവിതയെയും താന്‍ വാങ്ങിക്കൂട്ടുന്ന പുസ്തകങ്ങളെയും സുധര്‍മ്മ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സാംബശിവന്‍ പറയുന്നു. തന്റെ കുടുംബ ജീവിതത്തിന്റെ ശാന്തത കൂടി വാക്കുകളില്‍ നിഴലിക്കുന്നു. സുധര്‍മ്മ മുത്താനക്കടുത്ത് പറകുന്നിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്. സാംബശിവന്റെ 'എന്റെ കവിത' തുടങ്ങുന്നതിങ്ങനെ 'കശുവണ്ടി ഫാക്ടറിയിലെ കറുകറുത്ത കുഴലിലെ പുകതുപ്പുന്ന പുലര്‍ച്ചകളാണെന്റെ കവിത'.
സാംബശിവനെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് അഭിമാനം. അവര്‍ പറയുന്നു- 'ഇവന്‍ വിശക്കുമ്പോഴും വിയര്‍ക്കുമ്പോഴും ക്ഷോഭിക്കാത്തവന്‍'. കല്ലിനെ കവിതയാക്കി, അക്ഷരങ്ങള്‍ക്ക് നിറം ചാര്‍ത്തുമ്പോള്‍ സാംബശിവന്‍ കുറിച്ചിടുന്നതിങ്ങനെ- ''എന്റെ ദൈവമേ ഒരു പൂവിരിയുന്നതുപോലെ/ ഒരാളിന്റെ സുഗന്ധമറിയുന്നതു പോലെ/ ഒരാട്ടിന്‍പറ്റം കൂടണയുന്ന പോലെ/ ഒരു കവിത പിറക്കുന്നു''.


(കവി സാംബശിവന്‍ മുത്താനയെക്കുറിച്ച് രണ്ട് വര്‍ഷം മുമ്പ് 'ചന്ദ്രിക' വാരാന്തപ്പതിപ്പില്‍ എഴുതിയത്)

Wednesday, September 12, 2012

ഓരോ കവിതയും ഓരോ തോല്‍വി: കുരീപ്പുഴ


ഫിര്‍ദൗസ് കായല്‍പ്പുറം

(ചന്ദ്രിക ആഴ്ചപ്പതിപ്പ് സെപ്തംബര്‍ 8-14 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

വരല്‍വരമ്പുകളിലെ പാട്ടുകളില്‍ നിന്ന് കവിതയുടെ ഉറവപൊട്ടി. അത് സംസ്‌കൃതികള്‍ക്ക് താളമിട്ട് അലിഖിതമായ വാക്കുകള്‍ ചുമന്ന് നടന്നു. ഓരോ കാലത്തും ജീവിതാവബോധത്തിനൊപ്പം സഞ്ചരിച്ച് മനുഷ്യസ്‌നേഹത്തിന്റെ, നന്മയുടെ, മൂല്യവത്തായ ആശയങ്ങളുടെ പുതിയ പുതിയ മേഖലകളിലേക്ക് കവിത കടന്നുചെന്നു. കവിതയുടെ പിതൃത്വം കീഴാള ജീവിതത്തിന്റെതാണ്. കര്‍ഷകനെയും പാടത്ത് പണിയെടുക്കുന്നവനെയും അവന്റെ സാമൂഹ്യനിലവാരത്തെയും അടയാളപ്പെടുത്തുന്ന കവിതകള്‍ കൊണ്ടാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാര്‍ ശ്രദ്ധേയനാകുന്നത്. ഈ കവി പ്രതിനിധീകരിക്കുന്നത് തിരസ്‌കൃത സമൂഹത്തിന്റെ മാനസിക വ്യാപാരങ്ങളെയാണ്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ട് അടുത്ത ദിവസങ്ങളിലൊന്നിലാണ് കൊല്ലം ജില്ലയിലെ കരിങ്ങന്നൂര്‍ ഗ്രാമത്തിലെത്തി കുരീപ്പുഴയെ കണ്ടത്. കുരീപ്പുഴയുടെ എഴുത്തും കാഴ്ചപ്പാടുകളും സംഭാഷണത്തില്‍ കടന്നുവന്നു.
