Wednesday, January 9, 2013

മനസു നിറഞ്ഞ
നോവുകള്‍
ഒരു മഴയില്‍
മാഞ്ഞുപോകുമെങ്കില്‍
ഞാനിനിയും
കാത്തിരിക്കാം.

മരണത്തിന്റെ
കവാടത്തില്‍
വെളുത്ത പൂക്കളുടെ
മണത്തിനൊപ്പം
ഞാനെന്റെ
ഹൃദയം തൊട്ടു പാടും.
മരണം
ഒരു വേനല്‍പ്പക്ഷിയായ്
എന്നെ ചുംബിക്കുന്ന
ദിനം
നാഴി മണ്ണില്‍
ഞാനെന്റ സ്വപ്നങ്ങള്‍
ഇറക്കിവെക്കും.

Tuesday, January 8, 2013


ഇതൊരു അസാധാരണ മനുഷ്യന്‍.


ആധുനിക സാങ്കേതിക വിദ്യയിലൂടെ രാജ്യത്തെ ഏറ്റവും മികച്ച മെട്രോ റെയില്‍ സംവിധാനത്തിന് കൊച്ചി തയാറെടുക്കുമ്പോള്‍ ഇ.ശ്രീധരന്റെ കരസ്പര്‍ശം ഉറപ്പായിരിക്കുന്നു. ഇന്ത്യക്ക് കേരളം സംഭാവന ചെയ്ത ഈ മഹാനായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നമ്മുടെ വര്‍ത്തമാനങ്ങളിലെ ഹീറോ. കൊച്ചിയിലെയും കേരളത്തിലെയും സാധാരണ മനുഷ്യര്‍ ഈ മനുഷ്യനില്‍ അര്‍പിക്കുന്ന വിശ്വാസത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല. വല്ലാത്തൊരു ആരാധനയോടെയാണ് ശ്രീധരനെക്കുറിച്ച് മലയാളികള്‍ വാചാലമാകുന്നത്. പാമ്പന്‍ പാലവും കൊങ്കണ്‍ റെയില്‍വേയും വിസ്മയമായി നില്‍ക്കുമ്പോള്‍...
മലയാളത്തിന്റെ അഭിമാനമായ പ്രിയപ്പെട്ട ശ്രീധരന്‍ സാര്‍......... അങ്ങയിലാണ് ഇനി എല്ലാ കണ്ണുകളും.

Friday, January 4, 2013


                      പിണറായി=  നേതാവ്


ന്യൂസ് മേക്കര്‍, ബെസ്റ്റ് മിനിസ്റ്റര്‍... തുടങ്ങി മാധ്യമ വര്‍ത്തമാനങ്ങളില്‍ ഇത് മികച്ചവരെ കണ്ടെത്തുന്ന കാലം. എല്ലാ മേഖലകളെയും പരിഗണിക്കുമ്പോള്‍ അവയ്‌ക്കെല്ലാം മുകളിലാണ് രാഷട്രീയത്തിന്റെ സ്ഥാനം. ദൈനംദിന വര്‍ത്തമാനങ്ങളില്‍ സാഹിത്യത്തെയും സിനിമയെയുമൊക്കെ കവച്ചുവെച്ച് വാര്‍ത്തകളില്‍ ഇടം നേടുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ.
മലയാളിയുടെ സാംസ്‌കാരിക ബോധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം ചെറുതല്ല. ഒരുപക്ഷേ, ഇന്ത്യയില്‍ മറ്റേതു സംസ്ഥാനത്തെക്കാളും രാഷ്ട്രീയ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കുക മലയാളിയുടെ ശീലങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വളര്‍ച്ചയും തളര്‍ച്ചയും അടയാളപ്പെടാതെ ഒരു ദിനവും കടന്നുപോകുന്നില്ല. അതിനൊപ്പം രാജ്യത്തുനടക്കുന്ന എല്ലാ നന്മതിന്മകളിലും നേതാക്കളുടെയും പാര്‍ട്ടികളുടെയും നിലപാടുകള്‍ സ്വാധീനിക്കുന്നുമുണ്ട്. 2012ലെ 'ബെസ്റ്റ് ലീഡര്‍' ആരാണ്?
ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനുവേണ്ടി വാളും പരിചയുമെടുത്തു പോരാടുന്ന കോണ്‍ഗ്രസിനെ വലിയ പരിക്കുകളില്ലാതെ നയിക്കുന്ന ചെന്നിത്തലയോ... അതോ, നിസാര ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിനെ ഒന്നാം നമ്പര്‍ മുള്‍മുനയില്‍ നയിക്കുന്ന ഉമ്മന്‍ചാണ്ടിയോ?..... ഇഴഞ്ഞും വീണും സംഘപരിവാരങ്ങളുടെ തല്ലും തലോടലുമേറ്റ് കാലം കഴിക്കുന്ന ബി.ജെ.പിയുടെ വി. മുരളീധരനോ...?
'എന്തുകൊണ്ട് സി.പി.എം'- ഈ ചോദ്യത്തിന് എല്ലാക്കാലത്തും പ്രസക്തിയുണ്ട്. കേരളത്തിന്റെ ചരിത്രവഴികളില്‍ ഈ പാര്‍ട്ടി നല്‍കിയ സംഭാവനകള്‍ ചെറുതല്ല. വാര്‍ത്തകളില്‍ ഈ പാര്‍ട്ടിക്ക് നിറം മങ്ങിയെങ്കിലും.........

