തിരുവനന്തപുരം: നാട്ടുമൊഴികളെ നാടാകെയറിയിച്ച കലാകാരന് ഒടുവില്‍ രാജ്യത്തെ ഏറ്റവും മികച്ച നടനായി. കേരളത്തിനിത് അഭിമാനമുഹൂര്‍ത്തം. പ്രാദേശിക ഭാഷയുടെ തനിമ ചോരാതെ ശുദ്ധഹാസ്യം സമ്മാനിച്ച സുരാജ് വെഞ്ഞാറമൂടിനെ തേടി ദേശീയ പുരസ്കാരമെത്തിയത് പ്രതിഭയുടെ ആഴം അളന്ന പ്രകടനത്തിനാണെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ സിനിമയില്‍ ഒരു നടന് കിട്ടാവുന്ന ബഹുമതികളില്‍ പരമപ്രധാനമായ പദവിയിലേക്ക് സുരാജിന്റെ കടന്നുവരവ് തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു. സൂപ്പര്‍താരങ്ങള്‍ മാത്രം കയ്യടക്കിയ വഴികളിലൂടെ സുരാജ് വെഞ്ഞാറമൂട് എന്ന നടന് നടന്നുകയറിയപ്പോള്‍ കേരളത്തിന് സ്വന്തമാകുന്നത് മറ്റൊരു ചരിത്രം കൂടി. സമീപകാലത്ത് മലയാളത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ സ്ഥാനമുറപ്പിച്ചവര്‍ രണ്ടും ഹാസ്യനടന്മാര് എന്നതാണ് ആ പ്രത്യേകത. 'ആദാമിന്റെ മകന് അബു'വിലൂടെ സലിംകുമാര്‍ രാജ്യത്തെ മികച്ച നടനായതിനു പിന്നാലെ ഹാസ്യനിരയില്‍ നിന്ന് മറ്റൊരു സ്വഭാവ നടന്റെ പിറവിയാണ് സുരാജ് യാഥാര്‍ത്ഥ്യമാക്കിയത്. കലാകാരന്റെ അസ്തിത്വവും മേല്‍വിലാസവും ചോദ്യംചെയ്യപ്പെടുന്ന കാലത്ത് പേരില്ലാത്ത കഥാപാത്രത്തിലൂടെയാണ് സുരാജ് ദേശീയ പുരസ്കാരം നേടിയത്. ഡോ. ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍' എന്ന സിനിമയിലെ സുരാജിന്റെ കഥാപാത്രത്തിന് പേരില്ല.
കഷ്ടതകള്‍ നിറഞ്ഞ ജീവിത സാഹചര്യത്തില്‍ നിന്നാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ ഉദയം. മിമിക്രി വേദികളില്‍ ചിരിയുടെ 'സംഗതി'കളുമായി ഉത്സവപ്പറമ്പുകളിലായിരുന്നു ഈ പ്രതിഭയുടെ തുടക്കം. ഗാനമേളയുടെയും നാടകത്തിന്റെയും ഇടവേളയില്‍ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ സമിതികള്‍ കൂടെക്കൂട്ടിയ മിമിക്രിക്കാരനായിരുന്നു സുരാജ്. ഉത്സവപ്പറമ്പുകളില്‍ നിന്ന് വെള്ളിത്തിരയിലേക്കുള്ള പാതകളെല്ലാം സുരാജിനെ സംബന്ധിച്ചിടത്തോളം പ്രതിബന്ധങ്ങളുടെതായിരുന്നു.
സിനിമയില്‍ എത്തിയപ്പോഴാകട്ടെ ഹാസ്യത്തില്‍ പുതുതായി എന്തെങ്കിലും സമ്മാനിക്കാതെ പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യവും. അടൂര്‍ ഭാസിയും ബഹദൂറും മുതല്‍ ജഗതി ശ്രീകുമാര്‍ വരെയുള്ള ഹാസ്യ സമ്രാട്ടുകള്‍ തുറന്നിട്ട പാതയില്‍ പുതിയൊരാള്‍ക്ക് ഇടമുണ്ടോയെന്ന് സന്ദേഹിച്ച കാലത്താണ് തനി 'തിരുവോന്തരം' ഭാഷയുടെ ചിരിപ്പടക്കവുമായി സുരാജ് എത്തിയത്. എന്തരെടേയ്, എന്തരപ്പീ പോലുള്ള പ്രയോഗങ്ങള്‍ തിരുവനന്തപുരത്തിന്റെ സ്വാഭാവിക നാട്ടുവര്‍ത്തമാനമാണെങ്കിലും അത് സിനിമയിലൂടെ ജനകീയമാക്കിയാണ് സുരാജ് ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലുടനീളം തിരുവോന്തരം ഗ്രാമീണ ഭാഷ ഉപയോഗിച്ച് 'രാജമാണിക്യ'ത്തിലൂടെ മമ്മൂട്ടി കത്തിക്കയറിയപ്പോള്‍ ഉയര്‍ന്നത് സുരാജിന്റെ ഗ്രാഫായിരുന്നു. തന്നെ ഈ ഭാഷ പഠിപ്പിച്ചത് സുരാജാണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു.