ഒരു കവിയെന്ന നിലയില്‍ കുരീപ്പുഴക്ക് ഒരുപാട് പറയാനുണ്ട്. അത് ഒരു തിരുത്തല്‍ വാദിയുടെ ശബ്ദമല്ല. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് വാര്‍ത്തകള്‍ക്ക് ഇരയാകാനുള്ള ആവേശവുമല്ല. കവിതകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, താന്‍ കവിതകളോട് സംവദിക്കുന്ന രീതിയും കാലത്തിന്റെ ഗതിവേഗങ്ങളില്‍ തുറന്നുപറയാനുള്ള തന്റെ മാധ്യമമായ കവിതയോടുള്ള സമീപനവും. ഈ കവിക്കുള്ളത് വ്യക്തമായ കാഴ്ചപ്പാടുകളാണ്. അമ്മ മലയാളം മുതല്‍ കീഴാളന്‍ വരെയുള്ള രചകളുടെ അന്തസത്ത വിളിച്ചുപറയുന്നത് അവഗണിക്കപ്പെടുന്നവന്റെ ജീവിത വ്യഥകളെക്കുറിച്ചാണ്. 'കീഴാളന്‍' എന്ന കവിതാ സമാഹാരമാണ് കുരീപ്പുഴയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നും കീഴാളന്റെ ജീവിത ദുരിതങ്ങള്‍ക്ക് മാനസികമായ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനാണ് താന്‍ ഇഷ്ടപെടുന്നതെന്ന് കുരീപ്പുഴ അടിവരയിട്ടു.

ഗ്രാമം, നന്മ, ലാളിത്യം
കുരീപ്പുഴയിലെ കവിയെ രൂപപ്പെടുത്തിയത് കൊല്ലം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ സൗന്ദര്യവും അവിടെ ഗ്രാമീണ ജനതയുടെ സംസ്‌കാരവുമാണ്. കൊല്ലത്ത് കുരീപ്പുഴയില്‍ 1955ല്‍ ജനിച്ച കുരീപ്പുഴ ശ്രീകുമാര്‍ പുതുയുഗത്തിന്റെ കവിതക്ക് പുതിയ ഭാവുകത്വം നല്‍കി.
വാക്കുകളില്‍ വിപ്ലവവീര്യം പകര്‍ന്നു വച്ച കവി. ഹബീബിന്റെ ദിനക്കുറിപ്പുകള്‍, ശ്രീകുമാറിന്റെ ദുഃഖങ്ങള്‍, രാഹുലന്‍ ഉറങ്ങുന്നില്ല, അമ്മ മലയാളം, സൂയിസൈഡ് പോയിന്റ് ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കൃതികള്‍. വൈലോപ്പിള്ളി അവാര്‍ഡ്, ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പലപ്പോഴായി നിരവധി പുരസ്‌കാരങ്ങള്‍. കവിയുടെ ചിന്തകളോടും വിശ്വാസപ്രമാണങ്ങളോടും വിയോജിച്ചവരും മനസില്‍ തത്തിക്കളിക്കുന്ന വരികളിലൂടെ കുരീപ്പുഴയെ ഇഷ്ടപെടുന്നു.
കീഴാളന്‍ എന്ന കവിതയില്‍ കവി പറയാനുദ്ദേശിക്കുന്നതും താഴേക്കിടയിലുള്ള ജീവിതങ്ങളുടെ നേര്‍ക്കാഴ്ച തന്നെയാണ്. കീഴാളന്റെ അന്തിപ്പട്ടിണിയുള്‍പെടെ സമൂഹം അവനെ തരം താഴ്ത്തുന്നതിനെയടക്കം നിശിതമായി വിമര്‍ശിച്ചു കൊണ്ട് കവി കീഴാളന്റെ യഥാര്‍ത്ഥ ചിത്രം അനുവാചക ഹൃദയങ്ങളില്‍ കോറിയിട്ടപ്പോള്‍ കേരള സാഹിത്യ അക്കാദമി അംഗീകാരവും ഈ 'കീഴാളനെ' തേടിയെത്തി.