സംഘടനാശക്തികൊണ്ട് കേരള രാഷ്ട്രീയത്തിലെ പ്രബലകക്ഷിയായ സി.പി.എമ്മിനെ പ്രതിസന്ധികളില്‍ തളരാതെ നയിക്കുന്ന പിണറായി വിജയന്‍ തന്നെയാണ് യഥാര്‍ത്ഥ ലീഡര്‍. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും കടുത്ത പരീക്ഷണങ്ങളുടെ കാലത്ത് ഈ പാര്‍ട്ടിയുടെ അന്തകനെന്ന് പിണറായിയെ ആക്ഷേപിച്ചവരുണ്ട്. ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഉന്നത നേതാക്കള്‍ വരെ സംശയത്തിന്റെ നിഴലില്‍ നിന്നപ്പോള്‍- തനിമയുള്ള പുഞ്ചിരിയോടെ പലതും അവഗണിച്ചുതള്ളി പിണറായി. 'ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല' എന്നു പറയുക മാത്രമല്ല, അത് പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയും ചെയ്തു അദ്ദേഹം. പിണറായിയുടെ സ്ഥാനത്ത് മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷേ......
നേതൃപാടവം ഒരു കലയാണ്. മികച്ച സംഘാടകന് മാത്രമേ ഒരു പ്രസ്ഥാനത്തെ നയിക്കാനാവൂ....,

(ഞാനൊരു മാര്‍ക്‌സിസ്റ്റല്ല, മാര്‍ക്‌സിസ്റ്റ് വിരുദ്ധനുമല്ല. കഴിവും പ്രാപ്തിയുമുള്ള നേതാക്കളുടെ ജീവിതം പാഠമാക്കണമെന്ന അഭിപ്രായമുള്ളയാള്‍ മാത്രം)