മലയാള സിനിമ പ്രതിസന്ധി നേരിട്ട കാലത്ത് ദിലീപിനൊപ്പം നിന്ന് മധ്യവര്‍ഗ പ്രേക്ഷകന്റെ നിരാശക്ക് പ്രതിവിധി നല്കാന് സുരാജിന് കഴിഞ്ഞു. എന്നാല്‍ സുരാജ് മലയാള സിനിമക്ക് അവിഭാജ്യ ഘടകമായിരുന്നില്ല. പലപ്പോഴായി വന്നുപോകുന്ന ഹാസ്യനടന്മാരിലൊരാളായി മാത്രം പ്രേക്ഷകന് സുരാജിനെയും വിലയിരുത്തിയിട്ടുണ്ടാകണം. ഇതിനിടെ തിരുവനന്തപുരം ഭാഷയെ വക്രീകരിച്ച് കൈയ്യടി നേടുകയാണ് സുരാജെന്ന് ഒരുവിഭാഗം പേര് ആക്ഷേപമുന്നയിച്ചു. ഈ നടന്റെ കഴിവുകളെ അംഗീകരിക്കില്ലെന്ന് ബോധപൂര്‍വം തീരുമാനമെടുത്തവരായിരുന്നു അവര്‍. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് സുരാജ് ഇപ്പോള്‍ പുരസ്കാര നിറവില്‍ തിളങ്ങി നില്‍ക്കുന്നത്.
സൈനികനായിരുന്ന വാസുദേവന്‍ നായരുടെയും വിലാസിനി അമ്മയുടെയും മകനായി 1976 ജൂണ്‍ 30നാണ് സുരാജ് ജനിച്ചത്. ജേഷ്ഠന് സജി വെഞ്ഞാറമൂടും മിമിക്രി കലാകാരനായിരുന്നു. പിതാവിന്റെ പാത പിന്തുടര്ന്ന് സജി പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍ സുരാജിന്റെ ലോകം അതായിരുന്നില്ല. കൊച്ചി കേന്ദ്രമായി രൂപംകൊണ്ട മിമിക്രി സമിതികളിലേക്കായിരുന്നു സുരാജ് എത്തിച്ചേര്‍ന്നത്. മിമിക്രി, മിമിക്സ് പരേഡായും മിമിക്സ് പരേഡ് മിമിക്സ് മെഗാഷോ ആയും രൂപാന്തരപ്പെട്ട കാലത്ത് തിരുവനന്തപുരം കേന്ദ്രമാക്കി മിമിക്രി സമിതിയുണ്ടാക്കിയ സുരാജ്, ഈ കലയുടെ തെക്കന്‍ വകഭേദം മിമിക്രിയില്‍ സന്നിവേഷിപ്പിച്ചു. പിന്നീട് ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു. 2004 മുതലാണ് വെള്ളിത്തിരയില്‍ സജീവമായത്. ഇതുവരെ 200ലേറെ സിനിമകള്‍. ദിലീപിനൊപ്പം അഭിനയിച്ച ഹാസ്യകഥാപാത്രങ്ങള്‍ പുതിയ ഹാസ്യ സംസ്കാരത്തിനു തന്നെ വഴിതുറന്നു. ഒരുനാള്‍ വരും എന്ന സിനിമയിലെ അഭിനയത്തിന് 2010ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങള്‍ ഏറ്റവും താരമൂല്യമുള്ള മിമിക്രി കലാകാരന് എന്ന പദവി വര്‍ഷങ്ങളായി സുരാജ് നിലനിര്‍ത്തുന്നുണ്ട്. സുപ്രിയയാണ് ഭാര്യ. കാശിനാഥ്, വാസുദേവ്, ഹൃദ്യ എന്നിവര്‍ മക്കള്‍.
(2014 ഏപ്രില്‍ 17ന് ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)