കീഴാളന് സമര്‍പിച്ച വാക്കുകള്‍, വരികള്‍
അവന്‍ നമുക്ക് അന്നം ഉണ്ടാക്കിത്തന്നവനാണ്. അവന്‍ ജീവന്‍ പണയപ്പെടുത്തി പുറംകടലില്‍ പോയി മത്സ്യം കൊണ്ടുവന്ന് നമുക്ക് രുചിയോടെ ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കിയവനാണ്. അവനാണ് മറ്റുള്ളവര്‍ക്ക് വീട് ഉണ്ടാക്കിക്കൊടുത്തത്. അവനാണ് വസ്ത്രം ഉണ്ടാക്കിക്കൊടുത്തത്. കീഴാളന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശിയാണ്. കീഴാളന്റെ ജീവിതം പഠിക്കേണ്ടതുതന്നെയാണ്. കീഴാളന്‍ ഇന്നും അവഗണിക്കപ്പെടുകയാണ്. അവന് ഭരകൂടം നല്‍കുന്നത് ഔദാര്യമായി മാറുന്ന സ്ഥിതി. കീഴാന്റെ അവകാശങ്ങള്‍ അര്‍ഹിക്കുന്ന വിധത്തില്‍ പരിഹരിക്കപ്പെടാന്‍ ഒരു വര്‍ഗസമരവും ഇവിടെ നടന്നില്ല. അവന്‍ ഭൂവുടമയായില്ല. കോളനികളില്‍ തളച്ചിട്ട ജീവിതം അവന് സ്വാതന്ത്യം നല്‍കിയെന്ന് പറയാനുമാകില്ല.
ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ കീഴാളരുടെ വേദനകള്‍ തളംകെട്ടി നില്‍ക്കുന്നുണ്ട്. കീഴാളര്‍, അതായത് ദളിതര്‍ ഇന്നും അവഗണിക്കപ്പെടുകയാണ്. സാഹിത്യത്തിലൂടെ ഞാന്‍ എന്റെ പ്രതിഷേധങ്ങളെ അടയാളപ്പെടുത്തും. അവരുടെ അരക്ഷിതാവസ്ഥയില്‍ ഞാനും പങ്കുചേരുന്നു. ദളിതരുടെ വേദനകള്‍ തുടച്ചു നീക്കാന്‍ അവരോട് ചേര്‍ന്ന് നില്‍ക്കാനാണ് എനിക്കിഷ്ടം. സാഹിത്യത്തിന്റെ ആവിര്‍ഭാവം സവര്‍ണരുടെ അഗ്രഹാരങ്ങളിലെ പൂജാമുറികളില്‍ നിന്നല്ല. കലകളുടെയും സാഹിത്യത്തിന്റെയും പ്രഭവകേന്ദ്രം കീഴാള ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അത് ആര്‍ക്കും വിസ്മരിക്കാനാവില്ല. എങ്കിലും പലപ്പോഴും ബോധപൂര്‍വം കീഴാളനെ അവഗണിക്കുന്നു.

വയലുകളിലേക്ക് തിരിച്ചുപോകണം
കുരീപ്പുഴയുടെ ഓര്‍മകളില്‍ വയല്‍ ഒരു ഗൃഹാതുര ഓര്‍മയാണ്. ഒരു കവിയുടെ മാനസികവും സാമൂഹ്യവുമായ ചിന്താമണ്ഡലത്തില്‍ വയലുകളും കൃഷിയും കടന്നുവരിക സ്വാഭാവികം. കവിതയുടെ ഉല്‍ഭവസ്ഥാനമായ ആ വയലുകള്‍ ഇന്ന് തരിശുഭൂമികളായിരിക്കെ നിശബ്ദനാകാന്‍ കവിക്കാവുന്നില്ല.