Wednesday, January 2, 2013


പ്രതിഭകളെ നശിപ്പിക്കരുതെന്നത് സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും ഗൗരവമേറിയ കാര്യം തന്നെ. സാഹിത്യത്തില്‍ അവനവന്റെ ഇടം നേടിയെടുക്കാന്‍ വഴികളുണ്ടാകാം. എന്നാല്‍ രാഷട്രീയത്തിലെ സ്ഥിതി ശുഭകരമല്ല. പലരുടെയും അനുഗ്രഹാശിസുകള്‍ വേണം. ടൈമിംഗ്- അത് വളരെ പ്രധാനം. പാരമ്പര്യവും മുഖ്യഘടകം തന്നെ. വീഴ്ചകളില്‍ നിന്നുള്ള കരകയറ്റം കഠിനം... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത തടസങ്ങളിലൂടെയാണ് ഓരോ നേതാവം ജന്മമെടുക്കുന്നത്.
പറഞ്ഞുവരുന്നത്, കേരള രാഷ്ട്രീയത്തിന് അഭിമാനത്തോടെ എടുത്തുപറയാന്‍ കഴിയുന്ന ഒരു നേതാവുണ്ട് (അഭിപ്രായം വ്യക്തിപരം)- കെ. മുരളീധരന്‍. പാരമ്പര്യം ഒരു പ്രധാന ഘടകം തന്നെയാണ്. കെ. കരുണാകരന്റെ മകനെക്കാള്‍ മികച്ച നേതാവ്, ഭരണാധികാരി, സംഘാടകന്‍.... കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടെന്ന് കരുതുന്നില്ല. കേവലം ഒരു എം.എല്‍.എയായി തുടരേണ്ട ആളല്ല അദ്ദേഹം. കോണ്‍ഗ്രസ് നേതൃത്വം എല്ലാക്കാലത്തും അവസരവാദ രാഷ്ട്രീയത്തിനും പ്രബല വിഭാഗത്തിനും പ്രാധാന്യം നല്‍കുന്നതാണ് കാണുന്നത്. കെ. മുരളീധരന്‍ കോണ്‍ഗ്രസ് തലപ്പത്ത് വരണമെന്ന എന്റെ ആഗ്രഹം അതിമോഹമായി കരുതുന്നില്ല. സംഘടനാപരമായി പാര്‍ട്ടി ദുര്‍ബലമായ ഘട്ടത്തിലെല്ലാം മുരളീധരന്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവുകള്‍ സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹം സമീപഭാവിയില്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

Friday, December 28, 2012


ശിവഗിരി തേടി വരുന്നു


ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരു ശിവഗിരി തീര്‍ത്ഥാടനമുണ്ട്.
പുലര്‍ച്ചെ അഞ്ചുമണിക്കോ മറ്റോ വര്‍ക്കല തുരപ്പില്‍ കുളിച്ച് ഗുരുസന്നിധിയിലേക്ക് നടന്നുപോയ തണുത്ത ഒരു ഡിസംബര്‍. മഹാസമാധിയിലെത്തിയപ്പോള്‍ അവിടെ കൈതപ്പുറം ദാമോദരന്‍ നമ്പൂതിരിയുടെ കീര്‍ത്തനം. അന്തരീക്ഷത്തില്‍ 'നാരായണമൂര്‍ത്തേ... ഗുരുനാരായണ മൂര്‍ത്തേ....'. ആരോ ഇടക്ക് കുമാരനാശാനെ ഉദ്ധരിച്ചു. ബാല്യത്തിന്റെ അത്ഭുതങ്ങളെ ഓര്‍ക്കുമ്പോള്‍ വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്- ഗുരു കീര്‍ത്തനങ്ങള്‍.
ശിവഗിരി പുണ്യം തേടിവരുന്നവര്‍ക്ക് പലപ്പോഴും നാരായണ ഗുരു ദൈവം തന്നെയായിരുന്നു. പക്ഷേ, വിശ്വമാനവികതക്ക് ഇത്രയധികം വിലകല്‍പിച്ച ഒരു മലയാളി വേറെയില്ല എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ നാരായണ ഗുരുവിനെ വായിക്കുന്നത്. മഹാനായ വക്കം മൗലവിയുടെ ഇസ്‌ലാമിക ദാര്‍ശനികതയില്‍ നിന്ന് അടര്‍ത്തി മാറ്റാനാവാത്ത വിധം ഗുരുസന്ദേശങ്ങളുടെ ആഴവും പരപ്പും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍. അനുകമ്പാ ദശകവും ആത്മോപദേശ ശതകവും വായിക്കുമ്പോള്‍ മഹാനായ ഗുരു... അങ്ങ് ഒരു കാലഘട്ടത്തിന്റെ നവോത്ഥാന ധാരയില്‍ നിന്ന് നമുക്കായി പകുത്തുവെച്ചത് എത്രമാത്രം മൂല്യവത്തായിരുന്നു. അവനവന്‍ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണമെന്നാണ് അങ്ങ് കല്‍പിച്ചത്. ഇതിനപ്പുറം എന്താണ് ആത്മീയാധിഷ്ഠിത ഭൗതികത?. ആരാധനാ സമ്പ്രദായങ്ങളെ മാറ്റിവെച്ച് വിലയിരുത്തിയാല്‍ ഇസ്‌ലാം എന്തായിരിക്കണം എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് നാരായണഗുരു.
ശിവഗിരി കേവല ആത്മീയതയുടെ സംന്യാസ സങ്കേതമായി അധ:പതിക്കാന്‍ പാടില്ല. ആത്മീയതക്ക് അര്‍ത്ഥവത്തായ ചില വ്യാഖ്യാനങ്ങളുണ്ട്. മനുഷ്യ നന്മയുടെ അതെല്ലാം തമസ്‌കരിക്കപ്പെടുകയും ആത്മീയത പുതിയ സമസ്യകള്‍ തേടുകയും ചെയ്യുന്ന കാലത്താണല്ലോ നമ്മള്‍. ആത്മീയ കച്ചവടങ്ങള്‍ വ്യാപിക്കുന്നു. ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തിയതികളില്‍ മതാതീത ആത്മീയതയുടെ ഈ പുണ്യ സങ്കേതത്തിലേക്ക് ജനപ്രവാഹമാണ്. കണ്ണാടി നോക്കാന്‍ പറഞ്ഞുകൊണ്ട്- നീ ആദ്യം നിന്നെ അറിയുക, അഥവാ സ്വയം മനസിലാക്കുക എന്ന അര്‍ത്ഥവത്തായ ആശയം പകര്‍ന്ന നാരായണ ഗുരുവിന് നമോവാകം.