പരമ്പരാഗത മൂല്യങ്ങളുടെ ആധാരശിലയെന്ന് നമുക്ക് നിരീക്ഷിക്കാവുന്ന കാര്‍ഷിക സംസ്‌കാരം നഷ്ടമായതെങ്ങനെയാണ്?. കലപ്പ ഡോട്ട് കോം എന്ന കവിതയിലൂടെ പറയാന്‍ ശ്രമിച്ചത് അതാണ്. കലപ്പ ഉള്‍പെടെയുള്ള കാര്‍ഷികോപകരണങ്ങള്‍ പുതിയ കാലത്തിന് പരിചിതമല്ല. നെല്ല് പിടിക്കുന്ന മരമേതെന്ന് പുതിയ തലമുറ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അവര്‍ നെല്‍ചെടിയെന്ന് പറയുന്നില്ല. അരിച്ചെടിയെന്ന് വിളിക്കുന്നു. കൃഷി ഇല്ലാതാകുന്നത് അടിസ്ഥാന വര്‍ഗത്തെ അവഗണിച്ചതുകൊണ്ടാണ്. ലിപികള്‍ ഇല്ലാത്ത ഭാഷയില്‍ നിന്ന് മഹാകാവ്യങ്ങള്‍ വരെ സമ്മാനിച്ചതും കൃഷിയാണ്. പാടത്ത് പണിയെടുക്കാന്‍ ആളില്ലാതായത് എന്തുകൊണ്ടാണ്?. മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളെ ഈ രംഗത്ത് നിലനിര്‍ത്താന്‍ കഴിയാതായി. ഇവിടെ, സര്‍വണ മേധാവിത്വത്തിന്റെ ഇരയാണ് കൃഷിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ. സത്യത്തില്‍ അതാണ് സംഭവിച്ചത്. കൃഷി ഇല്ലാതാക്കിയത് സവര്‍ണ മേധാവിത്വത്തിന്റെ കിരാത വ്യവസ്ഥയാണ്. കര്‍ഷകത്തൊഴിലാളിക്ക് നല്ല വീട് പാടില്ല, അവന്‍ ചെരിപ്പിടാന്‍ പാടില്ല. അവനെപ്പോഴും മേലാളന്റെ അടിമയായി, വിനീതനായി പ്രവര്‍ത്തിക്കണം എന്നിങ്ങനെയുള്ള സവര്‍ണാധിപത്യ ചിന്തകളാണ് കാര്‍ഷിക മേഖലയെ പടിയിറക്കിയത്. കൃഷി ഇല്ലാതായതോടെ പലതും നമുക്ക് നഷ്ടമായി.
വയല്‍ നികത്തലിലെനിരെ ശക്തമായ നിയമം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ വയല്‍ നികത്തി കൃഷിഭവന്‍ നിര്‍മിച്ച വിചത്രമായി സംഭവവും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല നിയമങ്ങള്‍ നമുക്കുണ്ട്. പക്ഷേ, അവ ഇംപ്ലിമെന്റ് ചെയ്യാന്‍ ആര്‍ജവമുള്ള ഒരു ഭരണകൂടമില്ല. രണ്ടാഴ്ചമുമ്പ് കേരള നിയമസഭ പാസാക്കിയ സേവനാവകാശ നിയമം ലക്ഷ്യംവെക്കുന്നത് വളരെ വലിയ മുന്നേറ്റമാണ്. എന്നാല്‍ ഇത് ഇംപ്ലിമെന്റ് ചെയ്യുന്നതും ഇപ്പോള്‍ നിലനില്‍ക്കുന്ന സംവിധാനത്തിലൂടെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് ആഹ്ലാദം തോന്നുന്നില്ല.
കേരളത്തിലെ എല്ലാ എഴുത്തുകാരും ഇപ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യം ടി.പി വധവുമായി ബന്ധപ്പെട്ടതാണ്. ടി.പി കൊല്ലപ്പെട്ടത് അപലപനീയം തന്നെയാണ്. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. രമയെ കണ്ടു. മകനെ കണ്ടു. അദ്ദേഹത്തിന്റെ അമ്മയെയും കണ്ടു മടങ്ങി. അതിനപ്പുറം എന്താണ് ചെയ്യുക. കവിത എഴുതണം എന്ന് നിര്‍ബന്ധിക്കരുത്. ഞാന്‍ എഴുതിയ കവിതകളൊന്നും ഒരു നിര്‍ബന്ധിത സാഹചര്യത്തില്‍ നിന്നുണ്ടായതല്ല.

അമ്മ മലയാളം
സഹ്യപുത്രിയായ മലയാളത്തെ ജനകീയമായി ചര്‍ച്ച ചെയ്യപ്പെടാന്‍ വഴിയൊരുക്കിയാണ് മുഖ്യധാരാ സാഹിത്യ ചര്‍ച്ചകളില്‍ കുരീപ്പുഴയുടെ അമ്മ മലയാളം കടന്നുവരുന്നത്. തികച്ചും അകന്നുനിന്ന രണ്ട് വാക്കുകളാണ് 'അമ്മ'യും 'മലയാള'വും. ഇവയെ കൂട്ടിയോജിപ്പിച്ചതിന് പിന്നില്‍ വളരെ വലിയ ഒരു ആശയ പൂര്‍ത്തീകരണമുണ്ടായിരുന്നു. ഇന്ന് 'അമ്മ മലയാളം' എന്ന പ്രയോഗത്തിന് ഒരുപാട് അര്‍ത്ഥ തലങ്ങളുണ്ട്.
മലയാളത്തിന് അതിന്റേതായ മാന്യമായ ഇരിപ്പിടം വേണമെന്ന് ആശിച്ച കവി, 'അമ്മ മലയാളം' എന്നൊരു കവിതാ പദ്ധതിക്കുതന്നെ തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് ഈ പദം വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. ''വീണപൂവിന്റെ ശിരസ്സ് ചോദിക്കുന്നു/ പ്രേമ സംഗീത തപസ്സു ചോദിക്കുന്നു/ ചിത്ര യോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു /മണി നാദത്തിന്‍ മനസ്സ് ചോദിക്കുന്നു/ പാടും പിശാചു ശപിച്ചു ചോദിക്കുന്നു/ പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു/ കളിയച്ചനെയിത കിനാവ് ചോദിക്കുന്നു /കാവിലെ പൊട്ടന്‍ കരഞ്ഞു ചോദിക്കുന്നു/ പുതരിച്ചുണ്ടയായി ഗോവിന്ദ ചിന്തകള്‍/ പുസ്തകം വിട്ടു തഴച്ചു ചോദിക്കുന്നു/ എവിടെ എവിടെ എന്റെ സഹ്യ പുത്രി മലയാളം/ എവിടെ എവിടെ സ്‌നേഹ പൂര്ണ മലയാ ളം''- പൊതുവേദികളില്‍ മലയാളം സംസാരിച്ചാല്‍ അഭിമാനക്ഷതമെന്ന് കരുതുന്ന ഒരു തലമുറയ്ക്ക് മുന്നിലാണ് കവി 'അമ്മ മലയാളത്തെ' അവതരിപ്പിച്ചത്.

നഗ്‌ന കവിത
പാരമ്പര്യമായി കവിതക്ക് മേല്‍ ചാര്‍ത്തിയിരുന്ന ഉടയാടകള്‍ അഴിച്ചുമാറ്റി കവിതയെ നഗ്‌നയായി നടത്താന്‍ ധൈര്യം കാട്ടിയ ആദ്യ മലയാള കവിയാണ് കുരീപ്പുഴയെന്ന് നിരീക്ഷിച്ചാല്‍ അത് ശരിവെക്കുന്നതാണ് നഗ്‌ന കവിതകളുടെ പരമ്പര. 1993ല്‍ 'ബുള്ളറ്റിന്‍' എന്ന കവിതയിലൂടെ ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന രീതി അപ്രായോഗികമാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് നഗ്‌ന കവിതകള്‍ക്ക് തുടക്കമിട്ടത്. ഈ കവിത തമിഴിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്തപ്പോള്‍ നിരവധി പ്രതികരണങ്ങളാണുണ്ടായത്. ബുള്ളറ്റിന്‍ മുതലാണ് നഗ്‌ന കവിതകളെക്കുറിച്ച് ആലോചിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുന്നത് ഭൂരിപക്ഷത്തിന്റെ വോട്ട് നേടിയല്ല. മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് കൂടുതല്‍ വോട്ട് ലഭിക്കുന്നയാള്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയാണ് പതിവ്. ഇത് ശരിയായ ജനാധിപത്യമാണോ? ഇത്തരത്തില്‍ ധാരാളം കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിന് വളരെ സ്വതന്ത്രമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കേണ്ടി വരും. അതിനുള്ള വഴിയാണ് നഗ്‌ന കവിതകള്‍ തുറന്നിടുന്നത്. പറയേണ്ടത് വെട്ടിത്തുറന്ന് പറയുക. അതിന് കവിതയുടെ ചട്ടക്കൂടുകള്‍ തടസമാകാതിരിക്കുക. എന്തും ഏത് രീതിയിലും എഴുതാവുന്നതാണ് നഗ്‌ന കവിതയുടെ ഘടന. അത് ചിലപ്പോള്‍ അതിരൂക്ഷമായ ആക്രമണങ്ങളാകാം. നര്‍മത്തില്‍ പൊതിഞ്ഞ ആക്ഷേപശരങ്ങളാകാം. ''മരിക്കുന്നെങ്കില്‍/ തെരഞ്ഞെടുപ്പ് കാലത്ത് മരിക്കണം/ സ്ഥാനാര്‍ത്ഥികള്‍/ ഖദറിട്ടതും ഇടാത്തതും/ റീത്തുകള്‍/ കണ്ണീര്‍ കഞ്ഞിവീഴ്ത്തുകള്‍/ മരണക്കോമാളി/ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വന്നാലോ/ ശൂന്യം വീട്ടുമുറ്റം''- ഇതൊരു 'നഗ്‌ന' ഉദാഹരണം മാത്രം.