Tuesday, December 11, 2012





സിത്താറില്‍ മാന്ത്രിക വിരലുകള്‍ തലോടി, തലമുറകളിലൂടെ നടത്തിയ സംഗീത തീര്‍ത്ഥാടനത്തിന് അന്ത്യം. പണ്ഡിറ്റ് രവിശങ്കര്‍ ഇനി ഓര്‍മകളില്‍ ശ്രുതിമീട്ടും.
....................ആദരാഞ്ജലികള്‍...............



Saturday, December 8, 2012


കാഴചയുടെ വിസ്മയം തീര്‍ക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് അനന്തപുരി. ആഗോളതലത്തില്‍ മാറുന്ന ചലച്ചിത്ര സങ്കല്‍പങ്ങളെ കാലോചിതമായി പുനരാവിഷ്‌കരിക്കുക എന്നതിലുപരി, കലയുടെയും സംസ്‌കാരത്തിന്റെയും തനത് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെയും ഈ തിരഭാഷ അടയാളപ്പെടുത്തുന്നു. ലോകത്ത് എവിടെയായാലും മനുഷ്യന്റെ നിത്യജീവിതം സംഘര്‍ഷഭരിതമെന്ന് ഓര്‍മപ്പെടുത്തുന്നു. വ്യവസ്ഥകളോടുള്ള കലഹവും കലയിലൂടെ ജീവിതത്തിന് നേരും നൈര്‍മല്യവും തേടുന്ന ചില ശൈലികളും കാണാം. എല്ലാ കലകളും അടിസ്ഥാനപരമായി പച്ചയായ ജീവിതത്തിന്റെ പകര്‍ത്തുകളാണ്. അതുകൊണ്ടാണ് ഈ പൊരിവെയിലിലും ഞങ്ങള്‍- അനന്തന്റെ നാട്ടുകാര്‍ ഐ.എഫ്.എഫ്.കെയുടെ സഹയാത്രകരാകുന്നത്.