പ്രണയത്തിലെ കാവ്യാനുഭവം
പ്രണയം എല്ലാക്കാലത്തുമുള്ളതാണ്. എന്നാല്‍ ഒരു കാലഘട്ടം കേരളത്തിലെ കാമ്പസുകള്‍ ആഘോഷിച്ച കവിതയാണ് കുരീപ്പുഴയുടെ 'ജെസ്സി'.ജെസ്സി എന്ന കവിതയുടെ വരികള്‍ പ്രണയ സ്വാസ്ഥ്യമായോ അസ്വാസ്ഥ്യമായോ പറ്റിപ്പിടിച്ചിരുന്നു. അത് ആ കാലത്തിന്റെ പ്രത്യേകത കൊണ്ടല്ല. ഇന്നും ആ കവിത തന്നെ വേദികളില്‍ ചൊല്ലപ്പെടുന്നു. 'പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം സ്വപ്ന ശൈലങ്ങളില്‍ ചെന്നു ചുംബിക്കവെ/ ഉത്തുംഗതകളില്‍ പാരവതീ ശങ്കര തൃഷ്ണകള്‍ നേടി കിതച്ചാഴ്ന്നിറങ്ങവേ'- ജെസി വഴിതെറ്റിയ കൗമാരങ്ങളെയാണ് വിരല്‍ചൂണ്ടിയത്. പിന്നീടതൊരു യാഥാര്‍ത്ഥ്യമായി മാറി.
അത്ഭുതം തോന്നിയിട്ടുണ്ട് ജെസ്സിയേക്കാളും പ്രായം കുറഞ്ഞ തലമുറ ഈ കവിത ആവശ്യപ്പെടുന്നതുകണ്ട്. ജെസ്സി അവരുടേതായതുകൊണ്ടാവാം. ജെസ്സി അവരുടെ കവിതയാണ്. എല്ലാ മാധ്യമങ്ങളും തിരസ്‌കരിച്ചിട്ടും ജസ്സിക്ക് ജീവന്‍ കൊടുത്തത്തത് അവരാണ്. പലരും തിരിച്ചയച്ച കവിതയാണ് ജെസ്സി. പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് വിധിയെഴുതിയ കവിത പിന്നീട് സമഗ്രമായി പഠന വിധേയമാക്കേണ്ടിവന്നു പലര്‍ക്കും.
എല്ലാ കവിതകളും ഉടലെടുത്തത് ദു:ഖത്തില്‍ നിന്നാണെന്നും ചില നര്‍മബോധങ്ങള്‍ പോലും ദു:ഖത്തിന്റെ ഉല്‍പന്നമാണെന്നും കവി സ്ഥിരീകരിക്കുന്നു. പ്രകൃതിയോടുള്ള പ്രേമം, വള്ളികള്‍, വൃക്ഷങ്ങള്‍, പക്ഷികള്‍ ഇതെല്ലാം കവിതക്ക് കാരണമാകുന്നു. കാവ്യാനുഭവങ്ങളില്‍ പറയാന്‍ ഏറെയുണ്ട്. അതെല്ലാം പലപ്പോഴായ പറഞ്ഞു പറഞ്ഞ് മടുത്തു. സാഹിത്യമെന്നത് എക്കാലത്തും നിഷേധത്തിന്റെ കലയാണ്. പൂര്‍വികരായ ഗുരുക്കന്മാരെ നിഷേധിച്ചുകൊണ്ട് മാത്രമേ യുവതലമുറയിലെ എഴുത്തുകാര്‍ക്ക് തങ്ങളുടെ സ്വത്വം നിലനിര്‍ത്താന്‍ കഴിയൂ. സാഹിത്യ ലോകത്ത് ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരെല്ലാം തങ്ങളുടെ മുന്‍ഗാമികളെ ധിക്കരിച്ചാണ് സ്വന്തം ഇടം നേടിയത്.
എന്റെ അലച്ചിലുകള്‍ക്ക് കാരണം ഏക്കാലത്തും എന്നെ ബാധിച്ചിരുന്ന അസ്വാസ്ഥ്യങ്ങളാണ്. ഈ അസ്വാസ്ഥ്യങ്ങള്‍, സാമൂഹ്യപരിവര്‍ത്തനം, പ്രണയം, സ്വപ്നങ്ങള്‍ തുടങ്ങിയവ എനിക്കു തന്നതാണ് കവിതക്ക് പ്രേരണയായി തീര്‍ന്നത്. ഇത്തരം അസ്വസ്ഥതകളില്‍ നിന്നാണ് അക്ഷരപ്പൂട്ടുകള്‍ തുറന്നുവരുന്നത്. അസ്വസ്ഥ പ്രദേശത്തുനിന്നും കവിതയുടെ തടാകക്കരയിലേക്ക് യാത്ര ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. പരാജയപ്പെട്ടു. ഓരോ കവിതയും ഓരോ തോല്‍വിയുടെ അടയാളങ്ങളാണ്. പരുക്കുകള്‍ പുരട്ടിയ സ്‌നേഹമരുന്നാണ് കവിത.

അക്കാദമി അവാര്‍ഡ്
ഒരു സവര്‍ണ ദൈവത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഒരിക്കല്‍ അവാര്‍ഡ് നിശ്ചിയിച്ചപ്പോള്‍ എനിക്ക് നിരസിക്കേണ്ടിവന്നിട്ടുണ്ട്. അത്തരം സമ്മാനങ്ങള്‍ വെച്ചുനീട്ടിയാല്‍ ഇനിയും നിരസിക്കും. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി 'കീഴാള'നെ കവിതാപരമായ മേന്മകൊണ്ട് പരിഗണിച്ചിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്. സമൂഹം നല്‍കുന്ന പീഡാനുഭവങ്ങളില്‍നിന്ന് ഉയരുന്ന നിലവിളിയാണ് കവിത. അവാര്‍ഡ് വലിയൊരു ലഗേജാണെന്ന കവി എന്‍.എന്‍ കക്കാടിന്റെ വാക്കുകള്‍ ഇടക്കിടെ ഓര്‍ത്തുപോകും. അവാര്‍ഡുകളില്‍ മതിമറക്കാറില്ല. കിട്ടാത്തതില്‍ വിഷമവുമില്ല. അമിതമായ അവാര്‍ഡ് ഭ്രമം എഴുത്തിനെ ബാധിക്കും.
എഴുത്തില്‍ കുരീപ്പുഴക്ക് ഇടവേളകളില്ല. അടുത്ത കവിതാ സമാഹാരം 'നരകത്തിലേക്കൊരു ടിക്കറ്റ്' ഉടന്‍ പുറത്തിറങ്ങും. ഈ കവിയുടെ ആത്മസംഘര്‍ഷങ്ങള്‍ വ്യക്തിപരമായി വേദനകളല്ല, സാമൂഹ്യ ഘടനയോടുള്ള അടങ്ങാത്ത പ്രതിഷേധങ്ങളാണ്. മൂല്യബോധവും പാരമ്പര്യവും സാമൂഹ്യ ചുറ്റുപാടും വിസ്മരിച്ച് എഴുത്തുകാരന് നിലനില്‍ക്കാനാവില്ല. നിരന്തരമായ പോരാട്ടങ്ങളില്‍ ഒപ്പം കൂട്ടുന്നതാകട്ടെ സമൂഹത്തിന്റെ അടുക്കളപ്പുറങ്ങളില്‍ അരക്ഷിതാവസ്ഥയില്‍ തളച്ചിട്ടിരിക്കുന്ന ഒരു ജനതയെ.